- Trending Now:
- Cough syrups
- Wipro
- syrup
സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ചെയ്ത് വരുമാനം കണ്ടെത്താന്‍ ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതിയാണ് സഹായഹസ്തം. 2018-2019 മുതല്‍ വനിതാശിശു വികസന വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതി ഒരു വര്‍ഷം ഒരു ജില്ലയില്‍ 10 പേര്‍ക്കെന്ന നിലയിലാണ് ധനസഹായം നല്‍കുന്നത്. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള 55 വയസ്സില്‍താഴെ പ്രായമുള്ള വിധവകളുടെ കുടുംബത്തിന്റെ പുനരധിവാസത്തിനുള്ള പദ്ധതിയായാണ് സഹായഹസ്തം സര്‍ക്കാര്‍ അവതരിപ്പിച്ചത്.
സഹായഹസ്തം പദ്ധതിയില്‍ അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്താന്‍ ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യൂവേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.സംരംഭം ഒറ്റയ്‌ക്കോ സംഘമായോ (വനിതാ കൂട്ടായ്മ, കുടുംബശ്രീ, വിധവ സംഘം) നടത്താം. കുടുംബശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, വനിത കൂട്ടായ്മകള്‍ തുടങ്ങിയവയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണനയുണ്ട്.
ഗുണഭോക്താവിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. (ബിപിഎല്‍ / മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മുന്‍ഗണന).18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉള്ള വിധവകള്‍ക്ക് മുന്‍ഗണന. ഭിന്നശേഷിക്കാരായ മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന.ആശ്വാസകിരണം പെന്‍ഷന്‍, വിധവാപെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ സര്‍ക്കാര്‍ തലത്തിലോ സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകള്‍ ആനുകൂല്യത്തിന് അര്‍ഹരല്ല.സഹായഹസ്തം പദ്ധതി പ്രകാരം മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കാന്‍ പാടില്ല. അതേസമയം മുന്‍വര്‍ഷം അപേക്ഷിച്ചിട്ട് ധനസഹായം ലഭിക്കാതിരുന്ന അര്‍ഹരായ ഗുണഭോക്താക്കള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കും.വിധവകളെ കൂടാതെ വിവാഹമോചിതര്‍, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവരും ഈ ധനസഹായത്തിന് അര്‍ഹരാണ്.
ഓരോ വര്‍ഷവും ശിശുവികസന പദ്ധതി ഓഫീസര്‍ മുഖേന അപേക്ഷകള്‍ സ്വീകരിച്ച് ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷന്‍ കമ്മിറ്റിയാണ് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.