Sections

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: കര്‍ഷകന് ഗുണമോ ദോഷമോ?

Friday, Nov 19, 2021
Reported By Admin
Kisan Credit Card

എന്താണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്?

 

മുമ്പൊക്കെ പണത്തിന് ചെറിയൊരു ആവശ്യം വന്നാല്‍ കര്‍ഷകര്‍ ഇത്തിരി സ്വര്‍ണവുമായി നേരേ അടുത്ത ബാങ്കിലേക്കോടുകയായി. കാരണം കാര്‍ഷിക ആവശ്യത്തിനുള്ള വായ്പയ്ക്ക് 4 ശതമാനം മാത്രമേ പലിശയുള്ളൂ.. ആവശ്യം എന്തുമാകാം. വീട് നന്നാക്കാനോ, കല്യാണം നടത്താനോ, മരുന്നു വാങ്ങാനോ, എന്തുമാകട്ടെ, ബാങ്ക് ജീവനക്കാര്‍ ആ ഇത്തിരി പൊന്നെടുത്ത് തൂക്കി നോക്കി, ഉരച്ചു നോക്കി ഒരു തുക അങ്ങു തരും. തീരെ വഴിയില്ല പരമാവധി തരണം എന്നൊക്കെ കെഞ്ചിയാല്‍ ഒരു നൂറു രൂപ കൂടി തരും. പൈസ കൃത്യമായി അടച്ചു തീര്‍ക്കണമെന്ന് ഓര്‍മിപ്പിക്കും. ബാങ്ക് തരുന്ന അപേക്ഷാ ഫോമില്‍ കൃഷി ആവശ്യത്തിന് എടുക്കുന്ന വായ്പ എന്നു ചേര്‍ക്കണമെന്നു മാത്രം. വാഴകൃഷിയോ പച്ചക്കറിയോ എന്തുമാകാം. ബാങ്കില്‍നിന്ന് പണമെടുക്കുന്ന ആവേശം പലപ്പോഴും തിരിച്ചടയ്ക്കാന്‍ ഉണ്ടാകില്ല. തിരിച്ചടവ് കൃത്യമായില്ലെങ്കില്‍ പലിശയില്‍ കിട്ടുമായിരുന്ന ഇളവ് ഇല്ലാതാകും. പിന്നെ ഏതെങ്കിലും സമയത്ത്  പണം ഉണ്ടാകുമ്പോള്‍ സ്വര്‍ണം തിരിച്ചെടുക്കാന്‍ ചെല്ലുമ്പോള്‍ പലിശ, കൂട്ടുപലിശ, പിഴപ്പലിശ എന്നൊക്കെ പറഞ്ഞ് എടുത്തതിന്റെ രണ്ടും മൂന്നും ഇരട്ടി തിരിച്ചടയ്‌ക്കേണ്ടി വരും. പിന്നെ ബ്ലേഡ് പലിശ കഴുത്തറപ്പന്‍ പലിശ എന്നൊക്കെ ശപിച്ചു കൊണ്ട് ബാങ്കിന്റെ പടിയിറങ്ങും. സത്യത്തില്‍ ബാങ്ക് നടപടികളിലുള്ള അറിവില്ലായ്മയാണ് ഇതിനു കാരണം. തിരിച്ചടവ് കൃത്യമായിരുന്നെങ്കില്‍ കൃത്യമായ പലിശ ഇളവും ലഭിക്കുമായിരുന്നു. ഇന്ന് കാലം മാറി. സ്വര്‍ണം പണയം വച്ച് കൃഷി ആവശ്യത്തിനെന്നു പറഞ്ഞ് 4 ശതമാനം പലിശയ്ക്ക് എന്തിനും ഏതിനും വായ്പ നല്‍കിയ കാലം അവസാനിച്ചു. ഇന്ന് യഥാര്‍ഥ കൃഷി ആവശ്യത്തിന് പലിശ ഇളവോടെ വായ്പ നല്‍കുന്നത് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയാണ്. 

എന്താണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്?

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) പദ്ധതി ദേശീയ സംരംഭമാണ്. അമിത നിരക്ക് ഈടാക്കുന്ന പണമിടപാട് സ്ഥാപനങ്ങളുടെ കെണിയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നടപ്പില്‍ വരുത്തിയത്. പലിശ കുറവ്, എളുപ്പത്തിലുള്ള തിരിച്ചടവ്, തിരിച്ചടവ് സാവകാശം, ഉപയോഗിക്കുന്ന പണത്തിനുമാത്രം പലിശ തുടങ്ങിയ ഒട്ടേറെ പ്ലസുകളും ഇതിനുണ്ട്. 3 വര്‍ഷക്കാലമാണു കാര്‍ഡിന്റെ കാലാവധി. 2 ലക്ഷം രൂപയാണ് വായ്പ പരിധി. കൃഷിയുമായി വായ്പ ബന്ധിപ്പിക്കുന്ന പക്ഷം, വായ്പ പരിധി 3 ലക്ഷം വരെ വര്‍ധിപ്പിക്കാം. സാധാരണയായി 1.6 ലക്ഷം രൂപ വരെ ഈട് ഇല്ലാതെ വായ്പ അനുവദിക്കും. ബാങ്ക് കാര്‍ഷിക ഗ്രാമവികസനത്തിനായി (നബാര്‍ഡ്) കൃഷിക്കും വാഹനങ്ങള്‍ വാങ്ങുന്നതിനും കര്‍ഷകര്‍ക്ക് വായ്പ നല്‍കുന്നത് കെസിസി ഉറപ്പാക്കുന്നു. കാര്‍ഷിക മേഖലയുടെ സമഗ്ര വായ്പ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് കെസിസിയുടെ പ്രധാന ലക്ഷ്യം.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ വ്യത്യസ്തമാകുന്നു?

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് പരിശോധന, പ്രോസസിങ് ഫീസ്, മറ്റു കൈകാര്യ ചെലവുകള്‍ തുടങ്ങിയവ ഈടാക്കരുതെന്നാണ് ചട്ടം.അത് തന്നെയാണ് ഇതിലെ ആകര്‍ഷണീയത. വ്യത്യസ്ത ബാങ്കുകള്‍ വ്യത്യസ്ത രേഖകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അടിസ്ഥാന രേഖ വ്യക്തിയുടെ പേരും മേല്‍വിലാസവും ഉള്‍പ്പെടുന്നതു തന്നെ.  അക്കൗണ്ടുള്ള ബാങ്കിലാണ് കര്‍ഷകന്‍ അപേക്ഷ നല്‍കേണ്ടത്. ബാങ്കില്‍നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു നല്‍കി അപേക്ഷ സമര്‍പ്പിക്കാം. ഇതോടൊപ്പം കൃഷിക്കാരന്‍ തന്റെ ഭൂമി രേഖകളും വിശദാംശങ്ങളും നല്‍കണം. മുന്‍പ് കെസിസി ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കണം.


പൂരിപ്പിച്ച അപേക്ഷാ ഫോമും അനുബന്ധ രേഖകളും അക്കൗണ്ടുള്ള ബാങ്കില്‍ നല്‍കിയാല്‍ 14 ദിവസത്തിനകം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കും. വായ്പ് ആവശ്യമുള്ള കര്‍ഷകര്‍ മാത്രം കാര്‍ഡിനായി അപേക്ഷിച്ചാല്‍ മതി. 

നികുതി അടച്ച രസീതിന്റെ അടിസ്ഥാനത്തില്‍ പരമാവധി 1,60,000 രൂപയാണ് വായ്പയായി ലഭിക്കുക. 1,60,000 രൂപയില്‍ കൂടുതലുള്ള തുകയ്ക്കു ബാങ്ക് ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കണം. 3 ലക്ഷം രൂപ വരെ പരമാവധി വായ്പ ലഭിക്കും.

വായ്പ ലഭ്യമായാല്‍ കര്‍ഷകര്‍ക്കു ബാങ്കുകള്‍ എടിഎം കാര്‍ഡ് മാതൃകയില്‍ പച്ച നിറത്തിലുള്ള കാര്‍ഡ് നല്‍കും. ഇതാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. കാര്‍ഡ് ഉപയോഗിച്ചു വായ്പയില്‍നിന്ന് ആവശ്യമുള്ള തുക പിന്‍വലിക്കാം.എടുക്കുന്ന തുകയ്ക്കു മാത്രം പലിശ നല്‍കിയാല്‍ മതി. അതായത് നമ്മള്‍ അപേക്ഷിച്ചത് 1,50,000 രൂപ വായ്പയ്ക്കാണ്, എന്നാല്‍ നമുക്ക് അടുത്ത 6 മാസത്തേക്ക് 50,000 രൂപയുടെ ആവശ്യമേ ഉള്ളൂ. അപ്പോള്‍ 50,000 രൂപ പിന്‍വലിച്ചാല്‍ മതി. പലിശയും അത്   കൃത്യമായി തിരിച്ചടയ്ക്കുന്ന കാര്‍ഡ് ഉടമകള്‍ക്കു 4 ശതമാനം പലിശ.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായി കൃഷി ഓഫിസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട. നികുതി അടച്ച രസീത്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ കര്‍ഷകര്‍ നല്‍കണം.

മത്സ്യ, കോഴി, ക്ഷീരകര്‍ഷകര്‍ക്കും പരിഗണന 

സ്വന്തമായി ഭൂമി ഉള്ളവരും പശുക്കളെ വളര്‍ത്തുന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷിക്കാം. ബാങ്കുകളുടെ പരിശോധനയ്ക്കു ശേഷമാണ് കാര്‍ഡ് അനുവദിക്കുക. ഒരു പശുവിന് 24,000 രൂപ നിരക്കിലാണ് വായ്പ പരിധി നിശ്ചയിച്ചിട്ടുള്ളത്. തുടര്‍ന്നും ക്ഷീര കര്‍ഷകര്‍ക്ക് ആവശ്യാനുസരണം വായ്പ പരിധിക്കുള്ളില്‍ നിന്നു കൊണ്ടു തുടര്‍ വായ്പ ലഭ്യമാക്കാം. 

പശുവിന്‍ മേല്‍ ലഭിക്കുന്ന വായ്പ് തീരെ കുറവാണ് എന്നത് ന്യൂനതയാണ്. നല്ലൊരു പശുവിന് 60,000 മുതല്‍ 70,000 രൂപ വരെ ആകും ഇപ്പോള്‍. അപ്പോള്‍ ഒരു പശുവിന്റെ വില കണക്കാക്കുകയാണെങ്കില്‍ 50% പോലും ലോണ്‍ ലഭിക്കുന്നില്ല. 

കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) വായ്പ പ്രോത്സാഹിപ്പിക്കാനുള്ള പ്രത്യേക പദ്ധതി  രാജ്യത്താകമാനം തുടങ്ങിയിട്ടുണ്ട്. കൃഷിയുള്ള എല്ലാവര്‍ക്കും വായ്പ ലഭ്യമാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പരമാവധി 3 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 5% പലിശ സബ്‌സിഡി നല്‍കുന്നു. വായ്പ 3 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ 3 ലക്ഷത്തിന് പലിശ സ്ബസിഡി ലഭിക്കും. ബാക്കി വായ്പത്തുകയ്ക്ക് 9% പലിശ.

ഒരു വര്‍ഷത്തിനകം വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കാണ് ആനുകൂല്യം. അപ്പോള്‍ വായ്പയുടെ പലിശ ഒരു വര്‍ഷത്തില്‍ 100 രൂപയ്ക്കു 4 രൂപ.

സ്ഥിര നിക്ഷേപത്തിനു കിട്ടുന്ന പലിശയെക്കാള്‍ കുറവ്. ഈ സബ്‌സിഡി ബാങ്കുകള്‍ വായ്പ പുതുക്കുമ്പോള്‍ തന്നെ കൊടുക്കുന്നതു കാരണം ഇത് ലഭിക്കാന്‍ കാലതാമസവും ഇല്ല.

റിസര്‍വ് ബാങ്ക് നിയമം അനുസരിച്ച് 1.60 ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പയ്ക്ക് ഈടോ സെക്യൂരിറ്റിയോ വേണ്ട (പുതുക്കി എടുക്കുന്ന പഴയ വായ്പകള്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല). പുതിയ വായ്പയ്ക്ക് ഏതെങ്കിലും ബാങ്ക് ഈടു ചോദിച്ചാല്‍ പരാതി ഉന്നയിക്കാം. കൃഷിഭൂമി സ്വന്തമായി ഉള്ളതും കൃഷി ചെയ്യുന്നവരുമായ എല്ലാവര്‍ക്കും കെസിസി വായ്പ നല്‍കിയിരിക്കണം എന്നതാണ് കേന്ദ്ര നയം. ഏതെങ്കിലും നിബന്ധന ഈ വായ്പാ പദ്ധതിക്കില്ല. അപേക്ഷ ലഭിച്ചാല്‍ 14 ദിവസത്തിനകം പ്രോസസ് ചെയ്ത് തീരുമാനം എടുക്കണമെന്നാണു ബാങ്കുകളോടു സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നയ ഭേദഗതി പ്രകാരം കാര്‍ഷിക വായ്പ കൂടാതെ, കൃഷി അനുബന്ധ മേഖലകളായ ക്ഷീരക്കൃഷി, ഉള്‍നാടന്‍/ തീരദേശ മത്സ്യ ബന്ധനം, കോഴി വളര്‍ത്തല്‍ എന്നിവയ്ക്ക് 2 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കു പലിശ സബ്‌സിഡി ലഭിക്കും.

ഒരു കര്‍ഷകന് കാര്‍ഷിക/ കാര്‍ഷികാനുബന്ധ വായ്പകള്‍ ചേര്‍ന്ന് 3 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്കാണ് സബ്‌സിഡി ലഭിക്കുക.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍, കാര്‍ഷിക മേഖലയ്‌ക്കൊപ്പം ക്ഷീര വികസനം, മൃഗ സംരക്ഷണം, മത്സ്യകൃഷി എന്നിവയും കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ദേശീയതലത്തില്‍ 1.5 കോടി ക്ഷീര കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കുക എന്നതാണു ലക്ഷ്യം. ഒന്നാം ഘട്ടത്തില്‍ ഇന്ത്യയില്‍ സഹകരണ മേഖലയില്‍ പാല്‍ അളക്കുന്ന അര്‍ഹരായ എല്ലാ ക്ഷീരകര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുക എന്നതാണ് ദൗത്യം. കേരളത്തില്‍ ഒഴികെ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനുകളെയാണ്, ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഘട്ടം ഘട്ടമായാണു പദ്ധതി നടപ്പാക്കുന്നത്. 

കൗ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്ന ചുമതല ക്ഷീര വികസന വകുപ്പിനാണ്. സംസ്ഥാന ലീഡ് ബാങ്ക്, മൃഗ സംരക്ഷണ വകുപ്പ്, മില്‍മ എന്നിവയുടെ സഹകരണത്തോടെ, ക്ഷീര സംഘങ്ങള്‍ മുഖേനയുമാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് തലത്തില്‍ ക്ഷീര വികസന ഓഫിസര്‍, ജില്ലാ തലത്തില്‍ ഡപ്യൂട്ടി ഡയറക്ടര്‍, സംസ്ഥാനതലത്തില്‍ ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്കാണു പദ്ധതി നിര്‍വഹണത്തിന്റെ ചുമതല. 


കിസാന്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട വായ്പ തുക നബാര്‍ഡ് മുഖേനയാണ് കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുന്നത്. ഇതിനു പുറമേ കൃത്യമായ തിരിച്ചടവിന് 5 % വരെ പലിശ സബ്‌സിഡിയും അനുവദിക്കും. തീറ്റ വസ്തുക്കള്‍ വാങ്ങല്‍, തീറ്റപ്പുല്‍ കൃഷി, കാലിത്തൊഴുത്ത് നവീകരണം, ചെറുകിട യന്ത്രവല്‍ക്കരണം, ഇന്‍ഷുറന്‍സ് പ്രീമിയം, തുടങ്ങിയ കാര്യങ്ങള്‍ക്ക് വായ്പ ഉപയോഗപ്പെടുത്താം. അത്യാവശ്യ സാമ്പത്തിക ആവശ്യങ്ങള്‍ക്കായും ക്ഷീര കര്‍ഷകര്‍ക്ക് പദ്ധതിയെ പ്രയോജനപ്പെടുത്താം.

നിശ്ചിത മാതൃകയില്‍ ക്ഷീര സംഘത്തിലാണു അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ഫോറങ്ങള്‍ സൗജന്യമായി ക്ഷീര സംഘങ്ങളില്‍നിന്നു ലഭിക്കും. 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, കരം തീര്‍ത്ത രസീത് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും അപേക്ഷയോടൊപ്പം നല്‍കണം.

അപേക്ഷകള്‍ പൂരിപ്പിക്കന്നതിനു ക്ഷീര സംഘങ്ങള്‍ സഹായം നല്‍കും. അപേക്ഷയുടെ പ്രാഥമിക പരിശോധന നടത്തി ശുപാര്‍ശ സഹിതം ക്ഷീര സംഘങ്ങള്‍ അപേക്ഷകളും അനുബന്ധ രേഖകളും ബന്ധപ്പെട്ട ബാങ്കുകളില്‍ നല്‍കും. 15 ദിവസത്തിനകം അര്‍ഹരായ ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യമായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കും. ക്ഷീര സംഘങ്ങളില്‍ പാല്‍ നല്‍കാത്ത കര്‍ഷകര്‍, കാര്‍ഡ് ലഭ്യമാക്കുന്ന നടപടികളുടെ ഭാഗമായി ബാങ്കുമായി നേരിട്ട് ബന്ധപ്പെടണം.

ക്ഷീരസംഘത്തില്‍ പാല്‍ അളക്കുന്ന ക്ഷീര കര്‍ഷകരുടെ പാല്‍ വിലയില്‍ നിന്നും കര്‍ഷകന്റെ അനുമതിയോടെ ക്ഷീര സംഘം തിരിച്ചടവ് നടത്തും. ക്ഷീര സംഘത്തില്‍ അംഗം അല്ലാത്തവര്‍ ബാങ്കില്‍ നേരിട്ട് തിരിച്ചടവ് നടത്തണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.