Sections

ചിപ്പ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ ഇന്ത്യ; ആരെയും ആശ്രയിക്കാന്‍ തയ്യാറല്ല

Monday, Dec 13, 2021
Reported By admin

ആറു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 20 ചിപ്പ് നിര്‍മാണ കേന്ദ്രങ്ങള്‍

 


രാജ്യത്ത് സെമി കണ്ടക്ടര്‍ ചിപ്പുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ധനസഹായ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.ലോകവ്യാപകമായി സെമികണ്ടക്ടര്‍ ചിപ്പുകള്‍ക്കു കടുത്ത ദൗര്‍ലഭ്യം നേരിടുന്നതിനിടെയാണു സര്‍ക്കാര്‍ നീക്കം. 

രാജ്യത്തു നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കുന്ന കമ്പനികള്‍ക്കു വ്യവസ്ഥകള്‍ക്ക് വിധേയമായി ആകെ 76,000 കോടി രൂപയുടെ സാമ്പത്തിക സഹായം നല്കാനാണു പദ്ധതി.

ഇതിലൂടെ, വരുന്ന ആറു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 20 ചിപ്പ് നിര്‍മാണ കേന്ദ്രങ്ങള്‍ ആരംഭിക്കാനാകുമെന്നു സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. സെമികണ്ടക്ടര്‍ ചിപ്പുകളിലെ പ്രധാന ഘടകമായ വേഫര്‍ നിര്‍മിക്കുന്ന രണ്ടു ഫാബ്രിക്കേഷന്‍ യൂണിറ്റുകള്‍, 10 ഡിസൈനിംഗിനും ഘടകനിര്‍മാണത്തിനുമുള്ള 10 യൂണിറ്റുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

കേന്ദ്രമന്ത്രിസഭയുടെ അനുമതിക്കായി പദ്ധതി അടുത്തയാഴ്ച സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് നിര്‍മാണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളും മറ്റ് നടപടികളും അറിയിക്കാന്‍ ഒരു വര്‍ഷം മുന്‍പ് വിവിധ കമ്പനികളില്‍നിന്നു കേന്ദ്രസര്‍ക്കാര്‍ താത്പര്യപത്രം ക്ഷണിച്ചിരുന്നു. 

40% മൂലധന സബ്‌സിഡി വാഗ്ദാനം ചെയ്ത് വിദേശ സെമികണ്ടക്ടര്‍ നിര്‍മാണ കമ്പനികളെ രാജ്യത്തേക്കു കൊണ്ടുവരാന്‍ നേരത്തേ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.പിന്നാലെയാണ് രാജ്യത്തിനുള്ളില്‍ തന്നെ ഇത്തരം സെമികണ്ടക്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കാന്‍ രാജ്യം ചിന്തിക്കുന്നത്.

സാംസംഗ് 1700 കോടി ഡോളറിന്റെ ചിപ്പ് നിര്‍മാണ കേന്ദ്രം ടെക്‌സസില്‍ ആരംഭിക്കാന്‍ യുഎസ് അധികൃതരെ സന്നദ്ധതയറിയിച്ചിരുന്നു.അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളും തങ്ങളുടെ രാജ്യത്തിനുള്ളില്‍ ചിപ്പുകള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതികളിലേക്ക് തിരിഞ്ഞു കഴിഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.