- Trending Now:
ഷില്ലോങ്: 2027ൽ നടക്കാനിരിക്കുന്ന 39-ാമത് ദേശീയ കായിക മേളയ്ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന മേഘാലയ, കായികതാരങ്ങൾക്കായി വിപുലമായ പിന്തുണയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ഒരുക്കങ്ങൾ ഊർജിതമാക്കി. കായിക മേഖലയോടുള്ള മേഘാലയ സർക്കാരിന്റെ താൽപര്യം വ്യക്തമാക്കിക്കൊണ്ട്, കായിക വകുപ്പിന്റെ വാർഷിക ബജറ്റ് ഏഴ് വർഷം മുമ്പത്തെ 40 കോടി രൂപയിൽ നിന്ന് നടപ്പുവർഷം 844 കോടി രൂപയായി ഉയർത്തിയതായി കായിക മന്ത്രി വൈലാദ്മികി ഷില്ല അറിയിച്ചു.
ദേശീയ കായിക മേളയിൽ മെഡൽ നേടുന്നവർക്ക് സർക്കാർ ജോലി ഉറപ്പാക്കുന്ന നയവും സംസ്ഥാനം അവതരിപ്പിച്ചിട്ടുണ്ട്. ഖേലോ ഇന്ത്യ ട്രൈബൽ ഗെയിംസിൽ 29-ാം സ്ഥാനത്തുനിന്ന് 13-ാം സ്ഥാനത്തേക്ക് റാങ്കിങ് ഉയർത്തിയ മേഘാലയയിലെ കായികതാരങ്ങളെയും ഇതിന് പിന്നിൽ പ്രവർത്തിച്ച പരിശീലകരെയും യോഗത്തിൽ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മയുടെ നേതൃത്വത്തിൽ സമീപവർഷങ്ങളിൽ മേഘാലയ തങ്ങളുടെ കായിക മേഖലയെ വലിയ രീതിയിൽ വികസിപ്പിച്ചിട്ടുണ്ട്. 2025 ജൂൺ മുതൽ സംസ്ഥാനത്തുടനീളം അമ്പതിനായിരത്തിലധികം കായികതാരങ്ങളെ കണ്ടെത്തുകയും നിലവിൽ 1,200ലധികം കായികതാരങ്ങൾക്ക് മികച്ച പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.
കായികതാരങ്ങൾക്ക് വിപുലമായ കായിക ശാസ്ത്ര പിന്തുണ നൽകുന്നതിനായി ജെ.എൻ. സ്പോർട്സ് കോംപ്ലക്സിൽ ഒരു 'ഹൈ പെർഫോമൻസ് സ്പോർട്സ് സയൻസ് സെന്റർ' സ്ഥാപിച്ചുവരികയാണ്. 2018 മുതൽ കായിക അടിസ്ഥാന സൗകര്യ വികസനത്തിനായി 1,800 കോടിയിലധികം രൂപ നിക്ഷേപിച്ച മേഘാലയ, ഈ ദേശീയ കായിക മേളയിലൂടെ സംസ്ഥാനത്തെ കായിക രംഗത്തും യുവജന വികസനത്തിലും വലിയൊരു മാറ്റമാണ് ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.