Sections

ഇന്ത്യയും ഡിജിറ്റല്‍ കറന്‍സിയിലേക്ക്;ശമ്പളവും ഇടപാടും ഒക്കെ ഇനി സിബിഡിസിയില്‍ ?

Tuesday, Aug 31, 2021
Reported By
Digital Currency

കറന്‍സികള്‍ മുഖേന നടക്കുന്ന വ്യവഹാരങ്ങള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനുള്ള പദ്ധതി

 

ലോകം ക്രിപ്‌റ്റോ യുഗത്തിലേക്ക് കടന്നു കഴിഞ്ഞു.ഇന്ത്യയില്‍ ഡിസംബര്‍ മാസത്തോടെ ആദ്യത്തെ ഡിജിറ്റല്‍ കറന്‍സി വിപണയിലേക്കെത്തുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.അധികം വൈകാതെ തന്നെ ഇന്ത്യയിലും കറന്‍സി ഉപയോഗം കുറയപ്പെടുമെന്ന് വിദഗ്ധര്‍.ചുരുക്കി പറഞ്ഞാല്‍ ഇനി ശമ്പളം പോലും ഡിജിറ്റല്‍ കറന്‍സിയിലാകും ലഭിക്കുക.

ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിച്ച് കറന്‍സി ഉപയോഗം പൊതുജനങ്ങളില്‍ കുറയ്ക്കുക എന്ന ലക്ഷ്യം മുന്‍പ് തന്നെ കേന്ദ്രത്തിനുണ്ടായിരുന്നു.ഒറ്റയടിക്ക് ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയില്ലെങ്കിലും കറന്‍സികള്‍ മുഖേന നടക്കുന്ന വ്യവഹാരങ്ങള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനുള്ള പദ്ധതി സര്‍ക്കാരിനുണ്ടെന്ന് ചില സൂചനകള്‍ ഉണ്ട്.

സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റള്‍ കറന്‍സി അഥവ സിബിഡിസി എന്ന ചുരുക്കെഴുത്തില്‍ അറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സി ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ തന്നെയാകും വിപണിയിലെത്തുക.നിലവിലെ കറന്‍സിയുടെ ഡിജിറ്റല്‍ അഥവാ ഇലക്ട്രോണിക് രൂപമാകും ഈ പുതിയ കറന്‍സി.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് തന്നെയാകും ഡിജിറ്റല്‍ കറന്‍സിയായ സിബിഡിസിയുടെ ചുമതല.

സാധാരണ കറന്‍സി ബാങ്കുകളില്‍ നിന്നോ എടിഎമ്മുകളില്‍ നിന്നോ പിന്‍വലിക്കാന്‍ സാധിക്കുമെങ്കിലും സിബിഡിസി അത്തരത്തില്‍ സ്വീകരിക്കാന്‍ സാധിക്കില്ല.ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകല്‍ വഴിയാകും ഇത്തരം ഡിജിറ്റല്‍ കറന്‍സികളുടെ ഇടപാടുകളൊക്കെ.എന്നാല്‍ ഇന്ത്യയുടെ സിബിഡിസി മറ്റ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

ഇപ്പോഴും ബാങ്കിംഗ് സേവനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ന്യൂനപക്ഷം ആളുകളെ ലക്ഷ്യം വെച്ചാണ് ഡിജിറ്റല്‍ കറന്‍സിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

കറന്‍സി ഇടപാടുകള്‍ ചെലവേറിയ മേഖലകളില്‍ ഡിജിറ്റല്‍ കറന്‍സികള്‍ സഹായകമാകും.കറന്‍സികള്‍ സൂക്ഷിക്കാന്‍ ബാങ്ക് അക്കൗണ്ടുകളോ പ്രത്യേക സംവിധാനങ്ങളോ ആവശ്യമില്ലാത്തതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ചെലവും കുറയും.അതിനാല്‍ തന്നെ ഡിജിറ്റല്‍ കറന്‍സിയുടെ ഉപയോഗതലത്തില്‍ വലിയ സാധ്യതകള്‍ രാജ്യത്ത് തുറന്നു കിടക്കുന്നുണ്ട്.

വന്‍കിട കമ്പനികള്‍ അടക്കം ശമ്പളം ഡിജിറ്റല്‍ കറന്‍സിയായി സ്വീകരിക്കാനുള്ള അവസരം ജീവനക്കാര്‍ക്ക് നല്‍കിയേക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.അതുപോലെ സാമ്പത്തിക മേഖലയില്‍ ഡിജിറ്റല്‍ കറന്‍സി ഉപയോഗം വര്‍ദ്ധിക്കുന്നതിനൊപ്പം ഗ്രാമീണ മേഖലയില്‍ പോലും ഇതിന്റെ സ്വാധീനവും പ്രചാരവും ഇന്ത്യയ്ക്ക് മികച്ച ഉണര്‍വേകും.

നശിച്ചുപോകുമെന്നോ കളവു പോകുമെന്നോ ഭയക്കാതെ ആളുകള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സികള്‍ നോട്ടുകള്‍ അച്ചടിക്കുന്ന ചെലവ് കുറയ്ക്കാനും സര്‍ക്കാരിനെ സഹായിക്കും.ഈ ഇനത്തില്‍ കേന്ദ്രം ചെലവാക്കുന്ന കോടികളുടെ പണം മിച്ചം പിടിക്കാവുന്നതെയുള്ളു.

എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ വരുന്നതടക്കം ഡിജിറ്റല്‍ കറന്‍സികള്‍ക്ക് ഭയക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്.ആര്‍ബിഐയുടെ ബാലന്‍സ്ഷീറ്റിലാകും ഡിജിറ്റല്‍ കറന്‍സികളെ നിയന്ത്രിക്കുക.ആവശ്യകത വര്‍ദ്ധിക്കുന്നതോടെ ആര്‍ബിഐയുടെ ബാലന്‍സ്ഷീറ്റ് നീണ്ടുപോകാനുള്ള സാധ്യതയ്ക്ക് ഇത് വഴിയൊരുക്കും.സിബിഡിസി വാങ്ങുന്നതിനായി നിക്ഷേപങ്ങള്‍ ബാങ്കുകളില്‍ നിന്ന് കൂട്ടമായി പിന്‍വലിക്കാനുള്ള സാഹചര്യമുണ്ടായേക്കാം.ഇത് ബാങ്കുകളുടെ പ്രവര്‍ത്തനും നിലനില്‍പ്പിനും പോലും ഭീഷണിയായേക്കും.

ഇടപാടുകള്‍ പൂര്‍ണമായി ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറിയാല്‍ ബാങ്കിംഗ് മേഖല തകര്‍ന്നേക്കാം.എന്നാല്‍ ഏറ്റവും ഭീകരമായ സുരക്ഷ തന്നെ സൈബര്‍ രംഗത്തേക്ക് ഒരുക്കേണ്ടി വരും.ഇന്റര്‍നെറ്റ് വേഗതയും ഉയര്‍ത്തേണ്ടിവരും.ഇത്തരം അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രം കൂടുതല്‍ തുക വിനിയോഗിക്കേണ്ടിവരുന്നു.ഓണ്‍ലൈന്‍ കറന്‍സികള്‍ ആയതുകൊണ്ട് ഹാക്കര്‍മാരെ ഭയക്കേണ്ട സ്ഥിതിയുണ്ടാകും.

ക്രിപ്റ്റോ കറന്‍സികള്‍ ഡിസ്ട്രിബ്യൂറ്റഡ് ലെഡജര്‍ സാങ്കേതികവിദ്യയിലാണു പ്രവര്‍ത്തിക്കുന്നത്. ബാഹ്യ ഇടപെടലുകള്‍ നിര്‍വീര്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഇത്. എന്നാല്‍ സി.ബി.ഡി.സിക്ക് ഇതുവരെ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് കേന്ദ്ര ബാങ്കിന്റെ മേല്‍നോട്ടമുണ്ടാകും.

നിലവില്‍ നിരവധി ക്രിപ്‌റ്റോ കറന്‍സികള്‍ വിപണിയിലുണ്ട്.ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ വഴി കൈമാറപ്പെടുന്ന ഇത്തരം കറന്‍സികളെ ഒരു രാജ്യവും കേന്ദ്ര ബാങ്കുകളും അംഗീകരിച്ചിട്ടില്ല.എന്നാല്‍ മധ്യ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോര്‍ ബിറ്റ്‌കോയിനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു.ഇത്തരം ക്രിപ്‌റ്റോകളില്‍ നിന്ന് ഏറെ വ്യത്യാസമാണ് ഇന്ത്യ ഔദ്യോഗികമായി പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയായ സിബിഡിസി
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.