- Trending Now:
2025 ജൂലൈ 1 ന് നടക്കാനിരിക്കുന്ന 8-ാമത് ജിഎസ്ടി ദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര പരോക്ഷനികുതി ബോർഡ് തിരുവനന്തപുരം മേഖലയുടെ ആഭിമുഖ്യത്തിൽ ജൂൺ 16 ന് കൊച്ചി മറൈൻ ഡ്രൈവിലെ താജ് വിവാന്തയിൽ ജിഎസ്ടി കോൺക്ലേവ് - 2025 സംഘടിപ്പിച്ചു. നികുതിദായകരുമായി ഇടപഴകാനും ഇന്ത്യയിലുടനീളം നികുതി അനുബന്ധ നടപടിക്രമങ്ങൾ സുഗമമാക്കാനും ലക്ഷ്യമിട്ട് രാജ്യവ്യാപകമായി ആചരിക്കുന്ന ജിഎസ്ടി പക്ഷാചരണത്തോടനുബന്ധിച്ച് (2025 ജൂൺ 16-30) സംഘടിപ്പിച്ച സുപ്രധാന പരിപാടിയായിരുന്നു കോൺക്ലേവ്.
നിയമവിദഗ്ധർ, വ്യാപാര വ്യവസായ മേഖലകളിലെ അംഗങ്ങൾ, തൊഴിലധിഷ്ഠിത സംഘടനകൾ, നികുതിദായകർ എന്നിവരടങ്ങുന്ന വിശിഷ്ട പങ്കാളികളെ സമ്മേളനത്തിൽ അറ്റോർണി ജനറൽ ഓഫ് ഇന്ത്യ ശ്രീ ആർ. വെങ്കിട്ടരമണി മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യയുടെ നികുതി സമ്പ്രദായം രൂപപ്പെടുത്തുന്നതിൽ ജിഎസ്ടി നിയമത്തിന്റെ വളർന്നുവരുന്ന പങ്കിനെക്കുറിച്ച് മുഖ്യപ്രഭാഷണത്തിൽ സൂചിപ്പിച്ച ശ്രീ വെങ്കിട്ടരമണി നികുതി രൂപകൽപനയിൽ സാമ്പത്തിക - സാംസ്കാരിക - രാഷ്ട്രീയ സാഹചര്യങ്ങളുടെ സ്വാധീനം എടുത്തുപറയുകയും ആഗോള നികുതി ചട്ടക്കൂടുകൾ താരതമ്യം ചെയ്യുകയും ചെയ്തു. വർഷങ്ങൾ നീണ്ട ആലോചനകൾക്ക് ശേഷം ചരക്കുസേവന നികുതി നടപ്പാക്കുന്നതിൽ രാജ്യം മറികടന്ന വെല്ലുവിളികൾ വിശദീകരിച്ച അദ്ദേഹം മുൻ പരോക്ഷ നികുതി വ്യവസ്ഥയിലെ സങ്കീർണ്ണതകൾ ഇല്ലാതാക്കാൻ വിപ്ലവകരമായ ചുവടുവെയ്പ്പെന്ന നിലയിൽ ജിഎസ്ടിയെ പ്രശംസിച്ചു. 'ഒരു രാഷ്ട്രം, ഒരു നികുതി, ഒരു വിപണി' എന്ന കാഴ്ചപ്പാടിന് അടിവരയിട്ട ശ്രീ വെങ്കിട്ടരമണി ജിഎസ്ടി ഒരു സാമ്പത്തിക പരിഷ്കരണം മാത്രമല്ലെന്നും സാമ്പത്തിക ഏകീകരണത്തിലേക്ക് നയിക്കുന്ന പരിവർത്തനാത്മക നടപടിയാണെന്നും അഭിപ്രായപ്പെട്ടു.
നിയമ വ്യക്തത, നിർവഹണം, ഭരണപരിഷ്കരണം എന്നിവയിൽ തുടർച്ചയായ ശ്രമങ്ങളുടെ പ്രാധാന്യവും ശ്രീ വെങ്കിട്ടരമണി പ്രത്യേകം പരാമർശിച്ചു. നടപടിക്രമങ്ങൾ സുഗമമാക്കുന്നത് സംബന്ധിച്ച ചർച്ചകൾ പ്രധാനമാണെങ്കിലും അവ നടപ്പാക്കുന്നതാണ് യഥാർത്ഥ പരീക്ഷണമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സ്വാതന്ത്ര്യവും അവകാശങ്ങളുമുറപ്പാക്കുന്ന ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂടാണ് വിപുലമായ നയ നവീകരണത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതെന്ന് അദ്ദേഹം ഉപസംഹാരത്തിൽ പറഞ്ഞു. കൗടില്യനെയും പുരാതന സാമ്പത്തിക ചിന്തകളെയും പരാമർശിച്ച് ചരിത്രപരമായ കാഴ്ചപ്പാടുകൾ ഉദ്ധരിച്ച അദ്ദേഹം നികുതി സമ്പ്രദായങ്ങൾ ആഗോളതലത്തിൽ എങ്ങനെ വികസിച്ചുവെന്ന് വിലയിരുത്തി. അബദ്ധങ്ങളും വിമർശനങ്ങളുമില്ലാത്തതായിരുന്നില്ല ഇന്ത്യയുടെ ജിഎസ്ടി പ്രയാണമെന്ന് അംഗീകരിച്ച അദ്ദേഹം ആഭ്യന്തര സാമ്പത്തിക ഏകീകരണത്തിനൊപ്പം ആഗോള വെല്ലുവിളികളെയും അസമത്വങ്ങളെയും നേരിടുന്ന ഉപകരണമായി ജിഎസ്ടിയെ പരിഗണിച്ച് ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ട് പോകേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു.
ജിഎസ്ടിക്ക് കീഴിലെ സാങ്കേതിക നടപടിക്രമങ്ങൾ ഇനിയും ലളിതമാക്കേണ്ടതിന്റെ ആവശ്യകത വിശിഷ്ടാതിഥിയായി പങ്കെടുത്ത ഐസിഎഐ പരോക്ഷ നികുതി കമ്മിറ്റി ചെയർമാൻ ശ്രീ രാജേന്ദ്ര കുമാർ പി. എടുത്തുപറഞ്ഞു. ഈ രംഗത്തെ വിദഗ്ധരുടെയും നികുതിദായകരുടെയും ശേഷി വർധിപ്പിക്കുന്നതിൽ ഐസിഎഐയുടെ പങ്ക് വ്യക്തമാക്കിയ അദ്ദേഹം അറിവ് പങ്കിടുന്നതിലൂടെയും പിന്തുണയിലൂടെയും രാഷ്ട്രനിർമാണത്തിന് ഐസിഎഐ നൽകുന്ന തുടർച്ചയായ സംഭാവനകളെക്കുറിച്ചും ആവർത്തിച്ചു.
'ജിഎസ്ടി - നികുതി ലളിതവൽക്കരണം: പൗര ശാക്തീകരണം' എന്ന ജിഎസ്ടി ദിന പ്രമേയം കേന്ദ്രീകരിച്ച് ടാക്സ് ഇന്ത്യ ഓൺലൈൻ (ടിഐഒഎൽ) സിഇഒയും സ്ഥാപക എഡിറ്ററുമായ ശ്രീ ശൈലേന്ദ്ര കുമാർ പ്രത്യേക സെഷൻ നടത്തി. ഇന്ത്യയിലെ നികുതി വ്യവഹാര പരിണാമം ചർച്ചചെയ്ത അദ്ദേഹം നികുതി പരിഷ്കാരങ്ങൾ രൂപപ്പെടുത്തുന്നതിൽ ക്രിയാത്മക വിമർശനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. നികുതി ഇളവുകളെക്കുറിച്ചും നികുതി വ്യവസ്ഥയിലെ തുല്യതയിൽ അവയുടെ സ്വാധീനത്തെക്കുറിച്ചും വിമർശനാത്മക വീക്ഷണം അദ്ദേഹത്തിന്റെ സെഷനിലുണ്ടായിരുന്നു.
കേന്ദ്ര നികുതി, എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം മേഖല ചീഫ് കമ്മീഷണർ ശ്രീ എസ്.കെ. റഹ്മാന്റെ സ്വാഗത പ്രസംഗത്തോടെയാണ് കോൺക്ലേവിന് തുടക്കമായത്. ഇന്ത്യൻ നികുതി ആവാസവ്യവസ്ഥയിലെ വിവിധ പങ്കാളികളെ ഒരുമിച്ചുചേർക്കുന്ന സംവേദനാത്മകതയുടെയും ഉൾക്കാഴ്ചയുടെയും സുദിനത്തിന് അദ്ദേഹത്തിന്റെ പ്രസംഗം പ്രാരംഭം കുറിച്ചു.
നികുതിദായകർ, നിയമോപദേശകർ, വ്യാപാര സംഘടനകൾ, വ്യവസായ കൂട്ടായ്മകൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരടക്കം ഏകദേശം 200 പേരുടെ ആവേശകരമായ പങ്കാളിത്തത്തിന് കോൺക്ലേവ് സാക്ഷ്യംവഹിച്ചു. അർത്ഥവത്തായ സംഭാഷണങ്ങളുടെ വേദിയായി മാറിയ കോൺക്ലേവ് രാജ്യത്തെ ജിഎസ്ടി ചട്ടക്കൂട് ശക്തിപ്പെടുത്താൻ സർക്കാർ സ്ഥാപനങ്ങളുടെയും വ്യവസായകേന്ദ്രങ്ങളുടെയും സിവിൽ സമൂഹത്തിന്റെയും കൂട്ടായ പ്രതിബദ്ധത ആവർത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.