- Trending Now:
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ ഐപിഎൽ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസണിലെ കരുവാറ്റയിൽ നടന്ന ആറാം മത്സരത്തിൽ വീയപുരം വില്ലേജ് ബോട്ട് ക്ലബ് (4:00:107 മിനിറ്റ്) തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കളായി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ആധിപത്യം പുലർത്തിയ വീയപുരം ആറാം മത്സരത്തിലും ജയമെന്ന ശീലം നിലനിറുത്തി.
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ (4:00:717 മിനിറ്റ് ) രണ്ടാം സ്ഥാനത്തും പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (4:06:831 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു.
കഴിഞ്ഞ അഞ്ച് കളികളിൽ ഏറ്റവും വാശിയേറിയ മത്സരമായിരുന്നു കരുവാറ്റയിലേത്. ജയം മാത്രം പ്രതീക്ഷിച്ചാണ് മൂന്ന് ജലരാജാക്കന്മാരും ഇക്കുറി നെട്ടായത്തിലിറങ്ങിയത്. ആദ്യ മാർക്ക് വരെ നടുഭാഗം ചുണ്ടൻ നേരിയ ലീഡ് നേടിയെങ്കിലും പിന്നീട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ ലീഡ് നേടി. അവസാന പാദം വരെ പിബിസി ലീഡ് നിലനിറുത്തിയെങ്കിലും അവസാന അമ്പത് മീറ്ററിൽ വീയപുരം ചുണ്ടൻ നടത്തിയ ഐതിഹാസിക കുതിപ്പ് തടയാൻ പള്ളാത്തുരുത്തിയ്ക്കായില്ല. വ്യക്തമായ ലീഡോടെ വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം തുഴഞ്ഞു കയറി.
നിരണം ചുണ്ടൻ(നിരണം ബോട്ട് ക്ലബ്)നാല്, നടുവിലെ പറമ്പൻ (ഇമ്മാനുവേൽ ബോട്ട് ക്ലബ്) അഞ്ച്, കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്-കെസിബിസി) ആറ്, പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്) ഏഴ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്)എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ്
മന്ത്രി പി പ്രസാദ് കരുവാറ്റ വള്ളം കളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൽ കുമാർ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സിബിഎൽ നോഡൽ ഓഫീസറുമായ അഭിലാഷ് കുമാർ ടി ജി, ടൂറിസം വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത് ഡി വി, സിബിഎൽ ടെക്നിക്കൽ കമ്മിറ്റിയംഗങ്ങൾ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ക്ലബിന് 25 ലക്ഷവും രണ്ടാം സ്ഥാനം നേടുന്നവർക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്ന ക്ലബിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
ഓരോ മത്സരവേദികളിലും വിജയികളാകുന്നവരിൽ ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ബോണസായി ഓരോ ടീമിനും നാല് ലക്ഷം രൂപ വീതവും നീക്കിവച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.