- Trending Now:
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിലെ ആറ് വേദികൾ പ്രത്യേക യാത്രാസൗകര്യങ്ങൾ സജ്ജമാക്കി ഭിന്നശേഷി സൗഹൃദമാക്കി. ബിനാലെയുടെ ജൂനിയർ പ്രൊഡക്ഷൻ അസിസ്റ്റന്റുമാരായ നീരജ് ബി, ആയിഷ മന്ന എന്നിവരുടെ അക്കാദമിക് ഗവേഷണത്തിന്റെ ഭാഗമായാണ് ഈ സൗകര്യങ്ങൾ ഏകോപിപ്പിച്ചത്. ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ക്യൂബ് ആർട്ട് സ്പേസ്, അർമാൻ കഫേ, ഐലൻഡ് വെയർഹൗസ് എന്നിവിടങ്ങളിലാണ് മാറ്റങ്ങൾ വരുത്തിയത്. പ്രധാന വേദികളിലെ ഏകദേശം 75 ശതമാനം ഭാഗങ്ങളും വീൽചെയർ ഉപയോഗിക്കുന്നവർക്ക് എളുപ്പത്തിൽ സന്ദർശിക്കാവുന്ന രീതിയിലായി.
ബിനാലെയെ സംബന്ധിച്ചിടത്തോളം ഭിന്നശേഷി സൗഹൃദമെന്നത് നയപരമായ മാറ്റമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ സിഇഒ തോമസ് വർഗീസ് പറഞ്ഞു. ജനങ്ങളുടെ ബിനാലെ എന്ന നിലയിൽ എല്ലാവരെയും ഉൾക്കൊള്ളുക എന്നത് ക്യൂറേറ്റോറിയൽ സമീപനത്തിന്റെ ഭാഗമാണ്. രണ്ട് വിദ്യാർത്ഥികളുടെ പഠനത്തെ ഇത്തരമൊരു കാൽവയ്പിലേക്ക് പരിണമിപ്പിക്കാൻ സാധിച്ചത് സന്ദർശകർക്ക് വലിയ നേട്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റുള്ളവർക്കൊപ്പം വീൽചെയർ ഉപയോഗിക്കുന്ന ഒരാൾക്കും പ്രദർശനം കാണാൻ കഴിയണമെന്നുമാണ് തങ്ങൾ ആഗ്രഹിച്ചതെന്ന് നീരജ് ബി.യും ആയിഷ മന്നയും പറഞ്ഞു.
ഈ ക്രമീകരണങ്ങളിലൂടെയാണ് ആദ്യമായി ബിനാലെ പൂർണ്ണമായി അനുഭവിക്കാൻ തനിക്ക് സാധിച്ചതെന്ന് ഭിന്നശേഷിക്കാരിയായ മണൽ ചിത്രകാരി അനൈഡ സ്റ്റാൻലി,വ്യക്തമാക്കി. തന്റെ മൂന്നാമത്തെ ബിനാലെ സന്ദർശനമാണിതെന്നും ഇത്തവണ ആസ്പിൻവാൾ ഹൗസിലും പെപ്പർ ഹൗസിലും എല്ലാ ഇടങ്ങളിലും തടസ്സമില്ലാതെ എത്താൻ സാധിച്ചത് അതിശയിപ്പിച്ചുവെന്ന് ഫ്രഞ്ച് സഞ്ചാരിയായ ജോസിലിൻ ലാൻഡോയി പറഞ്ഞു.
കൊച്ചി സ്വദേശിയും സിനിമ-കല പ്രേമിയുമായ പരേഷ് പാലിചയെ സംബന്ധിച്ചിടത്തോളം ഈ വർഷത്തെ ബിനാലെ വലിയൊരു മാറ്റമായിരുന്നു. സെറിബ്രൽ പാൾസി ബാധിതനായ അദ്ദേഹം എല്ലാ ബിനാലെകളും സന്ദർശിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്ര സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കുന്നതെന്ന് പറഞ്ഞു. ആസ്പിൻവാൾ ഹൗസിലെ ബാൽക്കണിയിൽ ആദ്യമായി എത്തിയതും അവിടെ നിന്ന് കടൽ കണ്ടതും മറക്കാനാവാത്ത അനുഭവമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ക്രമീകരണങ്ങൾ മറ്റ് പൊതുവിടങ്ങളിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും പരേഷ് പാലിച പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.