Sections

തൃപ്പൂണിത്തുറയിൽ ആവേശം വിതറി യെല്ലോ ക്ലൗഡ് ECL 2.0:മലപ്പുറം അൽമിയ സോളാർ വാരിയേഴ്സിന് കിരീടം

Saturday, Feb 21, 2026
Reported By Admin
Almiya Solar Warriors Win ECL Season 2

എന്റർപ്രണർ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിൽ മലപ്പുറം അൽമിയ സോളാർ വാരിയേഴ്സ് വിജയകിരീടം ചൂടി. അൽനിഷാൻ ഷാഹുലിന്റെ ഉടമസ്ഥതയിലുള്ള അൽമിയ സോളാർ വാരിയേഴ്സും, അരുൺ എസ്. ചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഐഡ കോട്ടയം ബാറ്റ്ലിയൺസും തമ്മിലുള്ള പോരാട്ടം ടൂർണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരുന്നു.കേരളത്തിലെ കരുത്തരായ സംരംഭകർ അണിനിരന്ന ഈ പോരാട്ടത്തിൽ ബിസിനസ് തിരക്കുകൾ മാറ്റിവെച്ച് ഉടമകൾ ഒത്തൊരുമയോടെയും കായിക വീര്യത്തോടെയും മാറ്റുരച്ചു. ഫെബ്രുവരി ആദ്യവാരത്തിൽ തൃപ്പൂണിത്തുറയിൽ ആരംഭിച്ച ഈ കായിക മാമാങ്കം സംരംഭകർക്കിടയിലെ ഐക്യവും സ്പോർട്സ്മാൻ സ്പിരിറ്റും ഉയർത്തിപ്പിടിക്കുന്നതായിരുന്നു.

വാശിയേറിയ ഫൈനൽ മത്സരത്തിൽ എതിരാളികൾ ഉയർത്തിയ 95 റൺസ് വിജയലക്ഷ്യം 9.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ മറികടന്നാണ് അൽമിയ സോളാർ വാരിയേഴ്സ് 3 വിക്കറ്റിന്റെ ആവേശജയം സ്വന്തമാക്കിയത്. വെറും 15 പന്തുകളിൽ നിന്ന് 5 സിക്സറുകളും 2 ഫോറുകളുമടക്കം 43 റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച കെ.ഡി ഫൈനലിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

സമാപന ചടങ്ങിൽ മലയാളത്തിന്റെ പ്രിയ താരം സിജു വിൽസൺ മുഖ്യാതിഥിയായി പങ്കെടുത്തു. വിജയികൾക്ക് ആകർഷകമായ ട്രോഫികളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. യല്ലോ ക്ലൗഡ് ഉടമ ശിവപ്രസാദ് എം, പ്രശസ്ത താരം ശ്രീറാം രാമചന്ദ്രൻ, അൻസാരി, ആര്യ ലക്ഷ്മി, ജിക്സൺ ഫ്രാൻസിസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും വിജയികൾക്ക് ആശംസകൾ നേർന്ന് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ടീം വിജയങ്ങൾക്കൊപ്പം തന്നെ ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി കളിക്കാർക്ക് വ്യക്തിഗത മികവിനുള്ള പ്രത്യേക സമ്മാനങ്ങളും ആദരവും ലഭിച്ചു. കേവലം ഒരു മത്സരത്തിനപ്പുറം സംരംഭകർ തമ്മിലുള്ള ബിസിനസ് നെറ്റ്വർക്കിംഗിനും കൂട്ടായ്മയ്ക്കും കരുത്തേകിയ ഈ സീസൺ വലിയ ജനപങ്കാളിത്തത്തോടെയാണ് സമാപിച്ചത്.

അന്താരാഷ്ട്ര താരങ്ങൾ പോലും ഒരു കാലത്ത് പരിമിത ഓവർ ക്രിക്കറ്റ് കളിക്കാനായി ഒഴുകിയെത്തിയിരുന്ന തൃപ്പൂണിത്തുറയുടെ മണ്ണിൽ, ചരിത്രപ്രസിദ്ധമായ അതേ ആവേശത്തോടെ എന്റർപ്രണർ ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് സമാപനമായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.