Sections

കാർഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ ചെലവഴിക്കും: മന്ത്രി പി. പ്രസാദ്

Tuesday, Jan 16, 2024
Reported By Admin
Kodumon Rice Mill

കൊടുമൺ റൈസ് മില്ലിന്റെ പ്രവർത്തനോദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു


കേരളത്തിന്റെ കാർഷിക മേഖലയുടെ വികസനത്തിനായി 2365 കോടി രൂപ വിനിയോഗിക്കുമെന്നും അതിൽ ആദ്യ ഗഡു ഈ വർഷം തന്നെ ലഭിക്കുമെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൊടുമൺ റൈസ് മില്ലിന്റെ പ്രവർത്തനോദ്ഘാടനം കൊടുമൺ ഒറ്റത്തേക്ക് മൈതാനത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായുള്ള പ്രവർത്തനത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് വേൾഡ് ബാങ്കിൽ നിന്നും ഈ തുക ലഭിക്കുന്നത്. ആദ്യമായാണ് കേരളത്തിൽ ഇത്രയും വലിയ തുക ചെലവഴിച്ച് കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നത്. മൂല്യവർധിത കൃഷി, ഉത്പന്നം എന്നിവയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കും. അതിനായി കാപ്കോ എന്ന പേരിൽ കമ്പനി രൂപീകരിച്ചു. കമ്പനിക്ക് ലൈസൻസും ലഭിച്ചു.
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം കേരളത്തിൽ ആദ്യമായാണ് അരി ഉത്പാദന മിൽ നടത്തുന്നത്. അടുക്കളയുടെ പ്രാധാന്യം കുറയുമ്പോൾ ആശുപത്രിയുടെ പ്രാധാന്യം കൂടുകയാണ്. ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറു കോടി രൂപയാണ് കേന്ദ്ര സർക്കാർ കേരളത്തിനു നൽകാനുള്ളതെന്നും മന്ത്രി പറഞ്ഞു.

കാർഷിക മേഖലയിൽ എല്ലായിനങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

കേരളത്തിന്റെ കാർഷിക മേഖലയിൽ വലിയ മുന്നേറ്റമാണ് സർക്കാർ നടത്തുന്നത്. നല്ല ആഹാരമാണ് നല്ല ആരോഗ്യം നൽകുന്നത്. കേരളത്തിന്റെ എല്ലാ മേഖലകളിലും കൊടുമൺ റൈസ് എത്തിക്കഴിഞ്ഞു. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിറപൊലിവ് വിഷൻ 2026 പദ്ധതി മണ്ഡലത്തിൽ വിജയകരമായി നടന്നു വരുന്നുവെന്നും ഡപ്യൂട്ടി സ്പീക്കർ പറഞ്ഞു.

Koduman Rice Mill

ജില്ലാ പഞ്ചായത്തിൽ നിന്നും ഒന്നരകോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ആധുനിക റൈസ് മിൽ സ്ഥാപിക്കുന്നത്. ജില്ലാ പഞ്ചായത്തിൽ നിന്നും ഒന്നരകോടി രൂപ ചിലവിൽ ആരംഭിച്ച റൈസ് മില്ലിൽ ആദ്യഘട്ടത്തിൽ പ്രതിദിനം രണ്ട് ടൺ നെല്ല് സംസ്കരിച്ച് അരിയാക്കി മാറ്റാൻ കഴിയും. ജില്ലാ പഞ്ചായത്തും കൊടുമൺ ഗ്രാമപഞ്ചായത്തും ചേർന്നു കൊടുമൺ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെയാണ് മില്ല് പ്രവർത്തിപ്പിക്കുക. ജില്ലയിലെ നെൽകൃഷി മേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ പദ്ധതി സഹായകരമാകും. കൃഷി വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചുമതലയിലാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനം നടത്തിയത്. പദ്ധതിയുടെ സ്വിച്ച് ഓൺ കർമവുംഉല്പന്നങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, കൊടുമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനിൽകുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീനാ പ്രഭ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖാ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം അജോമോൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.ബി രാജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞന്നാമ്മക്കുഞ്ഞ്, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.