Sections

കേരള അഗ്രോ ബിസിനസ് കമ്പനി (KABCO) യാഥാർത്ഥ്യത്തിലേക്ക്

Thursday, Aug 03, 2023
Reported By Admin
KABCO

സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിന് സർക്കാർ തീരുമാനിച്ചു. കൃഷിമന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിനും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു.

പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് മോഡലായാണ് കാബ്കോ രൂപീകരിക്കുക. കൂടാതെ അഗ്രോ പാർക്കുകളുടെ നടത്തിപ്പിനും കർഷകരെ വിപണിയുമായി ബന്ധപ്പെടുത്തുന്ന ഒരു സ്വതന്ത്ര കമ്പനി ആയിട്ടായിരിക്കും കാബ്കോ പ്രവർത്തിക്കുകയെന്നും മന്ത്രി അറിയിച്ചു.

കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാർഷിക ഉത്പന്നങ്ങളുടെ കൈകാര്യം ചെയ്യുന്നതിനും കാർഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കാനും കമ്പനിക്കാവും. കേരളത്തിന്റെ കാർഷിക ഉത്പ്പന്നങ്ങളെ അവയുടെ ഗുണമേന്മകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ പൊതു ബ്രാൻഡിങ്ങിൽ കൊണ്ടു വരുന്നതും കമ്പനിയുടെ ലക്ഷ്യമായിരിക്കും. മൂല്യ വർദ്ധനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ഒരു ഏജൻസിയായി കാബ്കോ പ്രവർത്തിക്കും. ദേശീയ അന്തർ ദേശീയ കയറ്റുമതി, വിപണന പ്രവർത്തനങ്ങളിൽ കേരളത്തിലെ കർഷകരെ കമ്പനി പ്രാപ്തരാക്കും.

സംസ്ഥാന സർക്കാരിന്റെ 33 ശതമാനം ഓഹരി വിഹിതവും കർഷകരുടെ 24 ശതമാനം ഓഹരി വിഹിതവും, കർഷക കൂട്ടായ്മകൾ കാർഷിക സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള കർഷക കൂട്ടായ്മകളുടെ 25 ശതമാനം ഓഹരി വിഹിതവും പൊതു ഓഹരി വിപണിയിൽ നിന്ന് 13 ശതമാനത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും പ്രാഥമിക കാർഷിക സ്ഥാപനങ്ങളുൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അഞ്ച് ശതമാനത്തിൽ അധികരിക്കാത്ത ഓഹരി വിഹിതവും നിജപ്പെടുത്തി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP) കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്(CIAL) കമ്പനി മാതൃകയിൽ കാബ്കോ പ്രവർത്തിക്കും.

കൃഷി വകുപ്പ് മന്ത്രി ചെയർമാനും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടർ, ധനകാര്യ വകുപ്പിന്റെ പ്രതിനിധി, കേരള അഗ്രോ ഇൻഡട്രീസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ എന്നിവർ പ്രാരംഭ ഡയറക്ടർമാരായിരിക്കും.

ഇടുക്കിയിലെ വട്ടവട വെജിറ്റബിൾ അഗ്രോപാർക്ക്, തൃശൂർ കണ്ണാറയിലെ ബനാന ഹണി അഗ്രോപാർക്ക്, കോഴിക്കോട്, വേങ്ങേരിയിലെ കോക്കനട്ട് ട്രേഡിംഗ് ആന്റ് മാർക്കറ്റിങ് ഹബ് അഗ്രോപാർക്ക്, കോഴിക്കോട്, കൂത്താളിയിലെ കോക്കനട്ട് മാനുഫാക്ചറിംഗ് ഫെസിലിറ്റി, പാലക്കാട് മുതലമടയിലെ മാംഗോ അഗ്രോപാർക്ക് എന്നിവ ആദ്യ ഘട്ടമായി കാബ്കോയുടെ അടിസ്ഥാന യൂണിറ്റുകളായിരിക്കും.

കമ്പനിക്കായി മൂന്ന് നഗര കാർഷിക മൊത്തവ്യാപാര വിപണികളും മൂന്ന് ഗ്രാമീണ കാർഷിക മൊത്തവ്യാപാര വിപണികളും കണ്ണാറ, കൂത്താളി അഗ്രോപാർക്കുകളും 30 വർഷത്തേക്ക് നിർദിഷ്ട കമ്പനിയുടെ ബിസിനസ്സ് ആവശ്യത്തിനായി കൈമാറ്റം ചെയ്യുന്നതിന് കൃഷി വകുപ്പ് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

10 കോടി രൂപയുടെ മൊത്തം മൂല്യത്തിൽ സർക്കാരിന്റെ ഇക്വിറ്റി പങ്കാളിത്തം 3.3 കോടി രൂപയായി പരിമിതപ്പെടുത്തും. ബാക്കിയുള്ള മൂലധനത്തിന് ഓഹരി ഉടമകൾക്ക് നിശ്ചയിച്ച പ്രകാരം ആനുപാതികമായി വരിക്കാരാകാവുന്നതാണ്. സർക്കാരിന്റെ ഇക്വിറ്റി വിഹിതം നിറവേറ്റുന്നതിന് ആവശ്യമായ ഭൂമി കമ്പനിക്ക് കൈമാറും. സർക്കാർ വിഹിതം ഭൂമിയിൽ മാത്രമായി പരിമിതപ്പെടുത്തുകയും ബിസിനസ്സിനായുള്ള പ്രധാന നിക്ഷേപം ഓഹരി ഉടമകളിൽ നിന്നുമായിരിക്കും. കൂടുതൽ മൂലധനം ആവശ്യമായി വരുമ്പോൾ, അത് മറ്റ് ഓഹരി ഉടമകളിൽ നിന്ന് സമാഹരിക്കുമെന്നും കൃഷിമന്ത്രി അറിയിച്ചു.

കാർഷിക സംസ്ക്കരണത്തിനുതകുന്ന യന്ത്രസാമഗ്രികളുടെ സംഭരണത്തിനും സ്ഥാപനത്തിനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കാബ്കോ മദ്ധ്യസ്ഥം വഹിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാബ്കോയ്ക്ക് വിവിധ വിതരണ ശൃംഖല പോയിന്റുകൾ ഉണ്ടായിരിക്കും, ഈ വിതരണശൃംഖലകൾ കർഷകരിൽ നിന്ന് കാർഷിക ഉത്പന്നങ്ങൾ ശേഖരിക്കുകയും നിർദിഷ്ട അഗ്രോപാർക്കുകളിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. സാധ്യതയുള്ള വിപണികൾക്കും ഉല്പന്നങ്ങൾക്കുമായി കമ്പോള ഗവേഷണം, ഉപഭോക്താൾക്ക് ഉതകുന്ന രീതിയിൽ ബ്രാൻഡ് സൃഷ്ടിക്കൽ എന്നിവ കാബ്കോ വഴി നടത്താനാവും. മാർക്കറ്റ് റിസർച്ച് അടിസ്ഥാനമാക്കി മത്സരാധിഷ്ഠിത വില നിർണ്ണയ തന്ത്രം നടപ്പിലാക്കും. വിവിധ മാർക്കറ്റിങ് പ്ലാറ്റ്ഫോമുകൾ, ഡിജിറ്റൽ മീഡിയ, സോഷ്യൽ മീഡിയ എന്നിവയിലൂടെ കാബ്കോക്ക് മാർക്കറ്റിങ് പ്രവർത്തനങ്ങൾ പ്രീ-ലോഞ്ച് ചെയ്യാനാകും. പൊതു കാർഷിക ഫല ബ്രാൻഡ് കേരളത്തിനായി രൂപീകരിക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.