Sections

സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി ഇന്ത്യയെ ആകെ മാറ്റും ?

Sunday, Jun 05, 2022
Reported By admin
digital currency

സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളുടെ വര്‍ദ്ധിച്ചുവരുന്ന കുതിപ്പ് സമീപ ഭാവിയില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മോശമായി ബാധിക്കും. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വന്തം ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കുന്നതിനുള്ള ചുവടുവെപ്പ് നടത്തുകയാണ്.

 

സര്‍ക്കാര്‍ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി വിപണിയിലെത്തുന്നതോടെ ക്രിപ്റ്റോ കറന്‍സികളുടെ ഇന്ത്യയിലെ നിലനില്‍പ്പ് അവസാനിച്ചേക്കുമെന്ന് സൂചന.. ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സിയായ ഡിജിറ്റല്‍ റുപ്പിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം മൂലം 2022 ലെ യൂണിയന്‍ ബജറ്റ് ഇന്ത്യയില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു.ഒരു രാജ്യത്തിന്റെ പരമാധികാര കറന്‍സിയുടെ (ഇന്ത്യന്‍ രൂപ, യു.എസ് ഡോളര്‍, യു.കെ പൗണ്ട് മുതലായവ പോലുള്ള കറന്‍സി) ഡിജിറ്റല്‍ രൂപമാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി. ഈ നാണയം സെന്‍ട്രല്‍ ബാങ്കാണ് നിയന്ത്രിക്കുന്നത്. സി.ബി.ഡി.സി. എന്ന ചുരുക്കെഴുത്തിലാകും ഇതറിയപ്പെടുക.

ഡിജിറ്റല്‍ റുപ്പിയെന്ന ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കാന്‍ നില്‍ക്കേ അതിന് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. എന്നാല്‍ ക്രിപ്റ്റോ കറന്‍സികളെ നിരോധിച്ചാല്‍ നിക്ഷേപകര്‍ പിണങ്ങും. ഇതാണ് ബജറ്റില്‍ 30 ശതമാനം നികുതിയും, ഓരോ ഇടപാടിന് ഒരു ശതമാനം ടി.ഡി.എസും ഏര്‍പ്പെടുത്താന്‍ കാരണം.ഈ തീരുമാനങ്ങള്‍ ക്രിപ്റ്റോയിലേക്കുള്ള ഒഴുക്ക് വലിയതോതില്‍ കുറച്ചെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിനു പുറമേ ക്രിപ്റ്റോ കറന്‍സികള്‍ക്ക് 30 ശതമാനം ജി.എസ്.ടി. കൂടി ഈടാക്കാനുള്ള നീക്കങ്ങളും തകൃതിയാണ്. 

സ്വകാര്യ ക്രിപ്‌റ്റോകറന്‍സികളുടെ വര്‍ദ്ധിച്ചുവരുന്ന കുതിപ്പ് സമീപ ഭാവിയില്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മോശമായി ബാധിക്കും. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ സ്വന്തം ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കുന്നതിനുള്ള ചുവടുവെപ്പ് നടത്തുകയാണ്. പേപ്പര്‍ കറന്‍സിയുടെ ഉപയോഗം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍, കറന്‍സിയുടെ കൂടുതല്‍ സ്വീകാര്യമായ ഇലക്ട്രോണിക് രൂപത്തെ പല രാജ്യങ്ങളും ജനകീയമാക്കാന്‍ ശ്രമിക്കുന്നു.

നിലവില്‍ കൂടുതല്‍ ആളുകളും ഫിസിക്കല്‍ കറന്‍സിയില്‍ നിന്നു ഡിജിറ്റല്‍ രീതികളിലേക്ക് മാറുകയാണ്. യു.പി.ഐ. അധിഷ്ഠിത ഇടപാടുകള്‍ ഒരോമാസവും കുതിച്ചുയരുകയാണ്. ഗൂഗിള്‍പേ, ഫോണ്‍പേ, ആമസോണ്‍പേ, പേടിഎം, ഭാരത്പേ, ഭീം തുടങ്ങിയ ആപ്പുകള്‍ ജനസ്വീകാര്യത നേടിക്കഴിഞ്ഞു. 

ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി വരുന്നതോടെ ബാങ്കില്‍ നിന്ന് ഒരു സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട ഏതെങ്കിലും മൂന്നാം കക്ഷി വാലറ്റിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരില്ല. ഇതോടെ സുരക്ഷ വര്‍ധിക്കും. കൂടാതെ ഇത് ഡേറ്റാ ലംഘനത്തിന്റെ അപകടസാധ്യത ഒഴിവാക്കുകയും ചെയ്യും.സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ ഏറ്റവും വലിയ ഗുണം വേഗത്തിലുള്ള ഇടപാടുകള്‍ തന്നെയാകും. നിലവില്‍ ഓണ്‍ലൈനില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ പലപ്പോഴും അത് ഉപയോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകാന്‍ കുറച്ച് ദിവസങ്ങളോ, മണിക്കൂറുകളോ എടുക്കും. അന്താരാഷ്ട്ര അല്ലെങ്കില്‍ അതിര്‍ത്തി കടന്നുള്ള ഇടപാടുകളിലാണ് ഇതു കൂടുതലും പ്രകടമാകുന്നത്. മള്‍ട്ടിബാങ്ക് സ്ഥിരീകരണ പ്രക്രിയയാണ് ഇതിന് കാരണം. സി.ബി.ഡി.സി. വരുന്നതോടെ ഈ തലവേദന ഒഴിവാകും. സര്‍ക്കാര്‍ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്ക് എല്ലായിടത്തും തതുല്യ മൂല്യം ഉണ്ടാകും. ഫണ്ടുകള്‍ കൈമാറാനും ഇടപാടുകള്‍ വേഗത്തില്‍ തീര്‍ക്കാനും കഴിയും.കൂടാതെ കറന്‍സി അച്ചടി, സംഭരിക്കല്‍, വിതരണം, ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട ചെലവ് സി.ബി.ഡി.സി. വഴി കുറയ്ക്കാനാകും.ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. 2023-ന്റെ തുടക്കത്തില്‍ വിപണിയില്‍ എത്തുമെന്നാണു സൂചന.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.