Sections

കെവൈസി അപ്ഡേറ്റ് ചെയ്യാത്ത ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

Thursday, Apr 27, 2023
Reported By admin
bank

ആർ.ബി.ഐയിൽ നിന്നുള്ള മറുപടി കാത്തിരിക്കുകയാണ് ബാങ്കുകൾ


കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത,  ഉയർന്ന ബാലൻസുള്ള ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ. ഇത്തരം അക്കൗണ്ടുകൾ അപകടസാധ്യതയുള്ളതാണോ, ക്രമക്കേടുകൾ നടക്കുന്നുണ്ടോ എന്ന് റിസർവ്വ് ബാങ്കും, സർക്കാരും നിരീക്ഷിക്കുന്നു.

ബാങ്കുകളിൽ ഉയർന്ന നിക്ഷേപമുള്ള ചില ട്രസ്റ്റുകൾ, അസോസിയേഷനുകൾ, സൊസൈറ്റികൾ, ക്ലബ്ബുകൾ തുടങ്ങിയവയുടെ അക്കൗണ്ടുകളും, ഉയർന്ന നിക്ഷേപമുള്ള വ്യക്തിഗത അക്കൗണ്ടുകളും ഇത്തരത്തിൽ നിരീക്ഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സംശയാസ്പദമായി തോന്നിയ ചില അക്കൗണ്ടുകൾ പരിശോധിക്കുന്നതിനിടയിലാണ്, കെവൈസി അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത നിരവധി അക്കൗണ്ടുകൾ  കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എല്ലാ ഉപയോക്താക്കളുടെയും അക്കൗണ്ടുകൾ 2023 ജൂൺ മാസത്തിനുള്ളിൽ കെ.വൈ.സി വിവരങ്ങൾ പുതുക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണ് ആർ.ബി.ഐ ബാങ്കുകൾക്ക് നൽകിയ നിർദേശം. കോവിഡ് മൂലം 2022 മാർച്ച് വരെ കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിൽ നിന്ന് ആർബിഐ ബാങ്കുകളെ തടഞ്ഞിരുന്നു. എന്നാൽ ചിലർ ഈ ഇളവുകൾ ദുരുപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ചില അക്കൗണ്ടുടമകൾ കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യുന്നില്ലെന്ന് ബാങ്കുകളും വ്യക്തമാക്കുന്നു. ഇത്തരം അക്കൗണ്ടുകൾ ഇനി മരവിപ്പിക്കേണ്ടിവരുമോ എന്നത് സംബന്ധിച്ച് ആർ.ബി.ഐയിൽ നിന്നുള്ള മറുപടി കാത്തിരിക്കുകയാണ് ബാങ്കുകൾ

കൃത്യമായ വ്യക്തിഗത വിവരങ്ങൾ ബാങ്കുകൾ പരിശോധിച്ചതിനു ശേഷമാണ് ഓരോ ഉപഭോക്താവിനും അക്കൗണ്ടുകളും അനുവദിക്കപ്പെടുന്നത്.  ഒരു ധനകാര്യ സ്ഥാപനം തങ്ങളുടെ ഉപയോക്താവിനെ മനസിലാക്കുന്നത് ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടുതന്നെ ഈ വിവരങ്ങളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുമുണ്ട്. ഉപഭോക്താവിന്റെ പേര്, വിലാസം, ഇ- മെയിൽ, മൊബൈൽ നമ്പർ, ജോലി, തുടങ്ങിയ വിവരങ്ങൾ മാറാൻ സാധ്യതയുള്ളതാണ്. അതിനാൽ മാറ്റങ്ങൾ വരുമ്പോൾ, ഈ വിവരങ്ങൾ പുതുക്കുകയും, അതത് സമയം  ബാങ്കുകളെ അറിയിക്കണമെന്നുമാാണു നിയമം. വ്യത്യസ്ത പേരുകളിൽ ഒന്നിലധികം അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത് തടയുന്നതിനും കെവൈസി നടപടികൾ ശക്തമാക്കണമെന്നാണ് സർക്കാർ നിലപാട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.