- Trending Now:
കൊച്ചി: ഈ ഓണക്കാലത്ത് കേരളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആകാശത്ത് വെച്ച് ഓണം ഉണ്ണാൻ അവസരം ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓണസദ്യ മുൻകൂർ ബുക്ക് ചെയ്യാം.
ഇതിൻറെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിച്ചു. എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിംഗ്, ഇ-കോമേഴ്സ്, ലോയൽറ്റി മേധാവി സുനിൽ സുരേഷും പങ്കെടുത്തു. ആകാശത്ത് ഓണസദ്യ ഒരുക്കുന്നത് കേരളത്തിൻറെ തനതാഘോഷമായ ഓണത്തെ ലോകമൊട്ടാകെ എത്തിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാനത്തിൽ ഓണസദ്യ ഒരുക്കിയ എയർ ഇന്ത്യ എക്സ്പ്രസിനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഓണസദ്യ ഒരുക്കിയിരുന്നു.
ഓണത്തിന്റെ അനുഭൂതി തെല്ലും കുറയാതെ വാഴ ഇലയിൽ മട്ട അരി, നെയ് പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടു കറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പാലട പ്രഥമൻ തുടങ്ങിയവയാണ് എയർ ഇന്ത്യ എക്സ്പ്രസ് ആകാശത്ത് ഒരുക്കുന്ന ഓണ സദ്യയിലുള്ളത്. കസവ് കരയുടെ ഡിസൈനിൽ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണ സദ്യ യാത്രക്കാരുടെ കയ്യിലെത്തുന്നത്. 500 രൂപ മാത്രമാണ് വില.
കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നായി മാസം തോറും 2850 ഓളം വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. ഇതിൽ 70% സർവീസുകളും അബുദാബി, ആൽ ഐൻ, ബഹ്റൈൻ, ദമാം, ദോഹ, ദുബായ്, ജിദ്ദ, കുവൈറ്റ്, മസ്കറ്റ്, റാസൽഖൈമ, റിയാദ്, സലാല, ഷാർജ തുടങ്ങി ഗൾഫ് മേഖലകളിലെ വിമാനത്താവളങ്ങളിലേക്കാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.