Sections

സമ്പൂർണ സാമ്പത്തിക സുരക്ഷിതത്വം സഹകരണ ബാങ്കുകൾ ഉറപ്പു നൽകുന്നു: മന്ത്രി വി എൻ വാസവൻ

Wednesday, Jan 10, 2024
Reported By Admin
Co-operative Sector

നിക്ഷേപ സമാഹരണ യജ്ഞത്തിന് തുടക്കമായി


പിന്നിട്ട വർഷം വിവിധ വെല്ലുവിളികളെ നേരിട്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പൂർണമായ സാമ്പത്തിക സുരക്ഷിതത്വം നിക്ഷേപകർക്ക് ഉറപ്പു നൽകാൻ സഹകരണ മേഖലക്കായതായി സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. 44 -ാമത് നിക്ഷേപ സമാഹരണ യജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ കേന്ദ്രങ്ങളിൽ നിന്നും ആവശ്യപ്പടുതനുസരിച്ച് പലിശ നിർണയ കമ്മിറ്റി കൂടി 0.5 മുതൽ 0.75 വരെ ശതമാനം വരെ സഹകരണ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ വർദ്ധിപ്പിച്ചു. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് സഹകരണ മേഖലയാണ് ഇന്ന് ഏറ്റവും ഉയർന്ന പലിശ നൽകുന്നത്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട പരാതികളിൽ ഗവൺമെന്റ് കൃത്യമായ നടപടികൾ സ്വീകരിച്ചു. നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടപ്പെടാതെ 104 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകി. ബാങ്കുമായി ബന്ധം വിച്ഛേദിക്കാതെ ഇന്നും നിക്ഷേപകർ തുടരുന്നുവെന്നത് ശ്രദ്ധേയമാണ്.

56 ദേദഗതികൾ വരുത്തി സഹകരണബിൽ കുറ്റമറ്റതാക്കി മാറ്റിയാണ് പാസാക്കിയത്. നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനായി പിന്നോക്കം പോകുന്ന സംഘങ്ങൾക്ക് നിധി കൂടി രൂപീകരിച്ചിട്ടുണ്ട്. 71% സഹകരണ മേഖലയിലെ നിക്ഷേപം കേരളത്തിലാണെന്നതും നമ്മുടെ വിശ്വാസ്യത ഉയർത്തുന്നു. സാധാരണക്കാരന് അടിയന്തിര സാഹര്യത്തിൽ സാമ്പത്തികം ലഭിക്കുന്നത് സഹകരണ ബാങ്കുകളിലൂടെയാണെന്നത് യാഥാർത്ഥ്യമാണ്.

കോവിഡ് സമയത്ത് മൊബൈൽ മേടിക്കുന്നതിനായി ലോൺ, കമ്മ്യൂണിറ്റി കിച്ചണുകൾക്കാവശ്യമായ സാമ്പത്തിക സഹായം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ഫണ്ട് എന്നിവ നൽകാൻ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെ പ്രളയത്തിൽ തകർന്ന വീടുകൾക്ക് പകരം പുതിയ വീടുകൾ നിർമിച്ച് നൽകിയതും പ്രധാന നേട്ടങ്ങളാണ്. സ്കൂളുകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് നിക്ഷേപത്തിനായി അക്കൗണ്ടുകൾ ആരംഭിക്കുയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

'സഹകരണ നിക്ഷേപം നവകേരള നിർമ്മിതിക്കായി' എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന 44-ാമത് നിക്ഷേപ സമാഹരണ യജ്ഞം സഹകരണ മേഖലയുടെ സ്വാധീനം കൂടുതൽ ശക്തിപ്പെടുന്നതിന് ലക്ഷ്യമിടുന്നു. സഹകരണ വായ്പാ മേഖലയിലെ നിക്ഷേപം വർധിപ്പിക്കുക, യുവജനങ്ങളെ സഹകരണ ബാങ്കുകളിൽ അംഗങ്ങളാക്കുക, ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്നീ ലക്ഷ്യങ്ങളുമായി സഹകരണ നിക്ഷേപ സമാഹരണം 2024 ജനുവരി 10ന് ആരംഭിക്കും. 2024 ഫെബ്രുവരി 10 വരെയുള്ള നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യം വെക്കുന്നത്.

കേരള ബാങ്ക് ആധുനിക വൽകരിച്ചു കൊണ്ട് എ ടി എം, മൊബൈൽ ബാങ്കിംഗ് എന്നിവ സാധ്യമാക്കി. സഹകരണ സംഘങ്ങളും കേരള ബാങ്കും തമ്മിൽ ഊഷ്മളമായ ബന്ധം നിലനിർത്തണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സഹകരണ പ്രബുദ്ധരായ കേരള ജനത നിക്ഷേപ സമാഹരണത്തിൽ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ മന്ത്രി വി എൻ വാസവൻ ആദ്യ നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ നടന്ന ചടങ്ങിൽ വി ജോയി എം എൽ എ അദ്ധ്യക്ഷത വഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം എസ്, സി എൻ വിജയകൃഷ്ണൻ, വാർഡ് കൗൺസിലർ രാഖി രവികുമാർ എന്നിവർ സംബന്ധിച്ചു. സഹകരണ സംഘം രജിസ്ട്രാർ ടി വി സുഭാഷ് നന്ദി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.