Sections

വര്‍ഷം 205 മുട്ട, കേരളത്തിലെ മുട്ടക്കോഴിയിനങ്ങളിലേക്ക് പുതിയൊരെണ്ണംകൂടി; ത്രിവേണി

Saturday, Dec 18, 2021
Reported By Admin
hen

ഇതിന് മുമ്പ് 2006ല്‍ വെറ്ററിനറി സര്‍വകലാശാല ഗ്രാമശ്രീയെന്ന സങ്കരയിനം കോഴിയെ വികസിപ്പിച്ചെടുത്തിരുന്നു

 

കേരളത്തില്‍ മുട്ടയാവശ്യത്തിനായി വളര്‍ത്തപ്പെടുന്ന കോഴിയിനങ്ങളിലേക്ക് ത്രിവേണിയെന്ന ഒരു സങ്കരയിനം കോഴി കൂടി. വെറ്ററിനറി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ ഏഴു വര്‍ഷത്തെ ഗവേഷണഫലമായി ഉരുത്തിരിച്ചെടുത്തിട്ടുള്ള സങ്കരയിനം കോഴിയാണിത്. ജനിതക മേന്മയുള്ള 'എന്‍' സ്ട്രെയിന്‍ വൈറ്റ് ലെഗോണ്‍ മുട്ടക്കോഴിയുടെയും കേരളത്തിലെ തനത് കോഴിയിനമായ തലശേരിക്കോഴിയുടെയും റോഡ് ഐലന്റ് റെഡ് എന്ന വിദേശ ജനുസിന്റെയും സങ്കരയിനമാണ് ത്രിവേണി കോഴി.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് വെറ്ററിനറി കോളേജില്‍ സ്ഥാപിച്ച കോഴി പ്രജനനത്തിനായുള്ള ഓള്‍ ഇന്ത്യ കോ-ഓര്‍ഡിനേറ്റഡ് റിസര്‍ച്ച് പ്രൊജക്ടിന് കീഴിലാണ് ഇത് വികസിപ്പിച്ചത്. ഡോ. പി. അനിത, ഡോ. ബിനോജ് ചാക്കോ, ഡോ. ബീന, സി. ജോസഫ്, ഡോ. ശങ്കരലിംഗം, ഡോ. സി.എസ്. സുജ, ഡോ. എസ്. ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോഴിയിനം വികസിപ്പിച്ചെടുത്തത്. ഇതിന് മുമ്പ് 2006ല്‍ വെറ്ററിനറി സര്‍വകലാശാല ഗ്രാമശ്രീയെന്ന സങ്കരയിനം കോഴിയെ വികസിപ്പിച്ചെടുത്തിരുന്നു.

വര്‍ഷം 205 മുട്ട

സര്‍വകലാശാലയുടെ തന്നെ ഗ്രാമശ്രീ ഇനം കോഴിയേക്കാളും മെച്ചപ്പെട്ട മുട്ടയുല്‍പാദനമുണ്ട് ത്രിവേണി കോഴിക്ക്. വീട്ടില്‍ വളര്‍ത്താവുന്ന ത്രിവേണി കോഴികള്‍ക്ക് ശരിയായ പരിപാലനം നല്‍കിയാല്‍ വര്‍ഷം 205 മുട്ടകള്‍ വരെ ഉല്‍പാദിപ്പിക്കാമെന്ന് ഗവേഷകര്‍ അറിയിച്ചു. അഞ്ചു മാസമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങുന്ന ഈ സങ്കരയിനത്തിന്റെ ശരാശരി ശരീരഭാരം 1.5 കിലോഗ്രാമാണ്. 52 ഗ്രാമാണ് മുട്ടയുടെ ശരാശരി ഭാരം. കോഴിക്ക് കറുപ്പ്, ചുവപ്പ്, വെള്ള, തവിട്ട് എന്നീ നിറങ്ങളാണുള്ളത്. നാലു വര്‍ഷമാണ് ആയുസ്. ഗ്രാമശ്രീ കോഴിയുടെ വാര്‍ഷിക മുട്ടയുല്‍പാദനം 180 ആണ്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.