Sections

എൻഡോമെട്രിയോസിസിനെക്കുറിച്ചുള്ള വർക്ക്ഷോപ്പിന് അപേക്ഷകൾ ക്ഷണിച്ച് കെബിഎഫ്

Tuesday, Dec 09, 2025
Reported By Admin
Endometriosis Workshop Announced by Kochi Biennale

  • ഫ്രഞ്ച് ആർട്ടിസ്റ്റ്-ക്യൂറേറ്റർ നാദിയ റസ്സൽ കിസ്സൂൺ വർക്ക്ഷോപ്പിന് നേതൃത്വം നൽകും

 
കൊച്ചി: എൻഡോമെട്രിയോസിസിനെക്കുറിച്ചുള്ള 'ഫൈൻഡിങ് യുവർ വേ ത്രൂ എൻഡോമെട്രിയോസിസ്' എന്ന ഏകദിന വർക്ക്ഷോപ്പിന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) അപേക്ഷകൾ ക്ഷണിച്ചു. ഫ്രഞ്ച് ആർട്ടിസ്റ്റും ബോർഡോക്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്യൂറേറ്ററുമായ നാദിയ റസ്സൽ കിസ്സൂൺ ആണ് വർക്ക്ഷോപ്പിന് നേതൃത്വം നൽകുന്നത്.

ഡിസംബർ 15-ന് ഫോർട്ട് കൊച്ചിയിലെ ബാസ്റ്റിൻ ബംഗ്ലാവിൽ കെബിഎഫിന്റെ എബിസി ആർട്ട് റൂം പരിപാടിയുടെ ഭാഗമായാണ് വർക്ക്ഷോപ്പ് നടത്തുന്നത്. രണ്ട് ബാച്ചുകളിലായി നടക്കുന്ന ഈ വർക്ക്ഷോപ്പ്, ലോകമെമ്പാടുമുള്ള 10 സ്ത്രീകളിൽ ഒരാളെ ബാധിക്കുകയും ഇതുവരെ ചികിത്സ കണ്ടെത്താൻ കഴിയാത്തതുമായ രോഗമായ എൻഡോമെട്രിയോസിസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുള്ളവർക്ക് വേണ്ടിയുള്ളതാണ്.

രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ നടക്കുന്ന വർക്ക്ഷോപ്പിൽ പ്രത്യേക ചലച്ചിത്ര പ്രദർശനവും ഉൾപ്പെടുത്തിയിട്ടുണ്ട്. എൻഡോമെട്രിയോസിസ് ബാധിതരായ വനിതകൾക്ക് അവരുടെ ജീവിതകഥകൾ, വെല്ലുവിളികൾ, അതിജീവനം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകുന്ന ഒരിടത്തിലേക്ക് കടന്നുവരാനുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വർക്ക് ഷോപ്പിലേക്കുള്ള പ്രവേശനം സൗജന്യമാണ്.  പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഇൻസ്റ്റാഗ്രാം ബയോയിലും വെബ്‌സൈറ്റിലും (kochimuzirisbiennale.org) ഉള്ള https://docs.google.com/forms/d/e/1FAIpQLSe3XZl8xNUWCmznWLBeBTG_9B813h6BLHtQQ5udf-xgubSyOw/viewform?usp=dialog  എന്ന ഗൂഗിൾ ഫോം വഴി അപേക്ഷകൾ അയക്കാവുന്നതാണ്.

രോഗം ഉണ്ടാക്കുന്ന വെല്ലുവിളികൾ, അനിശ്ചിതത്വങ്ങൾ, അതിജീവിക്കാനുള്ള  കരുത്ത്  എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ വർക്ഷോപ്പിലൂടെ സാധ്യമാകും.

ഈ വർക്ക്ഷോപ്പ് രോഗവിമുക്തിയോ വൈദ്യശാസ്ത്രപരമായ പരിഹാരങ്ങളോ വാഗ്ദാനം ചെയ്യുന്നില്ല. അതിനു പകരം, യഥാർത്ഥ ജീവിതാനുഭവങ്ങൾ മനസ്സിലാക്കുക, ഒറ്റപ്പെടൽ ഇല്ലാതാക്കുക, കൂട്ടായ പഠനത്തിലൂടെ സ്വയം ശാക്തീകരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.