Sections

വിറ്റ വിളകള്‍ക്ക് ആറു മാസത്തിലേറെയായിട്ടും പണം ലഭിക്കുന്നില്ല, വടക്കന്‍ കേരളത്തിലെ കര്‍ഷകര്‍ ദുരിതത്തില്‍

Friday, Jun 25, 2021
Reported By Ambu Senan
banana farmers


പണമില്ല, വാഗ്ദാനം മാത്രം: കര്‍ഷകര്‍ ദുരിതത്തില്‍ 

 

വെംഗേരി: വെംഗേരിയിലെ കാര്‍ഷിക നഗര മൊത്തവ്യാപാര മാര്‍ക്കറ്റില്‍ ലേലം ചെയ്ത കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ആറ് മാസത്തിലേറെയായിട്ടും പൈസ ലഭിച്ചിട്ടില്ലെന് കര്‍ഷകര്‍. പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെയാണ് പല കര്‍ഷകര്‍ക്കും ലഭിക്കാനുള്ളത്. സര്‍ക്കാറിന്റെ കീഴിലുള്ള ഹോര്‍ട്ടികോര്‍പ്പും പച്ചക്കറികള്‍ ലേലം ചെയ്ത വകയില്‍ കര്‍ഷകര്‍ക്ക് വലിയൊരു തുക  നല്‍കാനുണ്ട്. കോവിഡും ലോക്ക്ഡൗണും കൂടെ ആയപ്പോള്‍  പലരും മുന്നോട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ വിപണിയില്‍ വില്‍ക്കുന്ന പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും, പ്രത്യേകിച്ച് വാഴക്കുല,  വാഴപ്പഴം എന്നിവയുടെ തുകയാണ് ലഭിക്കാനുള്ളത്. പലരും കാശില്ലാത്തത് കൊണ്ട് കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. അഞ്ചു ലക്ഷം രൂപ പത്തു മാസമായിട്ടും ലഭിക്കാത്ത കര്‍ഷകര്‍ വരെയുണ്ട്. മുന്നോട്ട് കൃഷിയിറക്കാനും കടങ്ങള്‍ തീര്‍ക്കാനും ഭാര്യയുടെയും മക്കളുടെയും സ്വര്‍ണ്ണം പണയം വെച്ച കര്‍ഷകരമുണ്ട്. 

മലപ്പുറം, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള 200 ഓളം കര്‍ഷകര്‍ തങ്ങളുടെ ഭൂമിയില്‍ വിളവെടുക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വെംഗേരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുടിശ്ശിക അടയ്ക്കാത്തത് പലരേയും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് പ്രാദേശിക കച്ചവടക്കാര്‍ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കി. ഹോര്‍ട്ടികോര്‍പ്പില്‍ കൊണ്ടുപോയി കൊടുക്കാമെന്ന് വെച്ചാല്‍ ഹോര്‍ട്ടികോര്‍പ്പ് ഗതാഗത സബ്സിഡി നിര്‍ത്തിയതിനാല്‍ കൃഷിസ്ഥലങ്ങളില്‍ നിന്ന് ഇവ വണ്ടി വിളിച്ചു കൊണ്ടുപോകുന്നത് മുതലാവില്ല എന്ന് കര്‍ഷകര്‍ പറയുന്നു. അതിനാല്‍ പലരും പച്ചക്കറികള്‍ വിളവെടുക്കാതെ ഇരിക്കുകയും ഇവ കൃഷിയിടങ്ങളില്‍ കിടന്ന് ചീഞ്ഞു പോവുകയുമാണ്.

കര്‍ഷകര്‍ സര്‍ക്കാരില്‍ നിന്ന് ഒരു ആനുകൂല്യവും തേടുന്നില്ല, മറിച്ച് തങ്ങളുടെ പണം നല്‍കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്.ഈയൊരു കാര്യവുമായി അധികാരികളെ പല തവണ കണ്ടെങ്കിലും ഒരു ഫലമുണ്ടായില്ലല്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പണം നല്‍കുമെന്ന് അധികൃതര്‍ വാക്ക് നല്‍കിയെങ്കിലും ഇത് വരെയും ഒന്നും നടന്നിട്ടില്ല. ഓരോ തവണയും തിരുവനന്തപുരത്ത് നിന്ന് എഴുതി വരണമെന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഒഴിവ് കഴിവ് പറഞ്ഞു കര്‍ഷകരെ ഉദ്യോഗസ്ഥര്‍ പറഞ്ഞയക്കും. ഇതിനെതിരെ ഒരു പ്രതിഷേധം നടത്തുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പല കര്‍ഷകര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള താങ്ങുവില പോലും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.