Sections

കേരളം ജിസിസി ബോയിലർപ്ലേറ്റ് പുറത്തിറക്കി

Sunday, Sep 06, 2026
Reported By Admin
Kerala Launches GCC Boilerplate to Simplify Global Capability Centre Investments

  • നിക്ഷേപകർക്കായി തടസ്സരഹിത ജിസിസികൾ സ്ഥാപിക്കുന്നത് ഉറപ്പാക്കാൻ ബോയിലർപ്ലേറ്റ് പ്രവർത്തിക്കുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകൾ (ജിസിസികൾ) സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ നിക്ഷേപകർക്ക് എളുപ്പമാക്കിക്കൊണ്ട്, ആഗോള സ്ഥാപനങ്ങൾക്ക് ജിസിസികൾ സ്ഥാപിക്കുന്നതിന് ഏകീകൃത സംവിധാനം വാഗ്ദാനം ചെയ്യുന്ന കേരളം ജിസിസി ബോയിലർപ്ലേറ്റ് സംസ്ഥാന സർക്കാർ പുറത്തിറക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ ജിസിസി ഉച്ചകോടിയായ ഇക്കണോമിക് ടൈംസ് ജിസിസി വേൾഡ് സർജിൻറെ രണ്ടാം പതിപ്പിൽ ഇലക്ട്രോണിക്സ് -ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവുവാണ് ജിസിസി ബോയിലർപ്ലേറ്റ് പുറത്തിറക്കിയത്. വ്യവസായ, ഐടി, എഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഓൺലൈനായി ചടങ്ങിൽ സംബന്ധിച്ചു.

ബഹുരാഷ്ട്ര കോർപ്പറേഷൻ നിക്ഷേപം നടത്താൻ തീരുമാനിക്കുന്ന നിമിഷം മുതൽ അവരുടെ ജിസിസി പ്രവർത്തനസജ്ജമാകുന്നതു വരെയുള്ള കാര്യങ്ങൾ സുഗമമായി നടപ്പിലാക്കാൻ സഹായിക്കുന്ന മാർഗ്ഗരേഖയാണ് കേരളം ജിസിസി ബോയിലർപ്ലേറ്റ്. ഭൗതിക അടിസ്ഥാനസൗകര്യങ്ങൾ, കേരളം ജിസിസി പാർട്ണർ നെറ്റ്വർക്ക്, ജിസിസി ഫെസിലിറ്റേഷൻ ടീം എന്നീ മൂന്ന് സംയോജിത ഘടകങ്ങൾ ജിസിസി ആരംഭിക്കുന്നതിന് സഹായിക്കുന്ന ഏകീകൃത സംവിധാനമായി പ്രവർത്തിക്കും.

ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ, ഇൻഫോപാർക്ക്സ് കേരള സിഇഒ സുശാന്ത് കുറുന്തിൽ എന്നിവരും സന്നിഹിതരായിരുന്നു.

സർക്കാർ ഐടി പാർക്കുകളിൽ സജ്ജീകരിച്ചിട്ടുള്ള ഏകീകൃത സംവിധാനത്തിൻറെ സഹായത്തോടെ ആദ്യ ദിവസം തന്നെ പ്രവർത്തനം ആരംഭിക്കാൻ കഴിയുന്നതിനാൽ, കേരളം ജിസിസി ബോയിലർപ്ലേറ്റ് നിക്ഷേപകർക്ക് തടസ്സരഹിതമായ അനുഭവം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. 50-ലധികം ജിസിസികളും രണ്ട് ലക്ഷം സാങ്കേതിക വിദഗ്ധരും കേരളത്തിലുണ്ട്. സംസ്ഥാനത്തുനിന്ന് പ്രതിവർഷം 30,000 കോടി രൂപയിലധികം മൂല്യമുള്ള സോഫ്റ്റ്വെയർ കയറ്റുമതി ചെയ്യുന്നുണ്ട്.

2031 ആകുമ്പോഴേക്കും കേരളത്തിൽ 150 ജിസിസികൾ സ്ഥാപിക്കുക എന്നതാണ് സർക്കാരിൻറെ ലക്ഷ്യം. ഈ ദിശയിൽ, സർക്കാർ ഒരു സമർപ്പിത ജിസിസി നയം പ്രഖ്യാപിക്കുകയും നിലവിലുള്ള ജിസിസികളെ നയരൂപീകരണ ചർച്ചകളിലേക്ക് കൊണ്ടുവരുന്ന ജിസിസി കൺസോർഷ്യം രൂപീകരിക്കുകയും ചെയ്തു. ഇതിൽ ജിസിസി കൺസൾട്ടൻറുമാരെയും സഹായികളെയും ഉൾപ്പെടുത്തുകയും ആഗോളതലത്തിലും ഇന്ത്യയ്ക്കകത്തും ജിസിസി നേതൃത്വവുമായി തുടർച്ചയായ ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളം ജിസിസി ബോയിലർപ്ലേറ്റ്, സ്ഥാപനങ്ങൾക്ക് താമസം മാറ്റാൻ തയ്യാറായ ഓഫീസ് സ്ഥലം, ആദ്യ ദിവസം മുതൽ സമർപ്പിത ഹാൻഡ്ഹോൾഡിംഗ്, സർക്കാർ ഐടി പാർക്കുകളിൽ ആറ് മാസത്തെ വാടക രഹിത പ്രവർത്തനം എന്നിവ ലഭിക്കുമെന്ന് വിശദീകരിക്കുന്നു.

കേരളം ജിസിസി ബോയിലർപ്ലേറ്റ് പ്രകാരം സ്ഥാപനങ്ങൾക്ക് വേഗത്തിൽ പ്രവർത്തനം ആരംഭിക്കാവുന്ന ഓഫീസ് സ്ഥലം, ആദ്യ ദിവസം മുതൽ പ്രവർത്തന പിന്തുണ, സർക്കാർ ഐടി പാർക്കുകളിൽ ആറ് മാസത്തെ വാടക രഹിത പ്രവർത്തനം എന്നിവ ലഭിക്കും.

സൗകര്യങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായി കേരളത്തിലെ എല്ലാ ഐടി പാർക്കിലും 20,000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള ലോകോത്തര അടിസ്ഥാനസൗകര്യം സൃഷ്ടിക്കും. ജിസിസികളുടെ സ്ഥാപനം മുതൽ വളർച്ച വരെയുള്ള ഘട്ടങ്ങളിൽ നിക്ഷേപകരെ പിന്തുണയ്ക്കുന്നതിനായി എംപാനൽ ചെയ്ത സേവന ദാതാക്കളുടെ ക്യുറേറ്റഡ് ബെഞ്ച് ഉണ്ടായിരിക്കും. കേരളത്തിലെ എല്ലാ ഐടി പാർക്കിലും ജിസിസി നിക്ഷേപകർക്ക് അവരുടെ ജിസിസികൾ സ്ഥാപിക്കുന്നതിൻറെ പ്രാരംഭ ഘട്ടത്തിലുടനീളം സഹായം നൽകുന്നതിനായി സമർപ്പിത ജിസിസി ഫെസിലിറ്റേഷൻ ടീമിനെ സജ്ജീകരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.