- Trending Now:
തിരുവനന്തപുരം: പുതിയ സർക്കാരിൻറെ ദർശനപ്രകാരം സ്വകാര്യ നിക്ഷേപവും ഗ്ലോബൽ കേപ്പബിലിറ്റി സെൻററുകളും ആകർഷിക്കുന്നതാണ് അതിൻറെ സാമ്പത്തിക തന്ത്രത്തിൻറെ കേന്ദ്രബിന്ദുവെന്ന് ഇലക്ട്രോണിക്സ്-ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു. കോവളത്ത് നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ ജിസിസി ഉച്ചകോടിയായ ഇക്കണോമിക് ടൈംസ് ജിസിസി വേൾഡ് സർജിൻറെ രണ്ടാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദി ഇക്കണോമിക് ടൈംസ് ബിസിനസ് വെർട്ടിക്കൽസ് സൗരഭ് കുമാർ ചടങ്ങിൽ സംബന്ധിച്ചു.
മൂന്ന് ദിവസത്തെ ഉച്ചകോടിയായ ഇടി ജിസിസി വേൾഡ് സർജിൽ ഏകദേശം 125 ജിസിസി നേതാക്കൾ പങ്കെടുക്കുന്നുണ്ട്. ഹെഡ്ക്വാർട്ടർ ഡൈനാമിക്സ്, ആഗോളതലത്തിൽ വിശ്വാസ്യത വളർത്തിയെടുക്കൽ, സംരംഭക പ്രതിഭകളെ ആകർഷിക്കൽ, ആഗോള സ്ഥാപനങ്ങളെ ഇന്ത്യയിലെ സാധ്യതകൾ ബോധ്യപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും.
വ്യവസായ, ഐടി, എഐ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ശനിയാഴ്ച ഉച്ചകോടിയെ അഭിസംബോധന ചെയ്യും. കേരള ജിസിസി ബോയിലർപ്ലേറ്റ് മന്ത്രി പ്രകാശനം ചെയ്യും.
പുതിയ സർക്കാർ ഒരു സമർപ്പിത ജിസിസി നയം, ജിസിസി പ്ലേബുക്ക്, ജിസിസി കൺസോർഷ്യം എന്നിവയ്ക്കൊപ്പം സാമ്പത്തിക മേഖലയ്ക്കായുള്ള സമർപ്പിത നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ഫ്യൂച്ചർ കോർപ്പറേഷൻ പോലുള്ള സ്ഥാപനങ്ങളും, നിക്ഷേപം ആദ്യന്തം സുഗമമാക്കുന്നതിനുള്ള ജിസിസി ബോയിലർപ്ലേറ്റും രൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് സാംബശിവ റാവു പറഞ്ഞു. ആഗോള സാങ്കേതിക നിക്ഷേപത്തിനും ജിസിസികൾക്കും അതിൻറെ സാമ്പത്തിക തന്ത്രത്തിൻറെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി കേരളം ഇപ്പോൾ തന്നെ ഇടം നേടിയിട്ടുണ്ട്.
2031 ഓടെ 150 ജിസിസികളെ ആകർഷിക്കുകയും കേരളത്തെ ഒരു വിജ്ഞാന സമ്പദ്വ്യവസ്ഥയാക്കി മാറ്റുകയും ചെയ്യുക എന്നതാണ് കേരളത്തിൻറെ ലക്ഷ്യം. ഈ പരിവർത്തനത്തിൻറെ ഏറ്റവും ശക്തമായ ഘടകമായി സാങ്കേതികവിദ്യ ഉയർന്നുവരുന്നു. ലോകോത്തര സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ, ജീവിത നിലവാരം, നൈപുണ്യം എന്നിവ ജിസിസികൾ സ്ഥാപിക്കുന്നതിന് കമ്പനികൾക്ക് കേരളം വാഗ്ദാനം ചെയ്യുന്നു. ഇവ ജിസിസികൾ സ്ഥാപിക്കുന്നതിന് കമ്പനികൾക്ക് മുൻഗണനകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോള കമ്പനികൾ അവരുടെ ഗവേഷണ വികസന സൗകര്യങ്ങൾ, എഞ്ചിനീയറിംഗ്, ഡിസൈൻ യൂണിറ്റുകൾ, ഉൽപ്പന്ന വികസനം എന്നിവ കേരളത്തിൽ സ്ഥാപിക്കണമെന്നും എഐയും മറ്റ് ഉയർന്നുവരുന്ന സാങ്കേതികവിദ്യകളും ഇവിടെനിന്ന് വളരണമെന്നും സംസ്ഥാനം ആഗ്രഹിക്കുന്നു.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് തിരുവനന്തപുരത്ത് ആരംഭിച്ച ടെക്നോപാക് ഇപ്പോൾ 15-ലധികം ജിസിസികളുള്ള ഒരു വലിയ സാങ്കേതിക ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. ഇത് ഏകദേശം രണ്ട് ലക്ഷത്തോളം സാങ്കേതിക പ്രൊഫഷണലുകളെ ജോലിക്കെടുക്കുകയും പ്രതിവർഷം 30,000 കോടിയിലധികം സോഫ്റ്റ് വെയർ കയറ്റുമതിക്ക് സംഭാവന നൽകുകയും ചെയ്യുന്നു. ഐബിഎം, ഒറാക്കിൾ, അലയൻസ്, നിസ്സാൻ, ടിസിഎസ്, ഇൻഫോസിസ്, ഇവൈ, കെപിഎംജി തുടങ്ങിയ കമ്പനികൾ ഈ മേഖലയിൽ പ്രധാന സാന്നിധ്യമാണ്. അവയിൽ ചിലത് രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തിൽ നിന്ന് ആഗോള സാങ്കേതിക, ബിസിനസ് കേപ്പബിലിറ്റി സെൻററുകൾ നിർമ്മിച്ചിട്ടുണ്ടെന്നും സാംബശിവ റാവു കൂട്ടിച്ചേർത്തു.
കേരളത്തിലേക്ക് വരാനും ഇവിടെ നിന്ന് പ്രവർത്തിക്കാനും വളരാനും അദ്ദേഹം കമ്പനികളോട് ആവശ്യപ്പെട്ടു. ഈ യാത്രയിൽ സർക്കാർ കമ്പനികളുടെ പങ്കാളിയാകുമെന്നും, ഉച്ചകോടിയിൽ പങ്കെടുത്ത ജിസിസി നേതാക്കളോട് സാംബശിവ റാവു പറഞ്ഞു.
അതിവേഗം ഏകീകരിച്ചു കൊണ്ടിരിക്കുന്ന ലോകത്തിൻറെ പശ്ചാത്തലത്തിൽ ഇടി ജിസിസി വേൾഡ് സർജ് ഇന്ത്യയിലെ ജിസിസികളുടെ വളർച്ചയെ ആഗോളതലത്തിൽ എൻറർപ്രൈസ് മൂല്യത്തെയും പുനർനിർവചിക്കുന്നതെങ്ങനെ എന്നത് പരിശോധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.