Sections

സ്വകാര്യ വ്യവസായികൾക്ക് സർക്കാർ പാക്കേജ് കശുവണ്ടി മേഖലയെ സംരക്ഷിക്കാൻ : മന്ത്രി പി രാജീവ്

Wednesday, Jun 28, 2023
Reported By Admin
Cashew

സർക്കാർ ധനസഹായത്തോടെ സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു


തൊഴിലാളികലുടെ ക്ഷേമത്തിന് പ്രാധാന്യം നൽകി കശുവണ്ടി മേഖലയെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് സ്വകാര്യ വ്യവസായികൾക്ക് 40 കോടി രൂപയുടെ പാക്കേജ് സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാർ ധനസഹായത്തോടെ സ്വകാര്യ കശുവണ്ടി ഫാക്ടറികളുടെ പ്രവർത്തനം പുനരാരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പുഴ ഖദീജ കാഷ്യൂ ഫാക്ടറിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രവർത്തന മൂലധനത്തിനായി എടുത്ത വായ്പയ്ക്ക് പലിശ ഇനത്തിൽ പത്ത് ലക്ഷം രൂപവരെ സർക്കാർ വഹിക്കുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി മൂന്ന് കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു കൂടാതെ ഏഴ് കോടി രൂപ ബജറ്റിൽ മാറ്റിവയ്ച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കശുവണ്ടി ഉത്പന്നങ്ങൾക്ക് കേരള ബ്രാന്റ് നടപ്പാക്കുന്നത് പരിഗണനയിലാണ്. ബ്രാന്റിങ്ങിന്റെ ഭാഗമായി പ്രോട്ടോകോൾ തയ്യാറാക്കും. സ്ത്രീ സൗഹൃദ തൊഴിലിടം ഒരുക്കുന്നതിന് സ്വകാര്യ കശുവണ്ടി വ്യവസായികൾക്ക് അഞ്ച് കോടി രൂപ നൽകും. സ്ത്രീകൾക്ക് അഭിമാനത്തോടെ ജോലിചെയ്യാനുള്ള സൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തരുത്. ജോലിഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഷെല്ലിങ്ങിലെ യന്ത്രവത്കരണത്തിന് അഞ്ച് കോടി രൂപ നൽകും. വിറ്റുവരവ് വർധിപ്പിക്കുന്നതിന് ആവശ്യമെങ്കിൽ ഒരു കമ്പനിക്ക് 40 ലക്ഷം രൂപവരെ സർക്കാർ നൽകുമെന്നും മന്ത്രി പറഞ്ഞു.

കശുവണ്ടി വ്യവസായി സംഘടനയുടെ ജനറൽ സെക്രട്ടറി വിക്രമൻ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ, കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, കാപ്പെക്സ് ചെയർമാൻ എം ശിവശങ്കരപിള്ള, ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് റെജി കല്ലൻവിള, വൈസ് പ്രസിഡന്റ് ജലജ ഗോപൻ, മുഖത്തല ബ്ലോക്ക് അംഗം ഫാറൂഖ് നിസാർ, എസ് എൽ സജികുമാർ തുടങ്ങിയവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.