Sections

ഫിഫ ലോകകപ്പ് ട്രോഫിയുടെ ഇന്ത്യൻ പര്യടനം ചൊവ്വാഴ്ച പൂർത്തിയാകും

Monday, Jan 12, 2026
Reported By Admin
FIFA World Cup Trophy Tour in India Ends on Tuesday

കൊച്ചി: ഫിഫ ലോകകപ്പ് ട്രോഫിയുടെ ഇന്ത്യയിലെ പര്യടനം ചൊവ്വാഴ്ച പൂർത്തിയാകും. ഫിഫ ലോകകപ്പ് 2026ന് മുന്നോടിയായി നടക്കുന്ന 'ഫിഫ ലോകകപ്പ് ട്രോഫി ടൂർ ബൈ കൊക്കാകോള'യുടെ ഭാഗമായാണ് യഥാർത്ഥ ട്രോഫി ഇന്ത്യയിലെത്തിയത്.

ഫിഫ ചാർട്ടർ വിമാനത്തിലെ പ്രത്യേക ലാൻഡിംഗോടെയാണ് ട്രോഫി ടൂറിന് തുടക്കമായത്. തുടർന്ന് ഡൽഹിയിലെ മാൻ സിംഗ് റോഡിലെ താജ് മഹൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്തു. കേന്ദ്ര യുവജനകാര്യകായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, ബ്രസീലിന്റെ മുൻ ലോകകപ്പ് ജേതാവും ഫിഫ ഇതിഹാസവുമായ ഗിൽബർട്ടോ ഡി'സിൽവ, കായിക ചരിത്രകാരൻ ബോറിയ മജുംദാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൊക്കാകോള ഇന്ത്യ-സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റ് സങ്കേത് റേ ഉൾപ്പെടെയുള്ള ഉന്നത നേതൃത്വവും സന്നിഹിതരായിരുന്നു.
മൂന്നു ദിവസം നീളുന്ന ഇന്ത്യയിലെ പര്യടനം രണ്ടു ദിവസത്തെ ഡൽഹിയിലെ പ്രദർശനത്തിനു ശേഷം ചൊവ്വാഴ്ച ആസാമിലെ ഗുവാഹത്തിയിൽ പൂർത്തിയാകും.

2047ഓടെ ഇന്ത്യയെ ലോകത്തിലെ മുൻനിര അഞ്ചു കായിക രാഷ്ട്രങ്ങളിൽ ഒന്നാക്കി മാറ്റാനുള്ള ലക്ഷ്യത്തോടാണ് ഈ ട്രോഫി ടൂറിൽ ഒത്തുചേരുന്നതെന്ന് ഡൽഹിയിലെ ചടങ്ങിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു.

ഇന്ത്യയിലെ കായിക രംഗം നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കൊക്കാകോള ഇന്ത്യ-സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റ് സങ്കേത് റേ പറഞ്ഞു. സർക്കാർ നയങ്ങളുടെ പിന്തുണയോടെ കായിക അടിസ്ഥാന സൗകര്യങ്ങളും പങ്കാളിത്തവും വളരുകയാണെന്നും ഫിഫയുമായുള്ള ദീർഘകാല പങ്കാളിത്തത്തിലൂടെ ഇത്തരം ചരിത്ര നിമിഷങ്ങൾ ഇന്ത്യൻ ഉപഭോക്താക്കൾക്ക് അടുത്തെത്തിക്കാൻ സാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൊക്കാകോള പങ്കാളിത്തത്തിന്റെ ഭാഗമായാണ് 50 വർഷത്തിലധികം പഴക്കമുള്ള ഫിഫ-ട്രോഫി ടൂർ സംഘടിപ്പിക്കുന്നത്. ലോകയാത്രയുടെ ഭാഗമായി ട്രോഫി 30 രാജ്യങ്ങളിലായി 75 കേന്ദ്രങ്ങൾ സന്ദർശിക്കും. 150 ദിവസത്തിലധികം നീളുന്ന യാത്രയിലൂടെ ലോകമെമ്പാടുമുള്ള ആരാധകർക്ക് ട്രോഫി നേരിട്ട് കാണാനുള്ള അവസരം ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.