Sections

മത്സ്യ ഫെഡിനെ അമുൽ മാതൃകയിൽ വികസിപ്പിക്കാൻ തയ്യാർ : കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ

Wednesday, Mar 04, 2026
Reported By Admin
Centre Plans Amul-Model for Matsyafed: George Kurian

വിഴിഞ്ഞം സിഎംഎഫ്ആർഐയിൽ പിഎം വികാസ് പദ്ധതി- ഏകദിന ശില്പശാല കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്തു


അഖിലേന്ത്യാ തലത്തിൽ മത്സ്യ ഫെഡിനെ അമുലിന് സമാനമായ മാതൃക സഹകരണ സ്ഥാപനമായി മാറ്റിയെടുക്കാൻ കേന്ദ്ര ഗവണ്മെന്റ് തയ്യാറാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് സഹമന്ത്രി ശ്രീ ജോർജ്ജ് കുര്യൻ. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തെ വിഴിഞ്ഞത്തുള്ള സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സിഎംഎഫ്ആർഐ) നടപ്പാക്കുന്ന പ്രധാൻ മന്ത്രി വിരാസത് കാ സംവർദ്ധൻ (പിഎം വികാസ്) പദ്ധതിക്ക് കീഴിലെ മത്സ്യ ശക്തി പ്രോജക്ടിന്റെ ഭാഗമായുള്ള ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഗവണ്മെന്റ് സമീപിച്ചാൽ ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര - സംസ്ഥാന ഗവണ്മെന്റുകൾ ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമാണ് ഈ മേഖലയിൽ വികസനം സാധ്യമാവുകയുള്ളൂവെന്നും കേന്ദ്ര സഹമന്ത്രി അഭിപ്രായപ്പെട്ടു.

മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് ന്യൂനപക്ഷ സമുദായങ്ങൾക്ക് നൈപുണ്യ പരിശീലന അവസരങ്ങിൽ ഉണ്ടാകുന്ന വിടവ് നികത്താനാണ് പിഎം വികാസ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റൈപെൻഡോട് കൂടി സൗജന്യമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിൽ നിലവിൽ സിഎംഎഫ്ആർഐക്ക് പുറമെ കോട്ടയം ഐഐഐടി, പാലക്കാട് ഐഐടി എന്നിവിടങ്ങളിലും നൈപുണ്യ പരിശീലന കോഴ്സുകൾ നടപ്പിലാക്കുന്നുണ്ട്.

സ്വയം തൊഴിൽ കണ്ടെത്തുക, ഗവണ്മെന്റ് തലത്തിൽ ആവിശ്യമുള്ളിടത്ത് പിന്തുണ നൽകുക എന്നതാണ് പദ്ധതിയ്ക്ക് കീഴിൽ പരിശീലനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലൈവ്ലിഹുഡ് സ്കിൽ ട്രെയിനിങ് (ഉപജീവന പരിശീലനം) സ്വയം സഹായ, ബാങ്കിംഗ്, ഇൻഷുറൻസ്, ആരോഗ്യം ഉൾപ്പടെയുള്ള എല്ലാ മേഖലയിലും തൊഴിൽ കണ്ടെത്താൻ ഗുണഭോക്താക്കളെ സഹായിക്കും. 1,51,000 പേർക്ക് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ മുഴുവൻ ന്യൂനപക്ഷ സമുദായങ്ങൾക്കായി ഏറ്റവും ആധുനികമായ സംവിധാനങ്ങളാണ് കേന്ദ്ര ഗവൺമെന്റ് ഒരുക്കിയിട്ടുള്ളതെന്നും കേന്ദ്ര സഹമന്ത്രി പറഞ്ഞു.

Union Minister George Kurian inaugurating Matsya Shakti workshop at CMFRI Vizhinjam

മത്സ്യ മേഖല സംബന്ധമായി പ്രവർത്തിക്കുന്ന എല്ലാവരും നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാനും ശ്രീ ജോർജ്ജ് കുര്യൻ അഭ്യർത്ഥിച്ചു. തുടർന്ന് പിഎം വികാസ് പദ്ധതിക്ക് കീഴിലെ മത്സ്യ ശക്തി പരിപാടിയിൽ പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് കേന്ദ്ര സഹമന്ത്രി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഉദ്യോഗാർഥികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

വിഴിഞ്ഞം സിഎംഎഫ്ആർഐയിൽ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ ബ്രോഷർ ശ്രീ ജോർജ്ജ് കുര്യൻ പ്രകാശനം ചെയ്തു. വറ്റ മത്സ്യത്തിന്റെയും, വാച്ച്മാൻ ഗോബി സമുദ്ര അലങ്കാര മത്സ്യത്തിന്റെയും കൃത്രിമ പ്രജനനവും, വിത്തുല്പാദനവും സംബന്ധിച്ച സാങ്കേതിക വിദ്യകളാണ് ഉൾപ്പെട്ടിട്ടുള്ളത്. വറ്റ മത്സ്യ കുഞ്ഞുങ്ങളെ മികച്ച മത്സ്യ കർഷക പുരസ്കാര ജോതാവ് ശ്രീ കിരണിനും, അലങ്കാര മത്സ്യത്തിന്റെ കുഞ്ഞുങ്ങളെ ശ്രീ റസാഖിനും കൈമാറി. തീരദേശ വിദ്യാർത്ഥി യുവജന സംഘടനയായ ഓഷ്യൻസ് സ്റ്റുഡൻസ് കമ്മ്യൂണിറ്റി സംഘടിപ്പിക്കുന്ന ഓഷ്യൻ ക്വിസിന്റെ പ്രഥമ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ വിതരണം ചെയ്തു.

വിഴിഞ്ഞം സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ ബി സന്തോഷ് സ്വാഗതം ആശംസിച്ചു. ഫിഷറീസ് സർവ്വേ ഓഫ് ഇന്ത്യ ഡിജി ഡോ ശ്രീനാഥ് കെ ആർ, ഫിഷറീസ് ഡെവലപ്മെന്റ് കമ്മീഷണർ ഡോ കെ മുഹമ്മദ് കോയ, സീനിയർ സയന്റിസ്റ്റ് ഡോ. എസ്. സൂര്യ, സയന്റിസ്റ്റ് അംബരീഷ് പി ഗോപ് എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.