Sections

ഈ വർഷം  കേരളത്തിൽ  പൊതുമേഖല സ്ഥാപനങ്ങളുടെ വിറ്റ് വരവ് (ടേൺ ഓവർ) ആദ്യമായി 5000 കോടിക്ക് മുകളിലായി: മന്ത്രി പി രാജീവ്

Wednesday, Jun 25, 2025
Reported By Admin
Kerala Public Sector Enterprises Cross ₹5,000 Crore Turnover for the First Time: Minister P. Rajeeve

സിൽക്ക്  സുവർണ്ണ ജൂബിലി ആഘോഷം മന്ത്രി ചേർത്തലയിൽ  ഉദ്ഘാടനം ചെയ്തു


ഈ വർഷം  കേരളത്തിൽ  പൊതുമേഖല സ്ഥാപനങ്ങളുടെ   വിറ്റ് വരവ് (ടേൺ ഓവർ) ആദ്യമായി 5000 കോടിക്ക് മുകളിലായെന്നും  ഇത് അഭിമാനകരമായ നേട്ടമാണെന്നും നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി  പി. രാജീവ്  പറഞ്ഞു.
 
പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡിന്റെ (സിൽക്ക്) ഒരു  വർഷം നീണ്ടുനിൽക്കുന്ന  സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ  ഉദ്ഘാടനം  ചേർത്തലയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമേഖലയെ ശക്തിപ്പെടുത്തുക, മത്സരക്ഷമമാക്കുക, ലാഭകരമാക്കുക എന്നതാണ്  സർക്കാറിന്റെ കാഴ്ചപ്പാട്. സർക്കാർ വകുപ്പുകൾ പോലെ പ്രവർത്തിക്കേണ്ടതല്ല പൊതുമേഖലാ സ്ഥാപനങ്ങൾ. കമ്പനി നിയമമനുസരിച്ച് ലാഭമുണ്ടാക്കി  പ്രവർത്തിക്കേണ്ടതാണ് ഈസ്ഥാപനങ്ങൾ. അതിന്  ആവശ്യമായ പിന്തുണ സർക്കാർ നൽകുന്നുണ്ട് . 24 പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലായി. 

180 ശതമാനത്തിലധികമാണ് ലാഭ വളർച്ച. നഷ്ടത്തിലായിരുന്ന 23 സ്ഥാപനങ്ങൾ നഷ്ടം കുറച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ പകുതിയോടെ അവയെ ലാഭത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്  എന്നും മന്ത്രി പറഞ്ഞു.

ചേർത്തല ഓട്ടോകാസ്റ്റിനെ  ലാഭത്തിലാക്കുവാനും സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പൊതുമേഖലയെ സംരക്ഷിക്കാൻ മാത്രമല്ല പൊതുമേഖലയ്ക്ക് അകത്തുതന്നെ പുതിയ സംരംഭങ്ങൾക്ക് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വ്യവസായ മേഖലയിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. 50 വർഷത്തെ സിൽക്കിന്റെ ചരിത്രം സംസ്ഥാനത്തിന് അഭിമാനകരമായ നേട്ടമാണ് എന്നും അദ്ദേഹം പറഞ്ഞു.

സിൽക്ക് സ്റ്റീൽ ഫാബ്രിക്കേഷൻ യൂണിറ്റ് അങ്കണത്തിൽ  നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷനായി. കേരളത്തിന്റെ വ്യവസായ രംഗത്തിന് കുതിപ്പ് നൽകുന്നതാണ്  സിൽക്കിന്റെ  സുവർണ്ണ ജൂബിലി ആഘോഷമെന്ന് എം എൽ എ പറഞ്ഞു. കേരളത്തിന്റ പൊതുമേഖല വ്യവസായം ഇന്ത്യയുടെ വ്യാവസായിക രംഗത്തിന്  മാതൃകയാണെന്നും സംസ്ഥാന സർക്കാർ പൊതുമേഖലക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും എം എൽ എ പറഞ്ഞു.

സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. സിൽക്ക് ചെയർമാൻ അഡ്വ. മുഹമ്മദ് ഇക്ബാൽ, മാനേജിംഗ് ഡയറക്ടർ  ടി.ജി. ഉല്ലാസ് കുമാർ,  ജി.എം ഷൈനി ജോസ് തറയിൽ,  കെ.അജിത് കുമാർ, അഡ്വ. ഷെറീഫ്  മരയ്ക്കാർ, സി.ബി ചന്ദ്രബാബു, വി. ടി ജോസഫ്,  പി. സുരേഷ്,  ശശികുമാർ ചെറുകോൽ,  കെ. സുദർശന ഭായ്,  വി. ബാബു,  കെ. അബ്ദുൽ സത്താർ,  സീമ ദിലീപ്,  ബി. സലിം തുടങ്ങിയവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.