Sections

കോവിഡ് പ്രതിസന്ധിയില്‍ സൊമാറ്റോ ഉലയുന്നു; നഷ്ടം 356 കോടി

Wednesday, Aug 11, 2021
Reported By Admin
zomato

കോവിഡ് രണ്ടംതരംഗം വിതരണ ശൃംഖലയിലുണ്ടാക്കിയ വിള്ളലാണ് നിലവിലെ തളര്‍ച്ചയ്ക്കു കാരണം


പ്രമുഖ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോ കോവിഡ് പ്രതിസന്ധിയില്‍ ഉലയുന്നു. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കമ്പനിയുടെ അറ്റ നഷ്ടം 356 കോടി രൂപയാണ്. തൊട്ടു മുന്‍ പാദത്തില്‍ ഇത് 99.8 കോടി രൂപ മാത്രമായിരുന്നു.

ഐ.പി.ഒയ്ക്കു ശേഷം പുറത്തുവരുന്ന ആദ്യഫലം എന്ന രീതിയില്‍ കണക്കുകള്‍ കാത്തിരുന്ന നിക്ഷേപകര്‍ക്കു വന്‍ തിരിച്ചടിയാണിത്. ഭക്ഷ്യ വിതരണച്ചെലവ് വര്‍ധിച്ചതും രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നതുമാണ് തിരിച്ചടിക്കു പ്രധാന കാരണം.


കോവിഡ് രണ്ടാംതരംഗം രാജ്യത്തെ ഭക്ഷ്യവിതരണ ശൃംഖലയില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. പാദത്തില്‍ കമ്പനിയുടെ ചെലവുകളില്‍ മൂന്നിരട്ടി വര്‍ധനയുണ്ടായെന്നു സൊമാറ്റോ ഓഹരി വിപണി ഫയലിങ്ങില്‍ വ്യക്തമാക്കി. ഒന്നാംപാദത്തില്‍ കമ്പനിയുടെ ചെലവ് 1,260 കോടി രൂപയാണ്.

ഭക്ഷ്യവിതരണവും ശൃംഖലയിലെ റസ്റ്റോറന്റുകളില്‍ നിന്നുള്ള മറ്റു നിരക്കുകളുമാണ് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്. റസ്റ്റോറന്റുകളില്‍ മേശകള്‍ ബുക്ക് ചെയ്യാനും ഉപയോക്താക്കള്‍ക്കു സൊമാറ്റൊ അവസരമൊരുക്കുന്നുണ്ട്. സോഫ്റ്റ് ബാങ്കിന്റെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന സ്വിഗ്ഗിയില്‍നിന്നുള്ള മത്സരം കടുത്തതും സൊമാറ്റോയ്ക്കു തിരിച്ചടിയായി.


 

സാമ്പത്തികവര്‍ഷത്തിന്റെ ഒന്നാംപാദത്തില്‍ കഴിഞ്ഞവര്‍ഷം ഒന്നാംപാദത്തെ അപേക്ഷിച്ച് ഓര്‍ഡറുകളുടെ എണ്ണം നാലിരട്ടി വര്‍ധിച്ച് 4,540 കോടിയിലെത്തിയിരുന്നു. എന്നാല്‍ വരുമാന വര്‍ധന 844 കോടി മാത്രമാണ്. ശൃംഖല വിപുലീകരണം ലക്ഷ്യമിട്ട് അടുത്തിടെയാണ് സൊമാറ്റൊ വിപണികളില്‍ ലിസ്റ്റ് ചെയ്തത്. 76 രൂപയായിരുന്നു ഓഹരികള്‍ക്ക് വില നിശ്ചയിച്ചിരുന്നത്.

റീട്ടെയില്‍ വിഭാഗത്തില്‍ 7.87 മടങ്ങ് അധിക അപേക്ഷകള്‍ ലഭിച്ച ഐ.പി.ഒ. ലിസ്റ്റിങ് ദിവസം നിക്ഷേപകര്‍ക്ക് 64.87 ശതമാനം നേട്ടം സമ്മാനിച്ചിരുന്നു. നിലവില്‍ സൊമാറ്റോ ഓഹരികള്‍ 4.79 ശതമാനം നേട്ടത്തില്‍ 131.20ലാണ്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.