Sections

എല്ലാ ജില്ലകളിലും തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട ജനസമക്ഷം സമ്പർക്ക പരിപാടി 

Wednesday, Feb 22, 2023
Reported By admin
kerala

ഇവ തീർപ്പാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം


പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എല്ലാം ജില്ലകളിലും ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പൊതു ജനങ്ങളിൽ നിന്ന് പരാതിയും നിർദേശങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനാണ് ജനസമക്ഷം സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നതെന്നും താൻ തന്നെ പരാതികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കും. വിദ്യാഭ്യാസ ഓഫീസർമാർ ഏകോപനത്തോടെ കാര്യക്ഷമമായി പ്രവർത്തിച്ചാൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കാസർകോട് മുതൽ എറണാകുളം വരെയുള്ള എട്ട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കുടിശ്ശിക ഫയലുകളുടെ കാര്യത്തിൽ നിയമന അംഗീകാരം, പെൻഷൻ ഫയലുകൾ എന്നിവ കർശന പരിശോധന നടത്തി വിദ്യാഭ്യാസ ഓഫീസർമാർ തീർപ്പാക്കണം. അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനാംഗീകാരങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ, പെൻഷൻ ആനുകൂല്യങ്ങൾ എന്നിവ കൃത്യസമയത്ത് നടപടി പൂർത്തിയാക്കാതെ നീട്ടികൊണ്ടുപോകുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും ഡയറക്ടർക്കും മന്ത്രി നിർദ്ദേശം നൽകി. കുടിശ്ശിക ഫയലുകളുടെ കാര്യത്തിൽ 62 ശതമാനം ഫയലുകൾ തീർപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇതിൽ നിയമനാംഗീകാരം സംബന്ധിച്ച മറ്റ് ഫയലുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന പരിശോധന അടിയന്തരമായി നടത്തണം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പതിനായിരത്തിലധികം ഫയലുകൾ കോടതികളിൽ തീർപ്പാക്കാതെ അവശേഷിക്കുന്നുണ്ട്. ഇവ തീർപ്പാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരും ഡെപ്യൂട്ടി ഡയറക്ടർമാരും അവരവരുടെ ചുമതലയുള്ള പ്രദേശത്തെ പ്ലാൻ ഫണ്ട്, കിഫ്ബി ഫണ്ട് മുഖാന്തിരം തുക അനുവദിക്കപ്പെട്ട സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണ പുരോഗതി സംബന്ധിച്ച കൃത്യമായ കണക്കുകൾ സൂക്ഷിക്കണം. വിദ്യാകിരണം ജില്ലാ കോ ഓഡിനേറ്റർമാർ ചുമതലകൾ നിർവ്വഹിക്കുന്നില്ലെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണം. ഇക്കാര്യത്തിൽ കൃത്യമായ പരിശോധനയും പ്രതിമാസ അവലോകനവും ഉണ്ടാകും. പൊതുജനങ്ങൾക്ക് വിദ്യാഭ്യാസ ഓഫീസുകളിലേക്ക് ബന്ധപ്പെടുന്നതിന് എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും സ്കൂളുകളിലും ലാൻഡ്ഫോൺ സൗകര്യം ഉണ്ടായിരിക്കണം. സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് പൊതുജനങ്ങൾക്ക് പരാതി പറയാനും വിവരങ്ങൾ അന്വേഷിക്കാനും ലാൻഡ് ഫോൺ സംവിധാനം അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്തങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ നടത്തിപ്പിൽ വിദ്യാഭ്യാസ ഓഫീസർമാർ തികഞ്ഞ ജാഗ്രത പുലർത്തണം. ഭിന്നശേഷി വിഭാഗം കുട്ടികൾക്കുള്ള പരീക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ യാതൊരു വീഴ്ചയും കൂടാതെയുള്ള പ്രവർത്തനം നടത്തണം. പൊതുവിദ്യാഭ്യാസ വകുപ്പിൽ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ 6005 അധിക തസ്തികകൾ സൃഷ്ടിക്കാനുള്ള ശുപാർശ കൈമാറിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്കൂൾ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഭാഗമായി സർക്കാർ-എയ്ഡഡ് സ്കൂളുകളിലേക്ക് കൂടുതൽ കുട്ടികൾ പ്രവേശനം നേടിയ സാഹചര്യത്തിലാണ് അധിക തസ്തികകൾ സൃഷ്ടിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.