Sections

'ശത്രു സ്വത്തുക്കൾ' വിൽക്കുന്നതിനുമുള്ള നടപടികൾ ആരംഭിച്ച് കേന്ദ്രസർക്കാർ 

Monday, Mar 20, 2023
Reported By admin
centre government

ശത്രു സ്വത്തുക്കളുടെ ദേശീയ സർവ്വേ ആഭ്യന്തര മന്ത്രാലയം ഇതിനകം ആരംഭിച്ചിട്ടുണ്ട്


പാക്കിസ്ഥാനിലും ചൈനയിലും പൗരത്വം സ്വീകരിച്ച ഇന്ത്യക്കാർ രാജ്യത്ത് ഉപേക്ഷിച്ച 'ശത്രു സ്വത്തുക്കൾ' ഒഴിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള നടപടികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനും 1965-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിനുംശേഷം ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്കും ചൈനയിലേക്കും കുടിയേറിയവർ ഉപേക്ഷിച്ച സ്വത്തുക്കളിൽ നിന്ന് ധനസമ്പാദനം നടത്താനുള്ള ഇന്ത്യൻ സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഒരു ലക്ഷം കോടി രൂപ രൂപയോളം വിലമതിക്കുന്നതാണ് ഈ സ്വത്തുക്കൾ.

എനിമി പ്രോപ്പർട്ടി ആക്റ്റിന് കീഴിൽ സൃഷ്ടിച്ച അതോറിറ്റിയായ കസ്റ്റോഡിയൻ ഓഫ് എനിമി പ്രോപ്പർട്ടി ഫോർ ഇന്ത്യ (സിഇപിഐ) യിൽ നിക്ഷിപ്തമായ, 'ശത്രു സ്വത്ത്' എന്ന് വിളിക്കപ്പെടുന്ന 12,611 സ്ഥാപനങ്ങളുണ്ട് ഇന്ത്യയിൽ. എന്നാൽ, ഈ സ്ഥാവര സ്വത്തുക്കളിൽ നിന്നൊന്നും ഇതുവരെ സർക്കാർ ധനസമ്പാദനം നടത്തിയിട്ടില്ല.

വിൽപ്പനയുമായി ബന്ധപ്പെട്ടിട്ടുള്ള നടപടികൾ വേഗത്തിലാക്കാൻ, ശത്രു സ്വത്തുക്കൾ നിർമാർജനം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങളിൽ ആഭ്യന്തര മന്ത്രാലയം മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വസ്തുവകകൾ വിൽക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റിന്റെയോ ഡെപ്യൂട്ടി കമ്മീഷണറുടെയോ സഹായത്തോടെ ശത്രു സ്വത്തുക്കൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.

ഒരു കോടി രൂപയിൽ താഴെ വിലയുള്ള ശത്രു സ്വത്തുക്കൾ ആദ്യം താമസക്കാരൻ ആരാണോ അവർക്ക് വാങ്ങാനുള്ള അവസരം നൽകും. വാങ്ങാനുള്ള ഓഫർ നിരസിച്ചാൽ, മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വസ്തുവകകൾ വിനിയോഗിക്കും. ഒരു കോടി രൂപയ്ക്കും 100 കോടി രൂപയ്ക്കും ഇടയിൽ വിലമതിക്കുന്ന ശത്രു സ്വത്തുക്കൾ, കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതുപോലെ, ഇ-ലേലത്തിലൂടെയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ വിൽക്കും. പബ്ലിക് എന്റർപ്രൈസസിന്റെ ഇ-ലേല പ്ലാറ്റ്ഫോമായ മെറ്റൽ സ്ക്രാപ്പ് ട്രേഡ് കോർപ്പറേഷൻ ലിമിറ്റഡ്, ഇത്തരത്തിലുള്ള ശത്രു സ്വത്തുക്കളുടെ ഇ-ലേലത്തിനായി സിഇപിഐ ഉപയോഗിക്കും.

ഏറ്റവും കൂടുതൽ ശത്രു സ്വത്തുക്കൾ കണ്ടെത്തിയത് ഉത്തർപ്രദേശിലും, പശ്ചിമ ബംഗാൾ, ഡൽഹി, ഗോവ, മഹാരാഷ്ട്ര, തെലങ്കാന, ഗുജറാത്ത്, ത്രിപുര, ബിഹാർ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ്. 20 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്ന ശത്രു സ്വത്തുക്കളുടെ ദേശീയ സർവ്വേ ആഭ്യന്തര മന്ത്രാലയം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഡിഫൻസ് എസ്റ്റേറ്റ്സിന്റെ (ഡിജിഡിഇ) ഇത്തരത്തിലുള്ള ആദ്യ ദേശീയ സർവേ നടത്തും, ഡിജിഡിഇ സിഇപിഐ കണ്ടെത്തിയ ശത്രു സ്വത്തുക്കളുടെ നിലവിലെ അവസ്ഥയും മൂല്യവും വിലയിരുത്തും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.