Sections

കെപിഎൽ സൂപ്പർ എട്ടിൽ 'ക്ലീൻ സ്വീപ്'; ഗോകുലത്തെയും മലർത്തിയടിച്ച് കാലിക്കറ്റ് എഫ്സി സെമിയിൽ

Thursday, May 28, 2026
Reported By Admin
Calicut FC Beat Gokulam Kerala in KPL Super Eight

ഗോകുലം കേരള എഫ്സി 0 - 2 കാലിക്കറ്റ് എഫ്സി

തൃശൂർ: ശക്തരായ ഗോകുലം കേരള എഫ്സിയെ വീഴ്ത്തി കേരള പ്രീമിയർ ലീഗ്  (കെപിഎൽ) 2025-26 സൂപ്പർ എട്ട് ഘട്ടം തോൽവിയറിയാതെ അവസാനിപ്പിച്ച് കാലിക്കറ്റ് എഫ്സി. തൃശൂർ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ കോഴിക്കോടൻ ഡെർബിയിൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ടീമിന്റെ ജയം. സൂപ്പർ ഏട്ടിലെ ആറ് മത്സരങ്ങളിലും ജയിച്ച ടീം ആധികാരികമായാണ് സെമിയിലേക്ക് കുതിച്ചത്.

മത്സരത്തിൽ രാഹുൽ വേണു (63), ഷംനാദ് കെപി (77) എന്നിവർ കോഴിക്കോടൻ ക്ലബ്ബിനായി വലകുലുക്കി. മത്സരത്തിലെ മികച്ച താരമായി ഗനി നിഗം തിരഞ്ഞെടുക്കപ്പെട്ടു

കിക്കോഫ് മുതൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനായിരുന്നു തൃശൂർ സാക്ഷ്യം വഹിച്ചത്. നിരന്തരമായി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫൈനൽ തേർഡിലെ പോരായ്മകൾ കാരണം ആദ്യപകുതിയിൽ ഇരുപക്ഷത്തിനും ഗോൾപ്പട്ടിക തുറക്കാനായില്ല.

26-ാം മിനിറ്റിൽ മധ്യനിരയിൽ നിന്ന് കാലിക്കറ്റിന്റെ അർജുൻ ജയരാജ് നൽകിയ തകർപ്പൻ പാസ് സ്വീകരിച്ച് മുന്നേറിയ ജുനൈൻ, ഗോകുലം കീപ്പർ മാത്രം മുന്നിൽ നിൽക്കെ തൊടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി.

ആദ്യ പകുതി അവസാനിക്കാൻ മിനിട്ടുകൾ ബാക്കി നിൽക്കെ, ഗോകുലത്തിന് ഗോൾ നേടാൻ വീണ്ടുമൊരു സുവർണാവസരം ലഭിച്ചു. കാലിക്കറ്റ് ബോക്‌സിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച പന്ത് ലക്ഷ്യത്തിലെത്തിക്കാൻ സ്‌ട്രൈക്കർമാർക്ക് കഴിയാതെ പോയത് കാലിക്കറ്റ് ക്യാമ്പിന് വലിയ ആശ്വാസമായി.

രണ്ടാം പകുതിയിൽ ആക്രമണത്തിന്റെ മൂർച്ച കൂട്ടിയാണ് കാലിക്കറ്റ് എഫ്സി മൈതാനത്തിറങ്ങിയത്. 46-ാം മിനിറ്റിൽ തന്നെ വിങ്ങിൽ നിന്ന് കുതിച്ചുപാഞ്ഞ ഷംനാദ് തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പോസ്റ്റിന് മുകളിലൂടെ പറന്നത്. എന്നാൽ നിരന്തരമായ സമ്മർദ്ദത്തിനൊടുവിൽ 63-ാം മിനിറ്റിൽ കാലിക്കറ്റ് കാത്തിരുന്ന ആദ്യ ഗോൾ നേടി.

മധ്യനിരയിൽ നിന്ന് അർജുൻ ജയരാജ് നൽകിയ പന്ത് ലാൽസ്വമ്പ്യൂയയിലൂടെ വിങ്ങിലേക്ക്. പന്ത് കാലിലൊതുക്കി രാഹുൽ വേണു ബോക്‌സിലേക്ക് നൽകിയ ക്രോസ്, ഗോകുലം പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി സ്വന്തം വലയിലേക്ക് വീണു. മത്സരത്തിൽ കാലിക്കറ്റ് എഫ്സി മുന്നിൽ.

68-ാം മിനിറ്റിൽ ലീഡ് ഉയർത്താൻ കാലിക്കറ്റിന് വീണ്ടും സുവർണ്ണാവസരം ലഭിച്ചു. സ്വമ്പ്യൂയ നൽകിയ പാസിൽ നിന്ന് രാഹുൽ ബോക്‌സിലേക്ക് നൽകിയ കട്ട് ബാക്ക് പാസ് സ്വീകരിച്ച് തൊടുത്ത ഫസ്റ്റ് ടൈം ഷോട്ട്, ഗോകുലം ഡിഫൻഡർ യാസിം മാലിക് ഗോൾ വരയ്ക്ക് മുന്നിൽ നിന്നും നെഞ്ചുകൊണ്ട് തടുത്താണ് രക്ഷപെടുത്തിയത്.

എന്നാൽ 77-ാം മിനിറ്റിൽ കാലിക്കറ്റ് മത്സരത്തിന്റെ കടിഞ്ഞാൺ പൂർണ്ണമായും കൈക്കലാക്കി. നിരന്തരമായി എതിർ ബോക്‌സിൽ അപകടങ്ങളുണ്ടാക്കിയ ഷംനാദാണ് രണ്ടാം ഗോളിന്റെ ഉടമ. ഗനി നിഗവുമായി ചേർന്ന് വൺ ടച്ച് പാസുകളുമായി മുന്നേറിയ താരം ബോക്‌സിലേക്ക് കടന്ന് എടുത്ത ഷോട്ട് ഗോളിയെ മറികടന്ന് വലയിൽ. കാലിക്കറ്റ് എഫ്സി മത്സരത്തിൽ ലീഡ് ഇരട്ടിയാക്കി.

രണ്ട് ഗോളിന്റെ ലീഡ് നേടിയിട്ടും ആക്രമണം നിർത്താൻ കാലിക്കറ്റ് തയ്യാറായില്ല. മൂന്നാം ഗോളിനായി അവർ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നതോടെ ഗോകുലം കേരളയ്ക്ക് പന്ത് കൈവശം വെക്കാനോ ഒരു മറുപടി ഗോളിനായി മുന്നേറാനോ സാധിച്ചില്ല. സൂപ്പർ എട്ടിലെ എല്ലാ മത്സരങ്ങളും ജയിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കാലിക്കറ്റ് ഇനി സെമി പോരാട്ടത്തിന് ഇറങ്ങുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.