Sections

പണം വാരാന്‍ ലക്ഷ്യമിട്ട് പ്രാദേശിക ഭാഷാ സിനിമകളെ വലവീശി ബോളിവുഡ്

Sunday, Oct 30, 2022
Reported By admin
bollywood

പണം വാരാന്‍ ലക്ഷ്യമിട്ട് പ്രാദേശിക ഭാഷാ സിനിമകളെ വലവീശി ബോളിവുഡ് നിര്‍മ്മാതാക്കള്‍.ബോളിവുഡിലെ തുടര്‍പരാജയങ്ങളാണ് പ്രാദേശിക സിനിമയിലേക്കുള്ള ബോളിവുഡിന്റെ ചാഞ്ചാട്ടത്തിന് പിന്നില്‍.

 

വര്‍ഷങ്ങളായി ബോളിവുഡിലെ താരരാജാക്കന്മാരെ വെച്ച് സിനിമകള്‍ നിര്‍മ്മിച്ച് റെക്കോര്‍ഡ് കളക്ഷന്‍ നേടിക്കൊണ്ടിരുന്ന മുന്‍നിര നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ മനസ് മാറി ചിന്തിക്കുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ വരെ ഫ്‌ളോപ്പ് ആകുന്നതും പ്രാദേശിക സിനിമകള്‍ക്ക് ലോകമെമ്പാടും ലഭിക്കുന്ന സ്വീകാര്യതയും അതിലെ ആശയങ്ങളുമാണ് നിര്‍മ്മാതാക്കളെ പ്രാദേശിക സിനിമകളിലേക്ക് ആകര്‍ഷിക്കുന്നത്. ഇതിലൂടെ  ചെലവ്, നിക്ഷേപങ്ങള്‍ വീണ്ടെടുക്കാന്‍ കൂടുതല്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ കണക്കുക്കൂട്ടല്‍.

ബോളിവുഡിലെ മുന്‍ നിര നിര്‍മ്മാതാവ് ബോണി കപൂര്‍ തമിഴ്താരം അജിത്തിനൊപ്പം ഇതിനോടകം രണ്ട് ചിത്രങ്ങള്‍ ചെയ്തു കഴിഞ്ഞു.അടുത്ത കൊല്ലം തിയേറ്ററില്‍ ഇറങ്ങാനിരിക്കുന്ന അജിത്തിന്റെ തുനിവും ബോണി കപൂര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്.നേര്‍ക്കൊണ്ട പറവൈ(2019), വാലിമൈ (2022) എന്നിവയാണ് മറ്റ് സിനിമകള്‍. സരേഗമയുടെ ഉടമസ്ഥതയിലുള്ള ബോട്ടിക് സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസ് പഞ്ചാബി, മറാത്തി, സൗത്ത് ഇന്ത്യന്‍ സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ സജീവമാണ്.

ബോളിവുഡില്‍ ഈ വര്‍ഷം തന്നെ മുന്‍നിര താരങ്ങളെ വെച്ച് ചെയ്ത സിനിമകളില്‍ മിക്കതും ഫ്‌ളോപ്പാണ്.150 കോടിയോളം ചെലവില്‍ നിര്‍മ്മിച്ച രണ്‍ബീര്‍ കപൂറിന്റെ ശംശീറ, അക്ഷയ് കുമാറിന്റെ പ്രിഥ്വിരാജ് തുടങ്ങിയ ചിത്രങ്ങള്‍ പരാജയപ്പെട്ടു.അതേസമയം തെലുങ്കില്‍ നിന്ന് ആര്‍ആര്‍ആര്‍ കന്നഡയില്‍ നിന്ന് കെജിഎഫ് 2 എന്നിവ 1000 കോടി കളക്ഷന്‍ കടന്നു. കന്നഡയില്‍ നിന്നുള്ള കാന്താര മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്.

മറ്റൊരു പ്രധാനകാരണം ബോളിവുഡില്‍ നിര്‍മ്മാണ വിപണന ബജറ്റുകളും താരങ്ങളുടെ പ്രതിഫലവും ഒക്കെ ഉയര്‍ന്നതാണ്.എന്നാല്‍ പ്രാദേശിക സിനിമകളില്‍ ഇത് താരതമ്യേന കുറവാണ്.കോവിഡ് കാലഘട്ടത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വഴി നിരവധി പ്രാദേശിക സിനിമകള്‍ റിലീസ് ചെയ്തതിലൂടെയാണ് കൂടുതല്‍ പ്രാദേശിക സിനിമകള്‍ കാണാന്‍ കാണികളുണ്ടായത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.