- Trending Now:
കൊച്ചി: ലഡാക്കിലെ ലേയിൽ സ്ഥിതി ചെയ്യുന്ന സിയറ്റ് ലഡാക്ക് എൻഡ്യൂറോ പാർക്കിനെ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർസൈക്കിൾ ട്രെയിനിംഗ് അരീനയായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും അംഗീകരിച്ചു. പാർക്കിൽ വെച്ച് നടന്ന പ്രത്യേക അനുമോദന ചടങ്ങിലാണ് ഈ അംഗീകാരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിയറ്റ് നേതൃത്വവും, അഡ്വഞ്ചർ റൈഡർമാരും, ലഡാക്കിലെ മോട്ടോർസൈക്കിൾ കമ്മ്യൂണിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3,500 മീറ്റർ ഉയരത്തിലാണ് ഈ പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
2024 ഓഗസ്റ്റ് 7-ന് പ്രവർത്തനം ആരംഭിച്ച ഈ ഓഫ് റോഡ് പരിശീലന കേന്ദ്രത്തിൽ ഇതിനോടകം 2,500-ലധികം റൈഡർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ലഡാക്കിലെ ദുർഘടമായ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ പ്രൊഫഷണലായി രൂപകല്പന ചെയ്ത ട്രാക്കുകളും ഓഫ് റോഡ് സംവിധാനങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നാവിഗേഷൻ, ബോഡി പൊസിഷനിംഗ്, മോട്ടോർസൈക്കിൾ നിയന്ത്രണം, തടസ്സങ്ങൾ മറികടക്കൽ തുടങ്ങിയ കാര്യങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായാണ് ഇവിടെ പരിശീലനം നൽകുന്നത്.
വിനോദത്തിനും അഡ്വാൻസ്ഡ് റൈഡർ പരിശീലനത്തിനും പുറമെ, ലഡാക്കിലെ പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കാനും സിയറ്റ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ലഡാക്ക് ബൈക്ക് റെന്റൽ കോഓപ്പറേറ്റീവ് അസോസിയേഷനുമായി സഹകരിച്ച് പ്രത്യേക മാർഷൽ ട്രെയിനിംഗ് പ്രോഗ്രാമും കമ്പനി നടത്തുന്നു.
ഈ പ്രോഗ്രാമിലൂടെ ഫസ്റ്റ് എയ്ഡ്, സിപിആർ, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണം, സിഗ്നലുകൾ തുടങ്ങിയവയിൽ കൃത്യമായ പരിശീലനം നൽകുന്നു. പ്രാദേശികരായ യുവ റൈഡർമാർക്ക് പരിചയസമ്പന്നരായ പ്രൊഫഷണലുകളിൽ നിന്ന് കാര്യങ്ങൾ പഠിക്കാനും അതുവഴി മികച്ച തൊഴിലവസരങ്ങൾ കണ്ടെത്താനും ഇത് സഹായിക്കുന്നു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും അംഗീകാരം തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് സിയറ്റ് ലിമിറ്റഡിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ലക്ഷ്മി നാരായണൻ ബി പറഞ്ഞു. വെറുമൊരു ഓഫ്-റോഡ് ട്രാക്ക് നിർമ്മിക്കുക എന്നതിലുപരി, റൈഡർമാർക്ക് പഠിക്കാനും നൈപുണ്യം മെച്ചപ്പെടുത്താനുമുള്ള വിശ്വസനീയമായ ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പാർക്കിലൂടെ ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.