- Trending Now:
കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കിങ് സ്ഥാപനമായ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് 2026 ജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മുൻവർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 206.7 ശതമാനം വളർച്ചയോടെ 317 കോടി രൂപയായി ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് തങ്ങളുടെ 2027 സാമ്പത്തിക വർഷത്തെ ആസ്തിയിന്മേലുള്ള ആദായ ലക്ഷ്യം 1.8 ശതമാനം മുതൽ 2.0 ശതമാനമായി ഉയർത്തി നിശ്ചയിച്ചു.
38.6 ശതമാനം വാർഷിക വളർച്ചയോടെ ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ അറ്റ പലിശ വരുമാനം ഈ പാദത്തിൽ 1,186 കോടി രൂപയിലെത്തി. അറ്റ പലിശ ലാഭനിരക്ക് 8.5 ശതമാനമാണ്. പ്രവർത്തന ലാഭം 52 ശതമാനം വർദ്ധിച്ച് 548 കോടി രൂപയിലെത്തി. ആദ്യ പാദത്തിലെ ആസ്തിയിന്മേലുള്ള ആദായം 2.2 ശതമാനമായും ഓഹരി മൂലധന ലാഭനിരക്ക് 18.2 ശതമാനമായും മെച്ചപ്പെട്ടു.
ബാങ്കിന്റെ ആകെ നിക്ഷേപങ്ങൾ മുൻവർഷത്തെ അപേക്ഷിച്ച് 24.6 ശതമാനം വർദ്ധിച്ച് 48,129 കോടി രൂപയിലത്തി. മുൻ പാദത്തെ അപേക്ഷിച്ച് 5.4 ശതമാനം വളർച്ചയാണിത്. കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപങ്ങൾ 37.8 ശതമാനം വാർഷിക വളർച്ചയോടെ 12,930 കോടി രൂപയായി. നിലവിലെ കാസ അനുപാതം 26.9 ശതമാനമാണ്.
28.9 ശതമാനം വാർഷിക വളർച്ചയോടെ ആകെ വായ്പകൾ 42,903 കോടി രൂപയായി ഉയർന്നു. ഈടിന്മേലുള്ള വായ്പകൾ 42.7 ശതമാനം വർദ്ധിച്ച് 21,638 കോടി രൂപയിലെത്തി. ഇത് ആകെ വായ്പകളുടെ 50.4 ശതമാനം വരും. ബാങ്കിന്റെ പുതിയ വായ്പാ വിഭാഗങ്ങളായ സ്വർണ്ണ വായ്പ 1,020 കോടി രൂപയും വാഹന വായ്പ 1,036 കോടി രൂപയും കടന്ന് മികച്ച മുന്നേറ്റം കാഴ്ചവെച്ചു. കൂടാതെ ഭവന വായ്പാ വിഭാഗം 40.8 ശതമാനം വളർച്ചയോടെ 11,210 കോടി രൂപയും എംഎസ്എംഇ വിഭാഗം 54 ശതമാനം വളർച്ചയോടെ 3,470 കോടി രൂപയുമായി ഉയർന്നു. 41.4 ശതമാനം വാർഷിക വളർച്ചയോടെ എക്കാലത്തെയും ഉയർന്ന ഒന്നാം പാദ വായ്പ വിതരണമായ 9,245 കോടി രൂപ രേഖപ്പെടുത്തി.
ബാങ്കിന്റെ മൊത്തം കിട്ടാക്കടം 2.17 ശതമാനമായും അറ്റ കിട്ടാക്കടം 0.34 ശതമാനമായും മെച്ചപ്പെട്ടു. മുൻവർഷത്തെ അപേക്ഷിച്ച് യഥാക്രമം 36 ബിപിഎസ്, 37 ബിപിഎസ് നിരക്കുകളുടെ കുറവുണ്ടായി. കിട്ടാക്കട സുരക്ഷാ നിരക്ക് 2025 ജൂണിലെ 73 ശതമാനത്തിൽ നിന്ന് 2026 ജൂണിൽ 85 ശതമാനമായി മെച്ചപ്പെട്ടു. മൈക്രോ ബാങ്കിങ് വിഭാഗത്തിലെ പ്രകടനം 99.68 ശതമാനം കളക്ഷൻ കാര്യക്ഷമതയോടെ ശക്തമായി തുടരുന്നു.
ബാങ്കിന്റെ ശാഖകളുടെ എണ്ണം 814 ആയി ഉയർന്നു. രാജ്യത്തെ 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 347 ജില്ലകളിൽ ഒരു കോടിയിലധികം ഉപഭോക്താക്കൾക്ക് ബാങ്ക് സേവനം നൽകുന്നുണ്ട്. ഇതോടൊപ്പം നിക്ഷേപകർക്കായി ഡിജിറ്റൽ ചാനലുകൾ വഴിയുള്ള മ്യൂച്വൽ ഫണ്ട് വിതരണവും കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് സേവനങ്ങളും ബാങ്ക് പുതുതായി ആരംഭിച്ചിട്ടുണ്ട്.
കടുത്ത പണലഭ്യതക്കുറവിനിടയിലും കൃത്യമായ ആസൂത്രണത്തിലൂടെ മികച്ച സിഡി അനുപാതമായ 89 ശതമാനം നിലനിർത്താൻ കഴിഞ്ഞതായും, വരും പാദങ്ങളിലും മികച്ച സാങ്കേതിക വിദ്യയുടെയും ശാഖാ വിപുലീകരണത്തിന്റെയും സഹായത്തോടെ ബാങ്കിന്റെ വളർച്ചാ വേഗത നിലനിർത്തുമെന്നും ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ കരോൾ ഫുർട്ടാഡോ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.