Sections

ഒരു കൈത്താങ്ങ് ചിലപ്പോള്‍ വിപ്ലവമാകാം...യാചകരെ സംരംഭകരാക്കി മാറ്റിയ സംഘടനയെ അറിയാമോ?

Monday, Jan 17, 2022
Reported By Admin
helping hand

ഇവര്‍ നിലവില്‍ പൂര്‍ണമായും ഭിക്ഷാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്

 

യാചകരെ അവഗണനയോടെയാണ് സമൂഹത്തിലെ നിരവധി ആളുകളും കാണുന്നത്. കൊടുക്കുന്നത് കൈ നീട്ടി വാങ്ങുക എന്നല്ലാതെ ആവശ്യപ്പെടാന്‍ അര്‍ഹതയില്ലാത്തവരായാണ് പലരും യാചകരെ കണക്കാക്കിയിരിക്കുന്നത്. ഇത്തരം വ്യക്തികളെ സഹായിക്കുന്നതിനു വേണ്ടത്ര പദ്ധതികളോ സംഘടനകളോ ഇന്നു നിലവിലില്ല.

സര്‍ക്കാരുകള്‍ ചുരുക്കം ചില പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. എന്നാല്‍ വാരണാസി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടന ഭിക്ഷാടകര്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരം നല്‍കിയിരിക്കുകയാണ്. തെരുവില്‍ അലഞ്ഞുനടന്ന നിരവധി പേരാണ് സന്നദ്ധ സംഘടനയുടെ ഇടപെടല്‍ മൂലം ഇന്നു ചെറു സംരംഭകരായി മാറിയിരിക്കുന്നത്. കോണ്‍ഫറന്‍സ് ബാഗുകള്‍ മുതല്‍ ലാപ്ടേപ്പുകള്‍ വരെ ഇവര്‍ ഇന്നു നിര്‍മിക്കുന്നുണ്ട്.

വാരണാസിയിലെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കോമണ്‍മാന്‍ ട്രസ്റ്റ് എന്ന സംഘടനയാണ് വിപണിയിലെ താരമായി മാറുന്നത്. ഇവര്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് 'ബെഗേഴ്സ് കോര്‍പ്പറേഷന്‍' എന്ന പദ്ധതിക്കു തുടക്കമിട്ടത്. ജൂലൈ മുതല്‍ പദ്ധതി നടപ്പിലാക്കി. ലഭിക്കുന്ന സംഭാവനകളടക്കം നിക്ഷേപമായി മാറ്റാന്‍ ഇവര്‍ക്കു സാധിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകസഭയില്‍ പ്രതിനിധീകരിക്കുന്ന വാരണാസിയെ 2023 ഓടെ യാചക വിമുക്ത നഗരമാക്കി മാറ്റുകയാണ് ബെഗേഴ്സ് കോര്‍പ്പറേഷന്‍ പദ്ധതി ലക്ഷ്യമിടുന്നത്. വാരാണസിയിലെ 12 ഭിക്ഷാടക കുടുംബങ്ങളെ പദ്ധതിക്കു കീഴില്‍ വ്യത്യസ്ത തൊഴിലുകള്‍ക്കായി സംഘം പരിശീലിപ്പിച്ചിട്ടുണ്ട്. ഇവര്‍ നിലവില്‍ പൂര്‍ണമായും ഭിക്ഷാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

പരീക്ഷണഘട്ടത്തിലുള്ള പദ്ധതി ഇതുവരെ വിജയമാണെന്നും പൂര്‍ണമായി ഫലം കണ്ടാല്‍ രാജ്യത്തൊട്ടാകെ പരീക്ഷിക്കാവുന്നതാണെന്നും കോമണ്‍മാന്‍ ട്രസ്റ്റ് തലവന്‍ ചന്ദ്ര മിശ്ര വ്യക്തമാക്കി. പ്രാരംഭ വിജയത്തിനു ശേഷം, ഭിക്ഷാടന കോര്‍പ്പറേഷനെ ലാഭമുണ്ടാക്കുന്ന ഒരു സംരംഭമാക്കി മാറ്റാനാണ് ട്രസ്റ്റ് ഉദ്ദേശിക്കുന്നത്. ഭിക്ഷാടകര്‍ ജോലി ചെയ്യുമോ, അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ കഴിയുമോ എന്നീ സംശയങ്ങള്‍ ആദ്യഘട്ടത്തിലുണ്ടായിരുന്നെന്നും നിലവില്‍ അത്തരം യാതൊരു ആശങ്കകളും ഇല്ലെന്നും ട്രസ്റ്റ് വ്യക്തമാക്കി.

2022 മാര്‍ച്ചോടെ ഭിക്ഷാടന കോര്‍പ്പറേഷനെ ലാഭം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയായി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമെന്നും ഈ ഘട്ടത്തില്‍ നിക്ഷേപകരില്‍നിന്നും മറ്റു സംഘടനകളില്‍ നിന്നുമായി 2.5 കോടി രൂപ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നതായും മിശ്ര പറഞ്ഞു.  ഭിക്ഷക്കാരെ കണ്ടെത്തി അവര്‍ക്കു ഐഡന്റിറ്റി കാര്‍ഡുകള്‍ സഹിതം ലഭ്യമാക്കി, തൊഴിലിനായുള്ള പരിശീലനം നല്‍കുമെന്ന് ട്രസ്റ്റ് വ്യക്തമാക്കുന്നു. 18- 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് പരീശീലനശേഷം സംരംഭം തുടങ്ങുന്നതിനുള്ള വായ്പയും അനുവദിക്കുമെന്ന് മിശ്ര കൂട്ടിച്ചേര്‍ത്തു.

വാരണാസിയിലെ 100 ഭിക്ഷാടക കുടുംബങ്ങളെ ഉടന്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുമെന്നും ചന്ദ്ര പറഞ്ഞു. ട്രസ്റ്റിന്റെ കീഴില്‍ വാരണാസിയിലെ രാജേന്ദ്ര പ്രസാദ് ഘട്ടില്‍ നടത്തുന്ന സ്‌കൂള്‍ ഓഫ് ലൈഫ് എന്ന പഠനകേന്ദ്രത്തില്‍ ഭിക്ഷാടന കുടുംബങ്ങളില്‍നിന്നുള്ള 32 കുട്ടികള്‍ പഠിക്കുന്നുണ്ട്.

ബെഗേഴ്സ് കോര്‍പ്പറേഷന്‍ എന്ന ആശയത്തിനു ഭിക്ഷാടകരുടെ ഉപജീവനമാര്‍ഗം പരിഷ്‌കരിക്കാനും പരിവര്‍ത്തനം ചെയ്യാനും അന്തസും ബഹുമാനവും നല്‍കാനും ശക്തിയുണ്ടെന്ന് ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ മൈക്രോ സ്മോള്‍ മീഡിയം എന്റര്‍പ്രൈസസ് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ഗൗരവ് പ്രകാശ് വ്യക്തമാക്കി.

2017ലെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഭിക്ഷാടകര്‍ക്ക് സംഭാവനയായി ഇന്ത്യക്കാര്‍ വര്‍ഷം ചെലവഴിക്കുന്നത് 34,000 കോടി രൂപയാണ്. ഇന്ത്യയില്‍ നാല് ലക്ഷത്തിലധികം യാചകരുണ്ടെന്നാണ് 2011ലെ സെന്‍സസിനെ ഉദ്ധരിച്ച് കേന്ദ്ര സാമൂഹികനീതി മന്ത്രാലയം വ്യക്തമാക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.