Sections

വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ്; ട്രെയിൻ യാത്ര നിഷേധിക്കപ്പെട്ടത് കോടിക്കണക്കിന് പേർക്ക്

Thursday, May 18, 2023
Reported By admin
train

വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാലാണ് ബാക്കിയുള്ളവരുടെ ടിക്കറ്റ് ഓട്ടോമാറ്റിക്കായി ക്യാൻസൽ ചെയ്യപ്പെട്ടു


ട്രെയിനിൽ ഉറപ്പായ ടിക്കറ്റ് ലഭിക്കാത്തവരുടെ എണ്ണം വർധിക്കുന്നതായിട്ടാണ് കണക്കുകൾ സൂചന നൽകുന്നത്. വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ 2022-23 സാമ്പത്തിക വർഷത്തിൽ 2.7 കോടി ആളുകൾ ട്രെയിനിൽ യാത്ര ചെയ്തില്ല എന്ന പുതിയ വിവരമാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്.

ഒരു വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയിലാണ് ഈ വിവരം നൽകിയിരിക്കുന്നത്. രാജ്യത്തെ തിരക്കുള്ള പാതകളിൽ ട്രെയിനുകളുടെ കുറവാണ് കാരണമായി റെയിൽവെ സൂചിപ്പിച്ചിരിക്കുന്നത്. ഇതിനു മുമ്പത്തെ സാമ്പത്തിക വർഷത്തിൽ 1.65 കോടി ആളുകളാണ് ഇത്തരത്തിൽ ട്രെയിനിൽ യാത്ര ചെയ്യാതിരുന്നത്.

മധ്യപ്രദേശിലെ വിവരാവകാശ പ്രവർത്തകനായ ചന്ദ്രശേഖർ ഗൗർ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ വെളിപ്പെട്ടിരിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ 1.76 കോടി യാത്രക്കാരുടെ പാസഞ്ചർ റെക്കോർഡ് നമ്പറാണ് (PNR) രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ട്രെയിൻ യാത്ര ഷെഡ്യൂൾ ചെയ്തവരുടെ എണ്ണം 2.72 കോടിയാണ്. വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാലാണ് ബാക്കിയുള്ളവരുടെ ടിക്കറ്റ് ഓട്ടോമാറ്റിക്കായി ക്യാൻസൽ ചെയ്യപ്പെട്ടു.

2021-22 സാമ്പത്തിക വർഷത്തിൽ ആകെ 1.06 കോടി പിഎൻആർ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രെയിൻ യാത്ര ആകെ ഷെഡ്യൂൾ ചെയ്തവരുടെ എണ്ണം 1.65 കോടിയായിരുന്നു. ട്രെയിൻ ടിക്കറ്റുകൾ ക്യൻസൽ ചെയ്യപ്പെട്ടാൽ വ്യവസ്ഥകൾ പ്രകാരം റെയിൽവെയുടെ റീഫണ്ട് ലഭിക്കും. കൺഫേംഡ് ടിക്കറ്റുകളുടെ കുറവ് റെയിൽവേയെ സംബന്ധിച്ച് ഒരു പ്രശ്‌നം തന്നെയാണ്. കൂടുതൽ യാത്രക്കാർ വഴി ലഭിക്കേണ്ട വരുമാനമാണ് ക്യാൻസലേഷനിലൂടെ റെയിൽവെയ്ക്ക് നഷ്ടപ്പെടുന്നത്.

2014-15 സാമ്പത്തിക വർഷത്തിൽ ക്യാൻസൽ ചെയ്ത പിഎൻആർ 1.13 കോടിയായിരുന്നു. 2015-16 വർഷത്തിൽ ഇത് 81.05 ലക്ഷം, 2016-17 ൽ ഇത് 73 ലക്ഷം, 2018-19 ൽ 68.97 ലക്ഷം എന്നിങ്ങനെയാണെന്ന് ഔദ്യോഗികമായ കണക്കുകൾ സൂചിപ്പിക്കുന്നു. 2020-21 ൽ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ, ഓട്ടോമാറ്റിക് ക്യാൻസലേഷൻ സംഭവിച്ചത് 38.39 ലക്ഷം പിഎൻആറുകൾക്ക് ആണ്. ഈ പിഎൻആറുകൾ ഉപയോഗിച്ച് ബുക്ക് ചെയ്തത് 61 ലക്ഷം യാത്രക്കാരായിരുന്നു.

ആവശ്യകത അനുസരിച്ച് ട്രെയിനുകളുടെയും, കോച്ചുകളുടെയും ലഭ്യത വർധിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് ഈ വിഷയത്തിൽ റെയിൽവെയുടെ പ്രതികരണം. കോവിഡിനു മുമ്പ് റെയിൽവേയ്ക്ക് 10,186 ട്രെയിനുകളാണ് ഉണ്ടായിരുന്നത്. നിലവിൽ അത് 10,678 ട്രെയിനുകളായി വർധിച്ചു. ഇപ്പോൾ നടക്കുന്ന ട്രാക്ക് ജോലികൾ പൂർത്തിയാവുന്നതോടെ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനാകുമെന്നും റെയിൽവെ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.