Sections

ഇന്ത്യയിലെ ഊർജ്ജ വിതരണം പൂർണ്ണമായും സുരക്ഷിതവും സുസ്ഥിരവും; മനഃപൂർവ്വം പ്രചരിപ്പിക്കുന്ന കിംവദന്തികൾ അവഗണിക്കണമെന്ന് കേന്ദ്രസർക്കാർ

Friday, Mar 27, 2026
Reported By Admin
India Fuel Supply Stable, No Shortage: Govt

ഇന്ത്യയിൽ പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ വിതരണം പൂർണ്ണമായും സുരക്ഷിതവും സുസ്ഥിരവുമാണെന്നും സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള ഇന്ധന പമ്പുകളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ട്, എവിടെയും ഒരു ക്ഷാമവുമില്ല. ചില വ്യക്തികളും ഗ്രൂപ്പുകളും പൗരന്മാർക്കിടയിൽ അനാവശ്യ ഭയവും പരിഭ്രാന്തിയും സൃഷ്ടിക്കുന്നതിനായി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ആസൂത്രിതമായി പ്രചരിപ്പിക്കുന്നുണ്ടെന്ന് വിശദീകരിച്ച മന്ത്രാലയം, ഇത്തരം കിംവദന്തികൾ വിശ്വസിക്കരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.

പെട്രോളും ഡീസലും: ക്ഷാമമില്ല, റേഷനിംഗ് ആലോചനയിലില്ല

ഊർജ്ജ സുരക്ഷയുടെ ഒരു മരുപ്പച്ചയായാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശേഷിയുള്ള ഇന്ത്യ പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്തുണ്ട്. 150ലധികം രാജ്യങ്ങൾക്ക് ശുദ്ധീകരിച്ച ഇന്ധനം ഇന്ത്യ വിതരണം ചെയ്യുന്നു. ഇറക്കുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ പെട്രോളിയം ഉത്പന്നങ്ങൾ ഇന്ത്യ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ, രാജ്യത്തിനുള്ളിൽ ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് ഉറപ്പാക്കുന്ന ശക്തവും വിശ്വസനീയവുമായ സംവിധാനം പ്രവർത്തനക്ഷമമാണ്. രാജ്യത്തുടനീളമുള്ള എല്ലാ ഇന്ധന സ്റ്റേഷനുകളും സാധാരണപോലെ തുറന്ന് പ്രവർത്തിക്കുന്നു. ഇന്ധനം പരിമിതപ്പെടുത്താനോ റേഷനിംഗ് ഏർപ്പെടുത്താനോ നിർദ്ദേശങ്ങളില്ല. ലോകമെമ്പാടും, വിലവർദ്ധന, റേഷനിംഗ്, ഒറ്റ, ഇരട്ട വാഹന നിയന്ത്രണങ്ങൾ, നിർബന്ധിത അടച്ചുപൂട്ടലുകൾ എന്നിവ നടപ്പാക്കുമ്പോൾ ഇന്ത്യയിൽ അത്തരത്തിലുള്ള പ്രതിസന്ധികളൊന്നുമില്ല. ചുരുക്കം ചില രാജ്യങ്ങൾ 'ദേശീയ ഊർജ്ജ അടിയന്തരാവസ്ഥ' പോലും പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം നടപടികളുടെ ആവശ്യകത ഇന്ത്യയ്ക്കില്ല. മറ്റ് രാജ്യങ്ങൾ റേഷനിംഗ് എപ്പെടുത്തുമ്പോൾ, ഇന്ത്യയിൽ ഇന്ധന വിതരണത്തിന് ഒരു കുറവുമില്ല. ചുരുക്കം ചില പമ്പുകളിൽ പരിഭ്രാന്തി സൃഷ്ടിക്കും വിധമുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സാമൂഹ്യ മാധ്യമ വീഡിയോകൾ മുഖേന തെറ്റായ വിവരങ്ങൾ മനഃപൂർവ്വം പ്രചരിപ്പിച്ചതാണ് ഇതിന് കാരണം. ആവശ്യകത വർദ്ധിച്ചിട്ടും, അത്തരം പമ്പുകളിൽ പോലും എല്ലാ ഉപഭോക്താക്കൾക്കും ഇന്ധനം വിതരണം ചെയ്തു. വിതരണം വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾ അഹോരാത്രം പ്രവർത്തിച്ചു. മതിയായ സ്റ്റോക്ക് നിലനിർത്താൻ പെട്രോൾ പമ്പ് ഉടമകളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പെട്രോൾ പമ്പുകൾക്കുള്ള ക്രെഡിറ്റ് നേരത്തെ അനുവദിച്ചിരുന്ന ഒരു ദിവസത്തിൽ നിന്ന് 3 ദിവസത്തിൽ കൂടുതലായി വർദ്ധിപ്പിക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചു.

അസംസ്കൃത എണ്ണ വിതരണം: കുറവുകൾ പൂർണ്ണമായും പരിഹരിച്ചിട്ടുണ്ട്

ഹോർമുസ് കടലിടുക്കിലെ സ്ഥിതിയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, ലോകമെമ്പാടുമുള്ള 41ലധികം വിതരണക്കാരിൽ നിന്ന്, മുമ്പത്തേക്കാൾ കൂടുതൽ അസംസ്കൃത എണ്ണ ഇന്ത്യ സ്വീകരിക്കുന്നു. മുമ്പ് കടലിടുക്ക് വഴി എത്തിയിരുന്നതിനേക്കാൾ കൂടുതൽ അസംസ്കൃത എണ്ണ അന്താരാഷ്ട്ര വിപണികളിൽ നിന്ന്, പ്രത്യേകിച്ച് പടിഞ്ഞാറൻ അർദ്ധഗോളത്തിൽ നിന്ന് (പ്രധാനമായും വടക്കേ അമേരിക്ക, തെക്കേ അമേരിക്ക), ലഭ്യമായതിനാൽ, കുറവുകൾ പൂർണ്ണമായും പരിഹരിക്കാൻ കഴിഞ്ഞു. ഇന്ത്യയിലെ എല്ലാ ശുദ്ധീകരണശാലകളും പൂർണ്ണ ശേഷിയിൽ പ്രവർത്തനക്ഷമമാണ്. കൂടാതെ അടുത്ത 60 ദിവസത്തേക്ക് ആവശ്യമായ അസംസ്കൃത എണ്ണ കമ്പനികൾ ശേഖരിച്ചിട്ടുണ്ട്. ഇതിനർത്ഥം രാജ്യത്ത് അസംസ്കൃത എണ്ണയുടെ ക്ഷാമമില്ല എന്നാണ്.

തന്ത്രപരമായ കരുതൽ ശേഖരം: കൃത്യവും സമഗ്രവുമായ ചിത്രം

ചില ലേഖനങ്ങളിലൂടെയും സമൂഹ മാധ്യമ വീഡിയോകളിലൂടെയും, രാജ്യത്ത് 6 ദിവസത്തേയ്ക്കുള്ള സ്റ്റോക്ക് മാത്രമേ ഉള്ളൂ എന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. വാസ്തവത്തിൽ, ഇന്ത്യയ്ക്ക് ഏകദേശം 74 ദിവസത്തെ കരുതൽ ശേഖരമുണ്ട്. പശ്ചിമേഷ്യൻ പ്രതിസന്ധി 27-ാം ദിവസത്തിലെത്തി നിൽക്കുമ്പോൾ, ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഉത്പന്നങ്ങൾ, തന്ത്രപരമായ ഭൂഗർഭ സംഭരണം എന്നിവയുൾപ്പെടെ ഏകദേശം 60 ദിവസത്തെ ഇന്ധന സ്റ്റോക്ക് രാജ്യത്ത് ലഭ്യമാണ്. ആഗോളതലത്തിലെ സംഭവവികാസങ്ങൾ എന്തുതന്നെയായാലും, എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഏകദേശം രണ്ട് മാസത്തേക്ക് ആവശ്യമായ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. അടുത്ത 2 മാസത്തെ അസംസ്കൃത എണ്ണ സംഭരണവും ഉറപ്പാക്കിയിട്ടുണ്ട്. അതിനാൽ തന്ത്രപ്രധാനമായ ഭൂഗർഭ ഗുഹകളിൽ സംഭരിച്ചിരിക്കുന്ന എണ്ണയുടെ അളവിൽ ആശങ്കയല്ല. ഇന്ത്യയുടെ ഇന്ധന ശേഖരം തീരുമെന്നോ അപര്യാപ്തമാണെന്നോ ഉള്ള വാദങ്ങൾ പൂർണ്ണമായും തെറ്റാണ്, അത്തരം പ്രചരണങ്ങൾ തള്ളിക്കളയണം.

എൽപിജി: ഉത്പാദനം വർദ്ധിച്ചു, ഇറക്കുമതി ആവശ്യകത കുറഞ്ഞു, ചരക്കുകൾ സുരക്ഷിതം

എൽപിജി ക്ഷാമമില്ല. മന്ത്രാലയം പുറപ്പെടുവിച്ച എൽപിജി നിയന്ത്രണ ഉത്തരവിനെത്തുടർന്ന്, ആഭ്യന്തര ശുദ്ധീകരണശാലകൾ ഉത്പാദനം 40% വർദ്ധിപ്പിച്ചു, ഇത് പ്രതിദിന എൽപിജി ഉത്പാദനം 50 ടിഎംടിയായി (നമ്മുടെ ആവശ്യത്തിന്റെ 60% ൽ കൂടുതൽ) ഉയർത്തി, മൊത്തം ദൈനംദിന ആവശ്യകത ഏകദേശം 80 ടിഎംടിയാണ്. തത്ഫലമായി, മൊത്തം പ്രതിദിന ഇറക്കുമതി ആവശ്യകത 30 ടിഎംടിയായി കുറഞ്ഞു അതായത് ഇന്ത്യ ഇപ്പോൾ ഇറക്കുമതി ചെയ്യുന്നതിലും കൂടുതൽ ഉത്പാദിപ്പിക്കുന്നു. ആഭ്യന്തര ഉത്പാദനത്തിന് പുറമേ, അമേരിക്ക, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 800 ടിഎംടി എൽപിജി ലഭ്യത ഇതിനോടകം ഉറപ്പാക്കിയിട്ടുണ്ട്, ഇത് ഇന്ത്യയിലെ 22 എൽപിജി ഇറക്കുമതി ടെർമിനലുകളിൽ എത്തിക്കും, 2014 ൽ നിലവിലുണ്ടായിരുന്ന 11 ടെർമിനലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയാണിത്. ഏകദേശം ഒരു മാസത്തെ സ്ഥിരമായ വിതരണം ഇതിലൂടെ ഉറപ്പാക്കാനാകും, കൂടുതൽ സംഭരണത്തിനുള്ള ക്രമീകരങ്ങൾ നടന്നു വരുന്നു. എണ്ണക്കമ്പനികൾ പ്രതിദിനം 50 ലക്ഷത്തിലധികം സിലിണ്ടറുകൾ വിതരണം ചെയ്യുന്നു. ഉപഭോക്താക്കളുടെ പരിഭ്രാന്തി കാരണം സിലിണ്ടറിന്റെ ആവശ്യം 89 ലക്ഷമായി ഉയർന്നിരുന്നു, ഇപ്പോൾ വീണ്ടും 50 ലക്ഷമായി കുറഞ്ഞു. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും ഒഴിവാക്കാൻ സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് വാണിജ്യ സിലിണ്ടറുകളുടെ വിഹിതം 50% ആയി ഉയർത്തി.

PNG പ്രോത്സാഹനം: പരിവർത്തനത്തിന്റെ ഭാഗം, പ്രതിസന്ധിയോടുള്ള പ്രതികരണമല്ല

പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) സംസ്ഥാന സർക്കാരുകളുമായി ഏകോപിപ്പിച്ച് പ്രോത്സാഹിപ്പിക്കുന്നു. കാരണം ഇത് ചെലവ് കുറഞ്ഞതും ശുദ്ധവും ഇന്ത്യൻ കുടുംബങ്ങൾളെ സംബന്ധിച്ചിടത്തോളം സുരക്ഷിതവുമാണ്. ഇന്ത്യ പ്രകൃതിവാതകത്തിന്റെ ഒരു പ്രധാന ഭാഗം ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നു 191 MMSCMD യുടെ ദൈനംദിന ആവശ്യകതയിൽ 92 MMSCMD - അതിനാൽ LPG യുമായി താരതമ്യപ്പെടുത്തുമ്പോൾ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറവാണ്. നഗര വാതക വിതരണം 2014 ലെ 57 പ്രദേശങ്ങളിൽ നിന്ന് 300 ലധികമായി വികസിച്ചു, കൂടാതെ ആഭ്യന്തര PNG കണക്ഷനുകൾ 25 ലക്ഷത്തിൽ നിന്ന് 1.5 കോടിയിലധികമായി വളർന്നു. ഇന്ത്യയുടെ ദീർഘകാല ഊർജ്ജ സമീപനത്തിന്റെ ഭാഗമായി ഈ വിപുലീകരണം പുരോഗമിക്കുകയാണ്. LPG യുടെ ക്ഷാമത്തിനുള്ള പ്രതികരണമല്ല ഈ വിപുലീകരണം. LPG ലഭ്യമല്ലാത്തതിനാൽ PNG പ്രോത്സാഹിപ്പിക്കുന്നുവെന്ന വാദങ്ങൾ തെറ്റാണ്; LPG വിതരണം സുരക്ഷിതമായി തുടരുന്നു, PNG കുടുംബങ്ങൾക്ക് താങ്ങാനാവുന്നതും സൗകര്യപ്രദവും കാര്യക്ഷമവുമായ ബദലാണ്.

സർക്കാരിന്റെ മുന്നറിയിപ്പ്: തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി

ക്യൂ നിൽക്കുന്ന ചിത്രങ്ങൾ, മറ്റ് രാജ്യങ്ങളിലെ റേഷനിംഗിനെക്കുറിച്ചുള്ള ആഗോള വാർത്താ ദൃശ്യങ്ങൾ, ഇന്ത്യയിൽ വരാനിരിക്കുന്ന ലോക്ക്ഡൗണുകളുടെയും അടിയന്തര ഇന്ധന നടപടികളുടെയും വ്യാജവും കെട്ടിച്ചമച്ചതുമായ ഊഹാപോഹങ്ങൾ എന്നിവ മുഖേന സാമൂഹ്യമാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകളും പോസ്റ്റുകളും പ്രചരിപ്പിക്കുന്നത് മന്ത്രാലയം ഗൗരവതരമായും ആശങ്കയോടെയും കാണുന്നു. ക്ഷാമം എന്ന തെറ്റായ ധാരണ സൃഷ്ടിക്കുന്നതിനാണ് ഇത്തരം പ്രചാരവേലകൾ ഉപയോഗിക്കുന്നത്.

ചില പോസ്റ്റുകൾ സർക്കാർ ഉത്തരവുകളെ പ്രകൃതിവാതക നിയന്ത്രണ ഉത്തരവിനെയും എൽപിജി നിയന്ത്രണ ഉത്തരവിനെയും പ്രതിസന്ധിയെ സൂചിപ്പിക്കുന്ന അടിയന്തര പ്രഖ്യാപനങ്ങളായി മനഃപൂർവ്വം ചിത്രീകരിച്ചിട്ടുണ്ട്, വാസ്തവത്തിൽ അവ മുൻകരുതൽ നടപടിയെന്നനിലയിൽ പുറപ്പെടുവിക്കുന്ന വിതരണ മുൻഗണനയ്ക്കുള്ള വിവേകപൂർണ്ണമായ സ്റ്റാൻഡേർഡ് അഡ്മിനിസ്ട്രേറ്റീവ് ഉപാധികളാണ്.

കുഴപ്പക്കാരായ ചിലർ ഇന്ധന, വാതക ലഭ്യത സംബന്ധിച്ച തെറ്റായ വിവരങ്ങൾ ചില ഗ്രൂപ്പുകളുടെ പിന്തുണയോടെ പ്രചരിപ്പിക്കുന്നു. ഇത് പൊതുജനങ്ങളിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നു. ഇന്ധന, വാതക വിതരണങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾക്ക് സർക്കാർ ഉറവിടങ്ങളെ മാത്രം ആശ്രയിക്കാൻ മന്ത്രാലയം എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു. അവശ്യവസ്തുക്കളുടെ ലഭ്യതയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമ പ്രകാരം കുറ്റകരമാണ്, പരിഭ്രാന്തി സൃഷ്ടിക്കാൻ മനഃപൂർവ്വം ശ്രമിക്കുന്നവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.