Sections

അംബാനി നോട്ടമിട്ട എന്‍ഡിടിവി സ്വന്തമാക്കി അദാനി; പ്രതികരണം കാത്ത് നിക്ഷേപകര്‍

Wednesday, Aug 24, 2022
Reported By admin
ndtv

 

അംബാനി നോട്ടമിട്ട ഇന്ത്യന്‍ മാധ്യമ സ്ഥാപനമായ എന്‍ഡിടിവി ഗ്രൂപ്പിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണെന്ന് അദാനി. വര്‍ഷങ്ങളായി അംബാനി കാത്ത് സൂക്ഷിച്ച ഓഹരികളാണ് ഇപ്പോള്‍ അദാനി സ്വന്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ മുകേഷ് അംബാനിയുടെ പ്രതികരണത്തിന് നിക്ഷേപകര്‍ അടക്കമുള്ളവര്‍ കാത്തിരിക്കുകയാണ്. 

രാജ്യത്തെ ഏറ്റവും പ്രമുഖ മാധ്യമ സ്ഥാപനമായ എന്‍ഡിടിവിയുടെ  29.18 ശതമാനം ഓഹരികള്‍ വാങ്ങുകയാണെന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് അദാനി എന്റര്‍പ്രൈസസ് അറിയിച്ചത്. മാത്രമല്ല, എന്‍ഡിടിവിയിലെ 26 ശതമാനം ഓഹരികള്‍ ഓപ്പണ്‍ ഓഫറിലൂടെ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നതായും അദാനി എന്റര്‍പ്രൈസസ് അറിയിച്ചു. എന്നാല്‍, ഓഹരികള്‍ അദാനി ഗ്രൂപ്പ് വാങ്ങിയത് ചര്‍ച്ചയോ, സമ്മതമോ, അറിയിപ്പോ ഇല്ലാതെ ആയിരുന്നുവെന്ന് എന്‍ഡിടിവിയുടെ സ്ഥാപക പ്രമോട്ടര്‍മാരായ രാധിക റോയിയും പ്രണോയ് റോയിയും വ്യക്തമാക്കി. 

ഇന്നലെ അദാനി നേരിട്ടല്ല എന്‍ഡിടിവി ഓഹരികള്‍ വാങ്ങിയത്. പകരം വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് (വിസിപിഎല്‍) എന്ന കമ്പനിയെയാണ് 113.74 കോടി രൂപ എറിഞ്ഞ് എന്‍ഡിടിവിയെ വീഴ്ത്തിയത്. ഈ കമ്പനിയിലൂടെയാണ് അദാനി എന്‍ഡിടിവിയിലേക്കുള്ള പാലമിട്ടത്. 

എന്‍ഡിടിവിയുടെ 29 ശതമാനം ഓഹരി മുന്നില്‍ കണ്ട് അംബാനി കാലങ്ങള്‍ക്ക് മുമ്പേ തന്നെ വലിയ ചരടുവലികള്‍ നടത്തിയിരുന്നു. ഇവിടേക്കാണ് അദാനി കടന്ന് വരുന്നത് വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡിനെ അദാനി ഏറ്റെടുത്തു കഴിഞ്ഞു. അംബാനി ഉപയോഗിക്കാതെ വെച്ചിരുന്ന തുറുപ്പ് ചീട്ട് അദാനി എടുത്ത് വീശി. വിസിപിഎല്ലിനെ ഏറ്റെടുത്തതോടുകൂടി 29 ശതമാനം ഓഹരി അദാനിക്ക് സ്വന്തം. 

2022 ജൂണ്‍ 30ലെ കണക്കുകള്‍ പ്രകാരം എന്‍ഡിടിവിയില്‍, പ്രാമോട്ടര്‍മാരായ പ്രണോയ് റോയിക്കും രാധികാ റോയിക്കും യഥാക്രമം 15.94 ശതമാനം, 16.32 ശതമാനം ഓഹരികളാണ് ഉള്ളത്. ഇവരുടെ ആര്‍ആര്‍പിആര്‍ കമ്പനിക്ക് 29.18 ശതമാനം ഓഹരികളും. ബാക്കിയുള്ളതില്‍ 14.7 ശതമാനം എഫ്പിഐ, 9.61 ശതമാനം ബോഡി കോര്‍പറേറ്റ്, 12.57 ശതമാനം റീട്ടെയില്‍, 1.67 ശതമാനം  മറ്റുള്ളവര്‍ എന്നിങ്ങനെയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.