Sections

പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ 2023 ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Saturday, Dec 09, 2023
Reported By Admin
Art Biennale

ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈനും (എബിസിഡി) വിദ്യാർഥി ബിനാലെ 'സമുന്നതി'യും ഉദ്ഘാടനം ചെയ്തു

'രാജ്യത്തിന്റെ വൈവിധ്യമാർന്ന പൈതൃകത്തിന്റെയും ഊർജസ്വലമായ സംസ്കാരത്തിന്റെയും ആഘോഷമാണ് ഇന്ത്യ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ'

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പ്രഥമ ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ (IAADB) 2023 ഉദ്ഘാടനം ചെയ്തു. 'ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈനും' വിദ്യാർഥി ബിനാലെ 'സമുന്നതി'യും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സ്മരണിക സ്റ്റാമ്പും പുറത്തിറക്കി. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം വീക്ഷിച്ചു. ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ (IAADB) ഡൽഹിയിലെ സാസ്കാരിക ഇടത്തിന് ആമുഖമാകും.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ലോക പൈതൃക പ്രദേശമായ ചുവപ്പുകോട്ടയിലേക്ക് ഏവരേയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും നിരവധി തലമുറകൾ കടന്നുപോയിട്ടും അചഞ്ചലവും മായാത്തതുമായ അതിന്റെ പരിസരങ്ങളുടെ ചരിത്രപരമായ പ്രാധാന്യം എടുത്തുകാണിച്ചു.

രാജ്യത്തിന്റെ ഭൂതകാലവും അതിന്റെ വേരുകളും ലോകത്തെ പരിചയപ്പെടുത്തുന്ന സ്വന്തമായ അടയാളങ്ങൾ ഓരോ രാജ്യത്തിനും നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ചിഹ്നങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിൽ കല, സംസ്കാരം, വാസ്തുവിദ്യ എന്നിവയുടെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ വാസ്തുവിദ്യാ പൈതൃകത്തിന്റെ നേർക്കാഴ്ച നൽകുന്ന ചിഹ്നങ്ങളുടെ നിധിയാണു തലസ്ഥാന നഗരമായ ഡൽഹിയെന്നു പരാമർശിച്ച പ്രധാനമന്ത്രി, ഡൽഹിയിലെ ഇന്ത്യൻ കല-വാസ്തുവിദ്യ-രൂപകൽപ്പന ബിനാലെ (IAADB) സംഘടിപ്പിക്കുന്നത് വിവിധ തരത്തിൽ അതിനെ സവിശേഷമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി. പ്രദർശനത്തിലെ കലാസൃഷ്ടികളെ പ്രശംസിച്ച അദ്ദേഹം, നിറങ്ങളു?ടെയും സർഗാത്മകതയുടെയും സംസ്കാരത്തിന്റെയും സാമൂഹ്യബന്ധത്തിന്റെയും സംയോജനമാണ് ഇതെന്നു പറഞ്ഞു. ഐഎഎഡിബിയുടെ വിജയകരമായ സംഘാടനത്തിന് സാംസ്കാരിക മന്ത്രാലയത്തെയും ഉദ്യോഗസ്ഥരെയും പങ്കെടുക്കുന്ന രാജ്യങ്ങളെയും ഏവരെയും അദ്ദേഹം അഭിനന്ദിച്ചു. 'പുസ്തകങ്ങൾ ലോകത്തിന്റെ ജാലകങ്ങളായി പ്രവർത്തിക്കുന്നു. കല മനുഷ്യമനസിന്റെ മഹത്തായ യാത്രയാണ്''- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധി ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുമ്പോൾ അതിന്റെ മഹത്തായ ഭൂതകാലത്തെ അനുസ്മരിച്ച്, രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും ഇന്നും ലോകത്തെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കലയുടെയും വാസ്തുവിദ്യയുടെയും മേഖലകളുമായി ബന്ധപ്പെട്ട ഏതൊരു സൃഷ്ടിയിലും ആത്മാഭിമാനം വളർന്നുവരുന്നതായി ചൂണ്ടിക്കാട്ടി, ഒരാളുടെ പൈതൃകത്തിൽ അഭിമാനിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള വിശ്വാസം അദ്ദേഹം ആവർത്തിച്ചു. ദേശീയ പൈതൃകത്തിലേക്കും സംസ്കാരത്തിലേക്കും 'ആസാദി കാ അമൃത് കാലി'ൽ പുതിയ മാനങ്ങൾ സൃഷ്ടിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾക്ക് ഊന്നൽ നൽകി, കേദാർനാഥിലെയും കാശിയിലെയും സാംസ്കാരിക കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന്റെയും മഹാകാൽ ലോക് പുനർവികസനത്തിന്റെയും ഉദാഹരണങ്ങൾ ശ്രീ മോദി നൽകി. IAADB ഈ ദിശയിലുള്ള ഒരു പുതിയ ചുവടുവയ്പാണെന്ന് അടിവരയിട്ട അദ്ദേഹം, 2023 മെയ് മാസത്തിൽ അന്താരാഷ്ട്ര മ്യൂസിയം എക്സ്പോയും 2023 ഓഗസ്റ്റിൽ ലൈബ്രറികളുടെ ഫെസ്റ്റിവലും സംഘടിപ്പിച്ചത്, ആധുനിക സംവിധാനങ്ങളോടെ ഇന്ത്യയിൽ ആഗോള സാംസ്കാരിക സംരംഭങ്ങളെ സ്ഥാപനവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നു വ്യക്തമാക്കി. വെനീസ്, സാവോപോളോ, സിംഗപ്പൂർ, സിഡ്നി, ഷാർജ ബിനാലെകൾ, ദുബായ്, ലണ്ടൻ കലാമേളകൾ തുടങ്ങിയ ആഗോള സംരംഭങ്ങൾക്കൊപ്പം IAADB പോലുള്ള ഇന്ത്യൻ സാംസ്കാരിക സംരംഭങ്ങൾക്കും പെരുമ സൃഷ്ടിക്കണണമെന്നുള്ള ആഗ്രഹം പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചു. സാങ്കേതികവിദ്യയെ വളരെയധികം ആശ്രയിക്കുന്ന സമൂഹത്തിന്റെ ഉയർച്ചതാഴ്ചകൾക്കിടയിൽ ഒരു ജീവിതരീതി വളർത്തിയെടുക്കുന്നത് കലയും സംസ്കാരവുമാണ് എന്നതിനാൽ അത്തരം സംഘടനകളുടെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. 'മനുഷ്യമനസിനെ ആന്തരികതയുമായി ബന്ധിപ്പിക്കുന്നതിനും അതിന്റെ സാധ്യതകൾ തിരിച്ചറിയുന്നതിനും കലയും സംസ്കാരവും അത്യന്താപേക്ഷിതമാണ്'-  പ്രധാനമന്ത്രി പറഞ്ഞു.

ആത്മനിർഭർ ഭാരത് സെന്റർ ഫോർ ഡിസൈനിന്റെ ഉദ്ഘാടനത്തെക്കുറിച്ച് പരാമർശിക്കവെ, ഇന്ത്യയുടെ അതുല്യവും അപൂർവവുമായ കരകൗശല വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദി ഇത് ഒരുക്കുമെന്നും വിപണിക്കനുസരിച്ച് നവീകരിക്കാൻ സഹായിക്കുന്നതിന് കരകൗശല വിദഗ്ധരെയും ഡിസൈനർമാരെയും ഒരുമിച്ച് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'കലാകാരന്മാർക്ക് രൂപകൽപ്പന മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള അറിവ് ലഭിക്കും. ഒപ്പം ഡിജിറ്റൽ മാർക്കറ്റിംഗിൽ പ്രാവീണ്യം നേടാനുമാകും' - ആധുനിക അറിവും വിഭവങ്ങളും ഉപയോഗിച്ച് ഇന്ത്യൻ കരകൗശല വിദഗ്ധർക്ക് ലോകമെമ്പാടും തങ്ങളുടെ മുദ്ര പതിപ്പിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹി, കൊൽക്കത്ത, മുംബൈ, അഹമ്മദാബാദ്, വരണാസി എന്നീ 5 നഗരങ്ങളിൽ സാംസ്കാരിക ഇടങ്ങൾ സൃഷ്ടിക്കുന്നത് ചരിത്രപരമായ ചുവടുവയ്പ്പായി അടിവരയിട്ട പ്രധാനമന്ത്രി, ഇത് ഈ നഗരങ്ങളെ സാംസ്കാരികമായി കൂടുതൽ സമ്പന്നമാക്കുമെന്നും പറഞ്ഞു. പ്രാദേശിക കലയെ പുഷ്ടിപ്പെടുത്തുന്നതിനുള്ള നൂതന ആശയങ്ങളും ഈ കേന്ദ്രങ്ങൾ മുന്നോട്ടുവയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു. ദേശജ് ഭാരത് ഡിസൈൻ: തദ്ദേശീയ രൂപകൽപ്പനകൾ, സമത്വ: നിർമ്മാണം രൂപപ്പെടുത്തൽ തുടങ്ങിയ പ്രമേയങ്ങളെ ഒരു ദൗത്യമായി മുന്നോട്ട് കൊണ്ടുപോകാൻ അടുത്ത 7 ദിവസത്തേക്കുള്ള 7 പ്രധാന പ്രമേയങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. തദ്ദേശീയ രൂപകൽപ്പനയെ കൂടുതൽ സമ്പന്നമാക്കുന്നതിന് ഇവ യുവജനങ്ങളുടെ പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. വാസ്തുവിദ്യാ മേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം സമത്വത്തിന്റെ പ്രമേയം ആഘോഷിക്കുന്നുവെന്ന് സൂചിപ്പിച്ച അദ്ദേഹം, ഈ മേഖലയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള സ്ത്രീകളുടെ ഭാവനയിലും സർഗ്ഗാത്മകതയിലും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

''കല, അഭിരുചി, നിറങ്ങൾ എന്നിവ ഇന്ത്യയിലെ ജീവിതത്തിന്റെ പര്യായങ്ങളായി കണക്കാക്കപ്പെടുന്നു'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സാഹിത്യം സംഗീതം കല എന്നിവയാണ് മനുഷ്യനെയും മൃഗങ്ങളെയും തമ്മിൽ വേർതിരിക്കുന്നത് എന്ന പൂർവ്വികരുടെ സന്ദേശം അദ്ദേഹം ആവർത്തിച്ചു. ''കല, സാഹിത്യം, സംഗീതം എന്നിവ മനുഷ്യജീവിതത്തിന് രുചി കൂട്ടുകയും അതിനെ സവിശേഷമാക്കുകയും ചെയ്യുന്നു'', അദ്ദേഹം ഊന്നിപ്പറഞ്ഞു. ചതുഷ്ട കല അതായത് 64 കലകളുമായി ബന്ധപ്പെട്ടിരിക്കുന്ന ജീവിതത്തിന്റെ വിവിധ ആവശ്യങ്ങളെയും ഉത്തരവാദിത്തങ്ങളെയും സ്പർശിച്ച പ്രധാനമന്ത്രി 'ഉദക് വാദ്യം' അല്ലെങ്കിൽ ജലതരംഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉപകരണം പോലുള്ള വാദ്യോപകരണങ്ങൾ, നൃത്തം, ഗാനങ്ങൾ ആലപിക്കുന്ന കലാരൂപങ്ങൾ, സുഗന്ധദ്രവ്യങ്ങളോ പെർഫ്യൂമുകളോ നിർമ്മിക്കുന്നതിനുള്ള ഗന്ധയുക്തി, ഇനാമലും കൊത്തുപണിക്കുള്ള തക്ഷകർമ കല, എംബ്രോയ്ഡറിയിലും നെയ്ത്തിലുമുള്ള ശുചിവൻ കർമ്മണി കല എന്നിവയ്ക്ക് കീഴിലുള്ള പ്രത്യേക കലകളെ പരാമർശിക്കുകയും ചെയ്തു. ഇന്ത്യയിൽ നിർമ്മിച്ച പുരാതന വസ്ത്രങ്ങളുടെ വൈദഗ്ധ്യത്തിലും കരകൗശലത്തിലും സ്പർശിച്ച അദ്ദേഹം മോതിരത്തിലൂടെ കടന്നുപോകാൻ കഴിയുന്ന മസ്ലിൻ തുണിയുടെ ഉദാഹരണവും നൽകി. വാളുകൾ, പരിചകൾ, കുന്തങ്ങൾ തുടങ്ങിയ യുദ്ധ സാമഗ്രികളുടെ അതിശയകരമായ കലാസൃഷ്ടികളുടെ സർവ്വവ്യാപിത്വവും അദ്ദേഹം ചൂണ്ടിക്കാട്ടി.

''കലാരൂപം എന്തുമാകട്ടെ, അത് പ്രകൃതിയോട് ചേർന്ന് ജനിക്കുന്നു. അതുകൊണ്ട് കല പ്രകൃതിക്കും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും അനുകൂലമാണ്'', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയിൽ ആയിരക്കണക്കിന് വർഷങ്ങളായി നദികളുടെ തീരത്തുള്ള ഘാട്ടുകളുടെ പാരമ്പര്യത്തോട് സാമ്യപ്പെടുത്തികൊണ്ട് ലോകരാജ്യങ്ങളിലെ നദീമുഖ സംസ്കാരത്തിലേക്ക് പ്രധാനമന്ത്രി വെളിച്ചം വീശി. ഇന്ത്യയിലെ പല ഉത്സവങ്ങളും ആഘോഷങ്ങളും ഈ ഘാട്ടുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുപോലെ, നമ്മുടെ രാജ്യത്തെ കിണറുകൾ, കുളങ്ങൾ, പടവു കിണറുകൾ എന്നിവയുടെ സമ്പന്നമായ പാരമ്പര്യത്തെ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി ഗുജറാത്തിലെയും രാജസ്ഥാനിലെയും ഡൽഹിയിലെയും മറ്റ് നിരവധി സ്ഥലങ്ങളിലെ റാണി കി വാവിന്റെ ഉദാഹരണം നൽകുകയും ചെയ്തു. ഈ പടവു കിണറുകളുടെയും ഇന്ത്യയിലെ കോട്ടകളുടെയും രൂപകൽപ്പനയേയും വാസ്തുവിദ്യയേയും പ്രധാനമന്ത്രി പ്രശംസിച്ചു. ഏതാനുംദിവസങ്ങൾക്ക് മുമ്പ് സിന്ധുദുർഗ് കോട്ട സന്ദർശിച്ചതും അദ്ദേഹം അനുസ്മരിച്ചു. പ്രകൃതിദത്ത എയർ കണ്ടീഷനിംഗ് പോലെ പ്രവർത്തിക്കുന്ന വിധത്തിൽ നിർമ്മിച്ച അഞ്ച് മാളികകളുടെ കൂട്ടമായ ജയ്സാൽമീറിലെ പട്വാ കി ഹവേലിയേയും ശ്രീ മോദി സ്പർശിച്ചു. ''ഈ വാസ്തുവിദ്യയെല്ലാം ദീർഘകാലമായി നിലനിൽക്കുന്നത് മാത്രമല്ല, പരിസ്ഥിതി സുസ്ഥിരവുമാണ്'' ഇന്ത്യയുടെ കലയിൽ നിന്നും സംസ്കാരത്തിൽ നിന്നും ലോകത്തിന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനുമുണ്ടെന്നതിന് അടിവരയിട്ടുകൊണ്ട് മോദി പറഞ്ഞു.

ഐഎഎഡിബി ആഴ്ചയിലെ ഓരോ ദിവസവും വ്യത്യസ്ത വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പ്രദർശനങ്ങൾ പ്രദർശിപ്പിക്കും:

ദിവസം 1: പ്രവേശനം- റൈറ്റ് ഓഫ് പാസ്സേജ്: ഇന്ത്യയുടെ വാതിലുകൾ
ദിവസം 2: ബാഗ് ഇ ബഹാർ: ഗാർഡൻസ് ആസ് യൂണിവേഴ്സ്: ഇന്ത്യയുടെ പൂന്തോട്ടങ്ങൾ
ദിവസം 3: സംപ്രവാഹം: സാമൂഹിക സംഗമം: ഇന്ത്യയുടെ ബാവോലികൾ
ദിവസം 4: സ്ഥപത്യ: ആന്റി-ഫ്രജൈൽ അൽഗോരിതം: ഇന്ത്യയിലെ ക്ഷേത്രങ്ങൾ
ദിവസം 5: വിസ്മയം: ക്രിയേറ്റീവ് ക്രോസ്ഓവർ: സ്വതന്ത്ര ഇന്ത്യയുടെ വാസ്തുവിദ്യാ വിസ്മയങ്ങൾ
ദിവസം 6: ദേശജ് ഭാരത് ഡിസൈൻ: തദ്ദേശീയമായ രൂപകൽപനകൾ
ദിവസം 7: സമത്വം: ഷേപ്പിംഗ് റ്റു ബിൽറ്റ്: വാസ്തുവിദ്യയിലെ സ്ത്രീകളെ ആഘോഷിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.