Sections

ആഗോള ടെക്നോളജി സംഗമത്തിന് കോഴിക്കോട് വേദിയാകുന്നു; കെ.ടി.എക്സ് ഗ്ലോബൽ 2026 മെയ് 28 മുതൽ

Tuesday, Feb 17, 2026
Reported By Admin
KTX Global 2026 Tech Expo to Be Held in Kozhikode May 28–30

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ സമ്മേളനങ്ങളിൽ ഒന്നായ കേരള ടെക്നോളജി എക്സ്പോ (കെ.ടി.എക്സ് ഗ്ലോബൽ 2026) മെയ് 28 മുതൽ 30 വരെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. രണ്ടാം നിര നഗരങ്ങൾ രാജ്യത്തിൻറെ പുതു തലമുറ നവീകരണത്തിന്റെയും നിക്ഷേപത്തിന്റെയും കേന്ദ്രങ്ങളായി മാറുന്നതിന്റെ ശക്തമായ ഉദാഹരണമായി കോഴിക്കോടിനെ ഉയർത്തിക്കാട്ടാനാണ് ത്രിദിന മഹാസമ്മേളനം ലക്ഷ്യമിടുന്നത്.

സംസ്ഥാന ഐടി-ഇലക്ട്രോണിക്സ് വകുപ്പാണ് കെടിഎക്സിന്റെ മുഖ്യ പങ്കാളികൾ. ഐടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റാർട്ടപ്പ് മിഷൻ, കെഎസ്ഐടിഐഎൽ, കെ-ഡിസ്ക് തുടങ്ങിയ പ്രമുഖ സർക്കാർ ഏജൻസികളുടെ പങ്കാളിത്തം അടിസ്ഥാനസൗകര്യ വികസനത്തിനും പുതിയ നിക്ഷേപ അവസരങ്ങൾക്കും വഴിതുറക്കും.

കാലിക്കറ്റ് ഇന്നവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവിന്റെ (സി ഐ ടി ഐ 2.0) നേതൃത്വത്തിൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കാഫിറ്റ്, ഐഐഎം കോഴിക്കോട്, എൻഐടി കോഴിക്കോട്, ഗവൺമെന്റ് സൈബർപാർക്ക്, യുഎൽ സൈബർപാർക്ക് തുടങ്ങി ഒമ്പത് പ്രമുഖ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.

എണ്ണായിരത്തിലധികം സന്ദർശകരെയും മൂവായിരത്തി അഞ്ഞൂറോളം പ്രതിനിധികളെയും പ്രതീക്ഷിക്കുന്ന ഈ സംഗമത്തിൽ അഞ്ഞൂറിലധികം ആഗോള പങ്കാളികളും ഇരുനൂറിലധികം പ്രദർശന സ്റ്റാളുകളും ഉണ്ടായിരിക്കും. വിവിധ മത്സരങ്ങളിലൂടെയും ഹാക്കത്തോണുകളിലൂടെയും സംസ്ഥാനത്തെ ഒരു ലക്ഷത്തോളം യുവാക്കളെ ഈ ഉദ്യമത്തിന്റെ ഭാഗമാക്കാനും ലക്ഷ്യമിടുന്നു.

ഹെൽത്ത്കെയർ, റീട്ടെയ്ൽ, ഇൻഫ്രാസ്ട്രക്ചർ, ലോജിസ്റ്റിക്സ്, ടൂറിസം, ഐടി എന്നിങ്ങനെ ഭാവിയിലെ സാമ്പത്തിക വളർച്ച നിർണ്ണയിക്കുന്ന ആറു പ്രധാന മേഖലകളിലാണ് എക്സ്പോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളായ എഐ, ബ്ലോക്ക്ചെയിൻ തുടങ്ങിയവയുടെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനൊപ്പം മലബാറിന്റെ മികച്ച വിദേശബന്ധവും കുറഞ്ഞ പ്രവർത്തന ചെലവും നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുമെന്ന് സിഐടിഐ 2.0 ചെയർമാൻ അജയൻ കെ. ആനാട്ട്, മലബാർ ചേംബർ പ്രസിഡന്റ് നിത്യാനന്ദ് കാമത്ത് എന്നിവർ വ്യക്തമാക്കി.

ആഗോള ടെക് നേതൃനിരയെയും സർക്കാർ സംവിധാനങ്ങളെയും യുവ സംരംഭകരെയും ഒരേ വേദിയിൽ എത്തിക്കുന്ന കെ.ടി.എക്സ് ഗ്ലോബൽ 2026, കേരളത്തിന്റെ സാങ്കേതിക ഭൂപടത്തിൽ പ്രധാന നാഴികക്കല്ലായി കോഴിക്കോടിനെ അടയാളപ്പെടുത്തും.

സിറ്റി 2.0 ജനറൽ സെക്രട്ടറി റിഫാത്ത് റഹ്മാൻ, സിറ്റി 2.0 ട്രഷറർ അരുൺ കുമാർ കെ, സ്കിൽബെയ്ലേഴ്സ് ടെക്നോളജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രവീന്ദ്രൻ കസ്തൂരി, സിറ്റി 2.0 വൈസ് ചെയർമാൻ അക്തർ പർവേസ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.