Sections

വിപണി മൂല്യം 1 ട്രില്യണ്‍ ഡോളര്‍ ഇടിഞ്ഞ് ആമസോണ്‍; ഓഫറുകള്‍ എല്ലാം അവസാനിപ്പിച്ചേക്കും ?

Sunday, Nov 13, 2022
Reported By admin
Amazon

ഉപയോക്താക്കളെ ഓഫറുകൾ കൊണ്ടു ശ്വാസം മുട്ടിച്ച യുഎസ് ഇ- കൊമേഴ്‌സ് വമ്പൻ നഷ്ടങ്ങൾ കൊണ്ട് ശ്വാസം മുട്ടുന്നതായി റിപ്പോർട്ട്

 

വിപണി മൂല്യത്തിൽ ഒരു ട്രില്യൺ ഡോളർ നഷ്ടപ്പെടുന്ന ലോകത്തിലെ ആദ്യത്തെ പൊതു കമ്പനിയായി ആമസോൺ മാറിയതായാണ് റിപ്പോർട്ട്. വർധിച്ചുവരുന്ന പണപ്പെരുപ്പവും, സാമ്പത്തിക നയങ്ങളിലെ കടുത്ത വ്യവസ്ഥകളും, വരുമാനത്തിലുണ്ടായ ഇടിവും കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചെന്നു ബ്ലുംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.



ആമസോൺ ഓഹരികൾ ബുധനാഴ്ച 4.3 ശതമാനം ഇടിഞ്ഞതോടെ വിപണി മൂല്യം ഏകദേശം 879 ബില്യൺ ഡോളറിലെത്തി. 2021 ജൂലൈയിൽ 1.88 ട്രില്യൺ ഡോളറായിരുന്നു കമ്പനിയുടെ മൂല്യം. ഇന്നലത്തെ വ്യാപാരത്തിൽ ഓഹരികൾ തിരിച്ചുകയറിയെങ്കിലും ഇപ്പോഴും വിപണിമൂല്യം 1 ട്രില്യൺ ഡോളറിൽ താഴെയാണ്. ആമസോൺ മാത്രമല്ല തിരിച്ചടി നേരിടുന്ന കമ്പനി. 2021 നവംബറിൽ മികച്ച മൂല്യം രേഖപ്പെടുത്തിയ മൈക്രോസോഫ്റ്റും 889 ബില്യൺ ഡോളറിലെത്തി.

അടുത്തിടെ ആമസോണിന്റെ നാലാം പാദ പ്രവചനങ്ങളും, വരുമാന കണക്കുകളും നിക്ഷേപകരെ നിരാശപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ഓഹരികൾ 13 ശതമാനമാണ് ഇടിഞ്ഞത്. സെപ്തംബർ 30 ന് അവസാനിച്ച മൂന്നാം പാദത്തിൽ ആമസോണിന്റെ അറ്റ വിൽപ്പന 127.1 ബില്യൺ ഡോളറാണ്. ഇത് വിശകലന വിദഗ്ധരുടെ പ്രതീക്ഷയായ 127.46 ബില്യൺ ഡോളറിനേക്കാൾ കുറവാണ്. അവധിക്കാലം ഉൾപ്പെടുന്ന നാലാം പാദത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലർ 140 ബില്യൺ ഡോളറിനും 148 ബില്യൺ ഡോളറിനും ഇടയിലാണ് അറ്റ വിൽപ്പന പ്രവചിച്ചിരിക്കുന്നത്. വിദഗ്ധരുടെ പ്രതീക്ഷകൾ 155.15 ബില്യൺ ഡോളറോളമായിരുന്നു.



2021ലെ മൂന്നാം പാദത്തിലെ 4.9 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കൊല്ലം മൂന്നാം പാദത്തിൽ പ്രവർത്തന വരുമാനം 2.5 ബില്യൺ ഡോളറായി കുറഞ്ഞു. മൂന്നാം പാദത്തിൽ അറ്റവരുമാനം 2.9 ബില്യൺ ഡോളറായി കുറഞ്ഞു. റിപ്പോർട്ടിന്റെ സകല തലങ്ങളിലും കമ്പനി നിക്ഷേപകരെ നിരാപ്പെടുത്തിയെന്നാണു വിദഗ്ധരുടെ വാദം. വരും പാദങ്ങളിലും തിരിച്ചടി തുടർന്നേക്കുമെന്ന പ്രവചനവും നിക്ഷേപകരെ അലട്ടുന്നുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ ഫെഡ് റിസർവ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചതോടെ ആളുകളുടെ കൈയ്യിൽ പണമില്ലാതായെന്നാണു വിലയിരുത്തൽ. ഇതു വാങ്ങലുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ആമസോൺ ഓഹരികളുടെ മോശം പ്രകടനം ഇന്ത്യൻ നിക്ഷേപകരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. മ്യൂച്വൽഫണ്ട് ഹൗസുകളുടെ വിദേശ ഫണ്ടുകളിലെ സ്ഥിര സാന്നിധ്യമാണ് ആമസോൺ. ഓഹരിയിലെ ഓരോ തളർച്ചയും നിക്ഷേപകർക്ക് കടുത്ത പ്രഹരമാണ് ഉണ്ടാക്കുന്നത്. മാക്രോ ഇക്കണോമിക് പരിതസ്ഥിതിയാണ് നിലവിലെ തളർച്ചയ്ക്കു കാരണമെന്നും, പ്രധാന ദീർഘകാല, തന്ത്രപരമായ ലക്ഷ്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും ആമസോൺ സിഇഒ ആൻഡി ജാസി പറഞ്ഞു.

തുടർച്ചയായി തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ ഇ- കൊമേഴ്സ് പോർട്ടലിലെ ഓഫറുകളെല്ലാം ബാധിക്കപ്പെട്ടാക്കാമെന്നു റിപ്പോർട്ടുകളുണ്ട്. പ്രവർത്തനച്ചെലവ് കുറയ്ക്കുകയെന്നതാകും കമ്പനിയുടെ പ്രഥമ ലക്ഷ്യം. ട്വിറ്ററിനും, മെറ്റയ്ക്കും പുറമേ ആമസോണും വൻ പിരിച്ചുവിടലുകൾ പ്രഖ്യാപിക്കുമോ എന്നാണ് ഇനി അ‌റിയേണ്ടത്.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.