- Trending Now:
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളിലൊന്നായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് മികച്ച ഇൻഷുറൻസ് പരിരക്ഷ നൽകാൻ ഡയറക്ടറേറ്റ് ജനറൽ അസം റൈഫിൾസുമായി ധാരണാപത്രം ഒപ്പുവച്ചു. ബാങ്കിന്റെ മുൻനിര പദ്ധതിയായ 'പിഎൻബി രക്ഷക് പ്ലസ്'-ന് കീഴിൽ അസം റൈഫിൾസിലെ നിലവിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും വിപുലമായ ഇൻഷുറൻസ് പരിരക്ഷയും മറ്റ് അനുകൂല്യങ്ങളും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അസം റൈഫിൾസ് ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ വികാസ് ലഖേര, ചീഫ് ഡിഫൻസ് ബാങ്കിംഗ് അഡൈ്വസർ റിട്ടയേർഡ് മേജർ ജനറൽ ഡി.എസ്. ബിഷ്ത് , പിഎൻബി ജനറൽ മാനേജർ സഞ്ജീവ് ഭരദ്വാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. അസം റൈഫിൾസിന് വേണ്ടി ബ്രിഗേഡിയർ സന്ദീപ് ചാറ്റർജിയും പഞ്ചാബ് നാഷണൽ ബാങ്കിന് വേണ്ടി ഗുവാഹത്തി സോണൽ മാനേജർ ബിജേന്ദർ സിംഗും കരാറിൽ ഒപ്പുവച്ചു.
ഈ പുതിയ കരാർ പ്രകാരം അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് 1 കോടി രൂപയുടെ വ്യക്തിഗത അപകട ഇൻഷുറൻസ് പരിരക്ഷയും, 1.50 കോടി രൂപയുടെ വ്യോമാപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. കൂടാതെ പൂർണ്ണമായോ ഭാഗികമായോ ഉണ്ടാകുന്ന വൈകല്യങ്ങൾക്ക് 1 കോടി രൂപയുടെ കവറേജും, സൈനിക ഓപ്പറേഷനുകൾക്കിടയിൽ സംഭവിക്കുന്ന മരണങ്ങൾക്ക് അടിയന്തിരമായി 10 ലക്ഷം രൂപയുടെ അധിക സാമ്പത്തിക സഹായവും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഇവയ്ക്ക് പുറമെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ, വിവിധ റീട്ടെയിൽ വായ്പകളിലെ പലിശയിളവുകൾ, രക്ഷക് അക്കൗണ്ട് ഉടമകളുടെ ആശ്രിതർക്കും കുടുംബങ്ങൾക്കുമായി പ്രത്യേക പദ്ധതികൾ എന്നിവയും ഈ പങ്കാളിത്തത്തിലൂടെ ലഭ്യമാകും. രാജ്യത്തിന്റെ സായുധ സേനകളെ പിന്തുണയ്ക്കുന്നതിനും ആദരിക്കുന്നതിനുമുള്ള ബാങ്കിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ പുതിയ പദ്ധതിയെന്ന് പിഎൻബി അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.