Sections

പ്രാദേശിക കലാകാരന്മാർക്കായി 'ഇടം' പ്രദർശനവുമായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ

Monday, Nov 17, 2025
Reported By Admin
‘Idam’ Art Exhibition Announces Kerala Artists

കൊച്ചി: കേരളത്തിൽ നിന്നുള്ള പ്രാദേശിക കലാകരന്മാർക്കായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെ.ബി.എഫ്) ഒരുക്കുന്ന 'ഇടം' പ്രദർശനത്തിൽ പങ്കെടുക്കുന്ന കലാകാരന്മാരെ പ്രഖ്യാപിച്ചു. ഡിസംബർ 13-ന് ആരംഭിക്കുന്ന ഈ പ്രദർശനം ഡിസംബർ 12-ന് തുടങ്ങുന്ന കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് (കെ.എം.ബി) സമാന്തരമായാണ് നടക്കുന്നത്.

കലാകാരരായ ഐശ്വര്യ സുരേഷും കെ.എം. മധുസൂദനനും ക്യൂറേറ്റ് ചെയ്യുന്ന 'ഇടം', മട്ടാഞ്ചേരിയിലെ ബസാർ റോഡിൽ ക്യൂബ് ആർട്ട് സ്പേസസ്, അർമാൻ കളക്ടീവ് ആൻഡ് കഫേ, ഗാർഡൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലായാണ് നടക്കുന്നത്. 36 കലാകാരർ/കളക്റ്റീവ്സ് പങ്കെടുക്കും.

കേരളത്തിലെ കലാകാരന്മാരുടെ ആശയങ്ങളുടെയും ചിന്തകളുടെയും ശ്യംഖല ആയിരിക്കുമിതെന്ന് കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കേരളത്തിന്റെ പാരമ്പര്യങ്ങളിലും പൈതൃകത്തിലും സംസ്കാരത്തിലും അധിഷ്ഠിതമായ വേരുകളും, ലോകമെമ്പാടുമുള്ള മറ്റ് സംസ്കാരങ്ങളാൽ അവർക്ക് ലഭിച്ച സ്വാധീനത്തെയും ഈ പ്രദർശനം വെളിച്ചത്തുകൊണ്ടുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിനാലെയെ പുതുക്കുവാനും കേരളത്തിലെ കലാകാരൻമാർക്ക് ഒരു വലിയ വേദി സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെയും ഭാഗമായാണ് ഇടം രൂപപ്പെട്ടത്. സംസ്ഥാനത്തുടനീളവും പ്രവാസി സമൂഹത്തിലും ഉള്ള സമകാലീന കലയും ചിന്തകളും അവലോകനം ചെയ്യാനും അതിനെ ചുറ്റിപ്പറ്റിയ ആശയപരമായ ചിന്തകളെയും രചനകളെയും പ്രോത്സാഹിപ്പിക്കാനുമുള്ള താല്പര്യം ഞങ്ങളെ വിവിധ ജില്ലകളിലൂടെയും ഗ്രാമങ്ങളിലേക്കും സ്കൂളുകളിലേക്കും അടുക്കളകളിലും കൃഷിത്തോട്ടങ്ങളിലും കലാകാരന്മാരുടെ സ്റ്റുഡിയോകളിലേക്കും കൊണ്ടുപോയി. സ്വന്തമായ വ്യവസ്ഥകളിൽ വളർന്ന് നിലകൊണ്ടിരുന്ന വിവിധതരം കലാപ്രവർത്തനങ്ങളെ ഇതിന്റെ ഭാഗമായി ഞങ്ങൾ കാണുകയുണ്ടായി. ഇത്തരം ചെറുത്തുനിൽപ്പുകളെ ആദരിക്കുകയും കൂടിയാണ് ഇടം ചെയ്യുന്നതെന്ന് കെബിഫ് ഡയറക്ടർ ഓഫ് പ്രോഗ്രാംസ്, മാരിയോ ഡിസൂസ പറഞ്ഞു. തലമുറകളെ ബന്ധിപ്പിക്കുന്ന ഒരു സംവാദമായിട്ടാണ് ഞങ്ങൾ ഈ പ്രദർശനത്തെ സമീപിക്കാൻ ആഗ്രഹിക്കുന്നത്, അദ്ദേഹം പറഞ്ഞു.

'ഇടം' പ്രദർശനത്തിൽ പങ്കെടുക്കുന്ന കലാകാരന്മാർ - അഭിമന്യു ഗോവിന്ദൻ, അബിൻ ശ്രീധരൻ കെ.പി, അബുൽ കലാം ആസാദ്, അനു ജോൺ ഡേവിഡ്, അരുൺ ബി, അഷിത പി.എച്ച്, അസ്ന എം.എ-തസ്നി എം.എ, ദേവിക സുന്ദർ, ദേവു നെന്മാറ, ഡിബിൻ തിലകൻ, ഗ്രീഷ്മ സി, ഡോ. ഇന്ദു ആന്റണി, ജോഷ് പി.എസ്, കീർത്തന കുന്നത്ത്, കീർത്തി ആർ, ലതീഷ് ലക്ഷ്മൺ, മധു കപ്പാരത്ത്, മധുരാജ്, മെഹ്ജ വി.എസ്, മുരളി ചീരോത്ത്, സുധീഷ് യെഴുവത്ത്, പി.എൻ. ഗോപീകൃഷ്ണൻ, ജയരാജ് സുന്ദരേശൻ, നിഖിൽ വെട്ടുകാട്ടിൽ, നിത്യ എ.എസ്, പ്രീതി വടക്കത്ത്, രാധ ഗോമതി, രാഹുൽ ബുസ്കി, രാജീവൻ അയ്യപ്പൻ, രാമു അരവിന്ദൻ, രഞ്ജിത്ത് രാമൻ, സെബാസ്റ്റ്യൻ വർഗ്ഗീസ്, ഷാദിയ സി.കെ, സിബി മെർലിൻ അഭിമന്യു, സോണിയ ജോസ്, ശ്രീജു രാധാകൃഷ്ണൻ, ടോം ജെ. വട്ടക്കുഴി, ഉമേഷ് പി.കെ, വിശാഖ് മേനോൻ എന്നിവരാണ്.

യുവാക്കൾക്ക് പ്രാധാന്യം നൽകി കേരളത്തിലെ പുതിയ കലാകാരന്മാരെ മുന്നോട്ടു കൊണ്ടുവരാനും പരിചയപ്പെടുത്താനുമുള്ള വേദിയാണ് ' ഇടമെന്ന് ക്യൂറേറ്റർ കെ.എം. മധുസൂദനൻ പറഞ്ഞു. നമ്മുടെ നാട്ടിലെ പുതിയ ആശയങ്ങളും, ചിന്തകളും, ജീവിതാനുഭവങ്ങളും, കലാപ്രവർത്തനത്തിന്റെ നൂതന രീതികളും ഇവരുടെ കലാസൃഷ്ടികളിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അന്തർദേശീയ തലത്തിൽ പ്രശസ്തനായ ചലച്ചിത്രകാരനും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ആർട്ടിസ്റ്റുമാണ് കെ.എം. മധുസൂദനൻ . അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലും, പെയിന്റിംഗുകളിലും, ഡ്രോയിംഗുകളിലും, വീഡിയോ ആർട്ടുകളിലും, ശിൽപ പ്രതിഷ്ഠാപനങ്ങളിലും മനുഷ്യചരിത്രത്തിന്റെ പ്രതിഫലനങ്ങൾ കാണാം.

ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുകൊണ്ട് കേരളത്തിൽ വേരുകളുള്ള കലാകാരരുടെ കൃതികൾ ഇക്കുറി ഇടത്തിൽ ഉൾപ്പെടും. ഐശ്വര്യ സുരേഷ് പറഞ്ഞു. എല്ലാവരിലും കലാവാസന ഉണർത്താനും അതുവഴി കലാവിദ്യാഭാസത്തിന് കൂടുതൽ പ്രാധാന്യം നൽകാനുമാണ് ശ്രമിക്കുന്നതെന്നു അവർ കുട്ടിച്ചേർത്തു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന, ടെക്സ്റ്റൈൽ അധിഷ്ഠിത ആർട്ടിസ്റ്റും ക്യൂറേറ്ററും കലാധ്യപികയുമാണ് ഐശ്വര്യ സുരേഷ്.

ഡിസംബർ 12 ന് ആരംഭിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ 109 ദിവസത്തെ പ്രദർശനത്തിന് ശേഷം മാർച്ച് 31 ന് സമാപിക്കും. ഗോവയിലെ എച് എച് ആർട്സ്പേസിന്റെ സഹകരണത്തോടെ ആഗോള പ്രശസ്ത കലാകാരൻ നിഖിൽ ചോപ്രയാണ് ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റർ. 20 രാജ്യങ്ങളിൽ നിന്നുള്ള 66 കലാകാരന്മാരും കൂട്ടായ്മകളുമടങ്ങുന്ന സംഘമാണ് പ്രദർശനങ്ങളും പ്രതിഷ്ഠാപനങ്ങളും ഒരുക്കുന്നത്. ഫോർ ദി ടൈം ബീയിംഗ് എന്നതാണ് ആറാം ലക്കത്തിന്റെ പ്രമേയം. പശ്ചിമകൊച്ചിയും എറണാകുളം നഗരവും ഉൾപ്പെടുന്ന വിവിധ സ്ഥലങ്ങളാണ് ബിനാലെ വേദികൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.