Sections

കേരളത്തിന് താത്കാലിക ആശ്വാസം ; 5000 കോടി രൂപ വായ്പയെടുക്കാന്‍ അനുമതി

Saturday, May 14, 2022
Reported By MANU KILIMANOOR

കിഫ്ബി വായ്പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്രനിര്‍ദ്ദേശത്തോടും സംസ്ഥാനത്തിന് കടുത്ത വിയോജിപ്പ് ഉണ്ട്


സാമ്പത്തിക പ്രതിസന്ധിയിലേക്ക് (Financial Crisis) നീങ്ങിയ കേരളത്തിന് താത്കാലിക ആശ്വാസം. 5000 കോടി രൂപ വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നല്‍കി.

20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയതെങ്കിലും 5000 കോടി വായ്പയെടുക്കാന്‍ മാത്രമാണ് അനുമതി ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നല്‍കിയിട്ടില്ല. നിലവില്‍ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് താത്കാലികമായി വായ്പയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് എന്നാണ് സൂചന. ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത മാസം മുതല്‍ ലഭിക്കാത്ത സാഹചര്യത്തില്‍ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു. 

 കേരളം നേരിടുന്ന വായ്പപ്രതിസന്ധി ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉന്നയിച്ചിരുന്നു. കേരളം വായ്പ എടുക്കുന്നതില്‍ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാന്‍  മുഖ്യമന്ത്രി ഇടപെടണമെന്നും ബാലഗോപാല്‍ മന്ത്രിസഭായോഗത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന്  ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായും  ധനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞു.  പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കണം എന്നും മന്ത്രി ആവശ്യപ്പെട്ടു. അതേസമയം വായ്പയെടുക്കാന്‍ അനുമതി നേടാന്‍ ധനകാര്യ മന്ത്രാലയവുമായുള്ള കത്തിടപാട് തുടരാന്‍ മുഖ്യമന്ത്രി ധനമന്ത്രിയോട്  നിര്‍ദ്ദേശിച്ചു.

നേരത്തെ വായ്പയെടുക്കാന്‍ അനുമതി തേടി കേന്ദ്രധനമന്ത്രാലയത്തിന് കേരളം കത്ത് നല്‍കിയിരുന്നു. കിഫ്ബി ബാധ്യതകളെ സംസ്ഥനത്തിന്റെ വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും കിഫ്ബി പ്രത്യേക അധികാരമുള്ള സാമ്പത്തിക സ്ഥാപനമാണെന്നും കേരളം കേന്ദ്രത്തിന്റെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. കിഫ്ബിയെ മാതൃകയാക്കിയുള്ള കേന്ദ്രത്തിന്റെ ധനശേഖര നടപടികളും കേരളം മറുപടിയില്‍ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ധനകാര്യ സ്ഥിതി സംബന്ധിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും കേന്ദ്രത്തിന് കൈമാറി. കഴിഞ്ഞ വര്‍ഷത്തെ വായ്പ കണക്കില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും കേരളം മറുപടി നല്‍കിയിട്ടുണ്ട്.

വായ്പ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം കനിഞ്ഞില്ലെങ്കില്‍  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാകും കേരളം പോകുക എന്ന് സാമ്പത്തിക വിദഗ്ദ്ദര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര വിഹിതത്തിലുണ്ടാകുന്ന കുറവിനൊപ്പം വായ്പയെടുപ്പ് കൂടി അനിശ്ചിതത്വത്തിലായാല്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം തന്നെ കേരളം പരുങ്ങലിലാകും എന്ന അവസ്ഥയാണ്. കേന്ദ്രത്തിന്റെ നീക്കത്തിന് എതിരെ സംസ്ഥാനങ്ങളെ യോജിപ്പിച്ച് സംയുക്തനീക്കം നടത്താനും കേരളം ആലോചിക്കുന്നുണ്ട്.

ശമ്പള വിതരണത്തിനും പെന്‍ഷന്‍ വിതരണത്തിനുമായി ജൂണ്‍ ആദ്യം സംസ്ഥാനത്തിന് വേണ്ടത്  4500 കോടി രൂപയാണ്. മറ്റ് ചെലവുകള്‍ക്കും, ശന്പള പെന്‍ഷന്‍ വിതരണത്തിനുമായി രണ്ട് ഘട്ടങ്ങളിലായി 2000 കോടി രൂപ വീതം വായ്പയെടുക്കാനായിരുന്നു കേരളത്തിന്റെ ശ്രമം. ഇതിനാണ് കേന്ദ്രം തടസ്സം ഉന്നയിച്ചത്. ആഭ്യന്തര വരുമാനത്തിന്റെ മൂന്നര ശതമാനം തുകയാണ് സംസ്ഥാനങ്ങള്‍ക്ക് വായ്പയെടുക്കാനാവുക. ഇതനുസരിച്ച് കേരളത്തിന് ഈ വര്‍ഷം 32450 കോടി രൂപ വായ്‌പെയെടുക്കാം. വായ്പയെടുക്കുന്ന തുക, റവന്യൂ കമ്മി പരിഹരിക്കുന്നതിന്  കേന്ദ്രം നല്‍കുന്ന തുക, സംസ്ഥാനത്തിന്റെ നികുതി വരുമാനം എന്നിവയെ ആശ്രയിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്.

ജൂലൈ മുതല്‍ കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി നഷ്ടപരിഹാരം കിട്ടാതെയാകും. വായ്പ എടുക്കുന്നത് കൂടി മുടങ്ങിയാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം തന്നെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയില്‍ കാര്യമായ പ്രതിസന്ധിയുണ്ടാകും. കിഫ്ബി വായ്പ അടക്കം പൊതുകടമായി കാണണമെന്ന കേന്ദ്രനിര്‍ദ്ദേശത്തോടും സംസ്ഥാനത്തിന് കടുത്ത വിയോജിപ്പ് ഉണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങളോ, കിഫ്ബിയോ എടുക്കുന്ന വായ്പകളെ സംസ്ഥാന സര്‍ക്കാരുകളുടെ വായ്പാ പരിധിയില്‍  കണക്കാക്കാന്‍ കഴിയില്ലെന്നതാണ് കേരളത്തിന്റെ നിലപാട്. വായ്പാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ബിജെപി ഭരിക്കുന്നവയുമുണ്ട്. ഈ സംസ്ഥാനങ്ങള്‍ സഹകരിച്ചില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളെ ഒപ്പം കൂട്ടാനാവും കേരളത്തിന്റെ നീക്കം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.