- Trending Now:
കേരളത്തിലെ പൊതു നിയമന സംവിധാനത്തെ ചുറ്റിപ്പറ്റി കടുത്ത രാഷ്ട്രീയ പോരാട്ടം. വിവിധ വകുപ്പുകളിൽ ഒഴിവുകൾ നിലനിൽക്കുമ്പോഴും ആയിരക്കണക്കിന് പി.എസ്.സി റാങ്ക് ജേതാക്കൾ നിയമനത്തിനായി കാത്തിരിക്കെ, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ഗൺമാൻ ഉൾപ്പെടെ ചിലർക്കായി പ്രത്യേക തസ്തികകൾ സൃഷ്ടിച്ച് ഔട്ട് ഓഫ് ടേൺ പ്രമോഷൻ നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് വിവാദം കത്തിപ്പടർന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻന്റെ വിശ്വസ്തനായ ഗൺമാൻ അനിൽകുമാറിന് പ്രത്യേകമായി സൃഷ്ടിച്ച പദവിയിലൂടെ നിയമനം നൽകിയതായാണ് റിപ്പോർട്ടുകൾ. 2023ലെ നവകേരള സദസിനിടെ പ്രതിഷേധക്കാരെ മർദിച്ചതുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരുന്ന ഇയാൾക്ക് നൽകിയ പ്രമോഷൻ ഭരണപരമായ തീരുമാനമെന്ന സർക്കാർ വിശദീകരണം പ്രതിപക്ഷം തള്ളിക്കളഞ്ഞു.
ഇത് ഒറ്റപ്പെട്ട നിയമനത്തിന്റെ പ്രശ്നമല്ലെന്നും, മെരിറ്റ് അടിസ്ഥാനത്തിലുള്ള നിയമന സംവിധാനത്തിന്റെ വിശ്വാസ്യതയെ നേരിട്ട് ചോദ്യം ചെയ്യുന്ന പ്രവണതയാണെന്നും കെ. സി. വേണുഗോപാൽ ആരോപിച്ചു.
''വർഷങ്ങളോളം പഠിച്ച് പരീക്ഷ ജയിച്ചവർ റാങ്ക് ലിസ്റ്റുകളിൽ കാത്തിരിക്കുമ്പോൾ, അധികാരത്തിന് അടുത്തവർക്കായി തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ജോലി നൽകുന്നത് യുവജനങ്ങളോടുള്ള തുറന്ന അനീതിയാണ്,'' കെ.സി. വേണുഗോപാൽ പറഞ്ഞു. മെറിറ്റിനെ മറികടന്ന് പിൻവാതിൽ നിയമനങ്ങൾ സാധാരണവത്കരിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വകുപ്പുകളിൽ ഒഴിവുകൾ തുടരുമ്പോഴും പി.എസ്.സി റാങ്ക് ലിസ്റ്റുകൾ പൂർണ്ണമായി ഉപയോഗിക്കപ്പെടാതെ കാലഹരണപ്പെടുന്നതായി ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. 2023ലെ റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയിട്ടും നിയമനം ലഭിക്കാത്ത മലപ്പുറം സ്വദേശിനി റഷീദയുടെ സംഭവം വിഷയത്തിന് കൂടുതൽ രാഷ്ട്രീയ ഭാരം നൽകി.
''മെറിറ്റ് ലിസ്റ്റ് കാറ്റിൽപ്പറത്തി, രാഷ്ട്രീയ അടുപ്പമുള്ളവർക്ക് സർക്കാർ ജോലി ഉറപ്പാക്കുന്ന ഭരണരീതിയാണ് ഇപ്പോൾ കാണുന്നത്. പിൻവാതിൽ നിയമനങ്ങൾക്കും പിആർ വർക്കുകൾക്കും കോടികൾ ഒഴുക്കുന്ന സർക്കാർ, അർഹരായ ഉദ്യോഗാർത്ഥികൾക്ക് നിയമനം നൽകാൻ സാമ്പത്തിക പ്രതിസന്ധി പറയുന്നത് കൊടും വഞ്ചനയാണ്,'' വേണുഗോപാൽ പ്രതികരിച്ചു.
നവകേരള സദസിനിടെ ഉണ്ടായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിയായിരുന്ന അനിൽകുമാറിന് പ്രമോഷൻ നൽകിയതോടെ വിഷയം കൂടുതൽ രാഷ്ട്രീയമായി ചൂടുപിടിച്ചു. സർക്കാർ ചെലവിൽ കേസ് വാദിച്ച ശേഷം വെറുതെ വിട്ടയച്ച ഉദ്യോഗസ്ഥന് പിന്നാലെ പ്രമോഷൻ നൽകിയതിലൂടെ ഭരണകക്ഷിയുടെ നൈതികത ചോദ്യം ചെയ്യപ്പെടുന്നുവെന്നാണ് പ്രതിപക്ഷ നിലപാട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമോഷനുകളും നിയമനങ്ങളും വേഗത്തിലാകുന്ന പ്രവണതയെക്കുറിച്ചും കോൺഗ്രസ് ചോദ്യം ഉയർത്തുന്നു. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ആത്മാവിനെ തന്നെ വെല്ലുവിളിക്കുന്ന നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ആരോപണം.
''കേരളത്തിലെ യുവജനങ്ങൾ എല്ലാം കാണുന്നുണ്ട്. പാർട്ടി അനുയായികൾക്ക് ഔദാര്യം കാട്ടുന്ന സർക്കാർ അല്ല, മെറിറ്റിന് നീതി നൽകുന്ന ഭരണമാണ് അവർ ആവശ്യപ്പെടുന്നത്,'' കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
വിവാദ നിയമനങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ പോരാട്ടം ശക്തമാകുന്നതിനിടെ, സർക്കാർ ജോലി മെറിറ്റിനാണോ, സഖാക്കൾക്കാണോ എന്ന ചോദ്യം വീണ്ടും കേരള രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് മാറുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.