Sections

കെഎസ് യുഎം സ്റ്റാർട്ടപ്പായ ഓതർ എഐയിൽ 60 ലക്ഷത്തിന്റെ നിക്ഷേപം

Tuesday, Jul 21, 2026
Reported By Admin
Author AI Raises ₹60 Lakh in Bridge Funding Round

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിസിനസ്സ് ഇന്റലിജൻസ് സ്റ്റാർട്ടപ്പായ 'ഓതർ എഐ' 60 ലക്ഷം രൂപയുടെ നിക്ഷേപം സമാഹരിച്ചു. നിലവിലുള്ള നിക്ഷേപകർക്കൊപ്പം പുതിയ എയ്ഞ്ചൽ നിക്ഷേപകരും ഈ നിക്ഷേപത്തിൽ പങ്കാളികളാണ്.

ബ്രിഡ്ജ് ഫണ്ടിംഗ് റൗണ്ടോടെ കമ്പനിയുടെ ആകെ പ്രാരംഭ നിക്ഷേപം ഏതാണ്ട് 1.5 കോടി രൂപയോളം ഉയർന്നു. പ്രമുഖ സംരംഭകനായ ഉണ്ണി കോറോത്ത്, നകേന്ദ്ര ശേഖാവത് എന്നിവർ ചേർന്ന് 2024 സെപ്റ്റംബറിലാണ് ഓതർ എഐ സ്ഥാപിച്ചത്. ഉണ്ണി കോറോത്ത് നേരത്തെ ജോലി ചെയ്തിരുന്ന പ്രമുഖ ടെക് കമ്പനിയായ വാട്ട്ഫിക്സിലെ മുൻ സഹപ്രവർത്തകനായ അമിത് ആഷു, അവിനാഷ് കുമാർ (ഈസിഷിപ്പ്), ബാലസുബ്രഹ്മണ്യൻ ശ്രീധര (എൻവിഡിയ) തുടങ്ങിയ പ്രമുഖർ ഈ നിക്ഷേപ റൗണ്ടിൽ പങ്കാളികളായിട്ടുണ്ട്. അമിത് ആശു കമ്പനിയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായും ചുമതലയേറ്റു.

പരമ്പരാഗത ബിസിനസ്സ് ഇന്റലിജൻസ് ടൂളുകളായ പവർ ബിഐ, ടാബ്ലോ, ലുക്കർ എന്നിവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന വേഗതയേറിയതും സുരക്ഷിതവുമായ എഐ അധിഷ്ഠിത പ്ലാറ്റ്ഫോമാണ് ഓതർ എഐ വികസിപ്പിക്കുന്നത്. കോഡിംഗിന്റെ സഹായമില്ലാതെ തന്നെ കമ്പനികളുടെ ഡാറ്റാ സ്രോതസ്സുകളുമായി ബന്ധിപ്പിക്കാനും, വിവരങ്ങൾ വിശകലനം ചെയ്ത് കൃത്യമായ റിപ്പോർട്ടുകൾ നൽകാനും ഈ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

മുമ്പ് പിന്തുണച്ച നിക്ഷേപകർ വീണ്ടും നിക്ഷേപം നടത്താൻ തയ്യാറായതും, ഒപ്പം പുതിയ എയ്ഞ്ചൽ നിക്ഷേപകർ ചേർന്നത് ശൈശവ ദശയിലുള്ള സ്റ്റാർട്ടപ്പിന് ലഭിക്കാവുന്ന ഏറ്റവും വലിയ വിശ്വാസ്യതയെന്ന് സിഇഒ ഉണ്ണി കോറോത്ത് പറഞ്ഞു. വരാനിരിക്കുന്ന സീഡ് ഫണ്ടിംഗ് റൗണ്ടിലേക്ക് കൂടുതൽ കരുത്തോടെ പ്രവേശിക്കാനുമുള്ള കരുത്ത് ബ്രിഡ്ജ് റൗണ്ടിലൂടെ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്റ്റാർട്ടപ്പ് വിജയഗാഥയായ ഫോറേഡിയൻ എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചതും ഉണ്ണി കോറോത്താണ്. ഫൊറേഡിയനിൽ നിന്നും ഓഹരിയൊഴിഞ്ഞതിന് ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് ഓതറിന് അദ്ദേഹം രൂപം നൽകിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.