Sections

തത്സമയ ഇടപാടുകൾ നടത്തി ഇന്ത്യ ചൈനയെ മറികടന്നു

Thursday, Apr 28, 2022
Reported By

യു.എസ്, കാനഡ, യു.കെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെ ഇടപാടുകൾ കണക്കാക്കുമ്പോൾ ഇന്ത്യയിലെ ഇടപാടുകൾ 6.5 മടങ്ങ് കൂടുതലാണ്

 

പേയ്മെന്റ് സംവിധാനത്തിൽ മറ്റൊരു പൊൻത്തൂവൽ കൂടി കൂട്ടിച്ചേർത്ത് ഇന്ത്യ. കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള ഏറ്റവും വലിയ തത്സമയ ഇടപാടുകൾ (റിയൽ ടൈം) റിപ്പോർട്ട് ചെയ്തത് ഇന്ത്യയിൽ. എ.സി.ഐ. വേൾഡ് വൈഡ് റിപ്പോർട്ട് അനുസരിച്ച്, 18 ബില്യൺ തത്സമയ ഇടപാടുകൾ നടത്തി ഇന്ത്യ ചൈനയെ മറികടന്നു. യു.എസ്, കാനഡ, യു.കെ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളിലെ ഇടപാടുകൾ കണക്കാക്കുമ്പോൾ ഇന്ത്യയിലെ ഇടപാടുകൾ 6.5 മടങ്ങ് കൂടുതലാണ്.വ്യാപാരികൾക്കിടയിൽ യു.പി.ഐ. അടിസ്ഥാനമാക്കിയുള്ള മൊബൈൽ പേയ്മെന്റ് ആപ്പുകളുടെയും, ക്യു.ആർ. കോഡ് പേയ്മെന്റുകളുടെയും വർദ്ധിച്ചുവരുന്ന ഉപയോഗമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊവിഡ് -19 പാൻഡെമിക് സമയത്ത് ഡിജിറ്റൽ പേയ്മെന്റുകൾ വർധിപ്പിക്കാൻ സർക്കാർ കൈക്കൊണ്ട നടപടികളും നേട്ടമായി. കഴിഞ്ഞ വർഷത്തെ മൊത്തം പേയ്മെന്റ് ഇടപാടകളുടെ 31.3 ശതമാനമാണ് തത്സമയ ഇടപാടുകൾ. 2026 ഓടെ ഇന്ത്യയിലെ തത്സമയ പേയ്‌മെന്റുകൾ മൊത്തം ആഗോള പേയ്മെന്റുകളുടെ 70 ശതമാനത്തോളമാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബിസിനസുകൾക്കും ഉപഭോക്താക്കൾക്കുമുള്ള അറ്റ സമ്പാദ്യം 92.4 ബില്യൺ ഡോളറായി ഉയരുമെന്ന് പ്രവചനമുണ്ട്. തൽസമയ പേയ്മെന്റുകൾ 2021-ൽ ഇന്ത്യൻ ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും 12.6 ബില്യൺ ഡോളർ ചെലവ് ലാഭിക്കാൻ കാരണമായി. കൂടാതെ 16.4 ബില്യൺ ഡോളർ സാമ്പത്തിക ഉൽപ്പാദനം അൺലോക്ക് ചെയ്യാനും തത്സമയ ഇടപാടുകൾ വഴിവച്ചു. ഇത് ഇന്ത്യയുടെ ജി.ഡി.പിയുടെ ഏകദേശം 0.56 ശതമാനമാണെന്നും എ.സി.ഐയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

2021-ൽ ലോകമെമ്പാടും 1,81,261 ദശലക്ഷം തത്സമയ ഇടപാടുകൾ നടന്നു. മേഖല വർഷം തോറും 64.5 ശതമാനം വളർച്ച കൈവരിക്കുന്നു. 2021-ൽ ഏറ്റവും കൂടുതൽ തത്സമയ ഇടപാടുകളുള്ള മികച്ച അഞ്ചു രാജ്യങ്ങളാണ് താഴെയുള്ളത്.

1) ഇന്ത്യ - 48,605 ദശലക്ഷം
2) ചൈന - 18,549 ദശലക്ഷം
3) തായ്ലൻഡ് - 9,734 ദശലക്ഷം
4) ബ്രസീൽ - 8,691 ദശലക്ഷം
5) ദക്ഷിണ കൊറിയ - 7,351 ദശലക്ഷം


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.