Sections

ക്രിപ്‌റ്റോയില്‍ നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ തിരക്ക്; കേന്ദ്ര നിലപാട് എന്താകും ?

Thursday, Nov 18, 2021
Reported By admin
cryptocurrency

ക്രിപ്‌റ്റോ സാധ്യതകളെയും പ്രശ്‌നങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് താല്‍പര്യം വര്‍ദ്ധിച്ചിട്ടുണ്ട്

 

പരമ്പരാഗത നിക്ഷേപ മാര്‍ഗ്ഗങ്ങളിലൊന്നും ലഭിക്കാത്ത വലിയ മുന്നേറ്റമാണ് കുറച്ചു നാളായി ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്നത്.ഭൗതിക രൂപമില്ലാത്ത,ക്രിപ്‌റ്റോഗ്രഫി സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡേറ്റാ മൈനിംഗിലൂടെ നിലവില്‍ വന്ന ഡിജിറ്റല്‍ കറന്‍സികളെ എത്രകണ്ട് വിശ്വസിക്കാം എന്ന സംശയം ഇപ്പോഴും വിദഗ്ധര്‍ പങ്കുവെയ്ക്കുന്നുണ്ട്.

ഓഹരി മേഖലയെയും സ്വര്‍ണ്ണത്തെയും പോലെ തന്നെ ആസ്തിയായി രാജ്യത്തിനുള്ളില്‍ കണക്കാക്കേണ്ടവയാണ് ക്രിപ്‌റ്റോ കറന്‍സികളെന്ന് വാദിക്കുന്നവരുണ്ട്.

കഴിഞ്ഞ ദിവസം രാജ്യത്തെ ക്രിപ്‌റ്റോ കറന്‍സികളുടെ ഉപയോഗം നിയന്ത്രിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ക്രിപ്‌റ്റോ സാധ്യതകളെയും പ്രശ്‌നങ്ങളെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് താല്‍പര്യം വര്‍ദ്ധിച്ചിട്ടുണ്ട്.ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താല്‍ ക്രിപ്‌റ്റോ നിരോധിക്കാനുള്ള സാധ്യതയില്ല അതെ സമയം കടുത്ത നിയന്ത്രണങ്ങളാകും കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ക്രിപ്‌റ്റോ കറന്‍സിയുടെ മൂല്യം എത്രയെന്ന് നിര്‍ണയിക്കാന്‍ സാധിക്കില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം അതിനൊപ്പം എത്രയൊക്കെ തരം ക്രിപ്‌റ്റോ കറന്‍സികളും എത്ര എക്‌സ്‌ചേഞ്ചുകളും ഉണ്ടെന്നോ മൂല്യം എത്രയാണെന്നോ ഒരുപിടിത്തവും അധികൃതര്‍ക്കില്ല.എക്‌സ്‌ചേഞ്ചിനു കൈമാറുന്ന പണം ക്രിപ്‌റ്റോയിലേക്ക് അവര്‍ നിക്ഷേപിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പോലും നിശ്ചയമില്ല.അടുത്തിടെ നടന്നൊരു അന്വേഷണത്തില്‍ ക്രിപ്‌റ്റോയിലേക്ക് നിക്ഷേപിക്കാം എന്ന പേരില്‍ പണം സ്വീകരിച്ചവരുടെ സ്വകാര്യ അക്കൗണ്ടില്‍ നൂറുകോടിയിലേറെ രൂപ കണ്ടെത്തിയത് അടക്കമുള്ള ഉദാഹരണങ്ങളും അധികൃതരെ വലയ്ക്കുന്നുണ്ട്.

റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 75000 കോടി രൂപയുടെ നിക്ഷേപം ഇതുവരെ ക്രിപ്‌റ്റോ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.നിലവില്‍ 42 ലക്ഷം മൂല്യമുള്ള ബിറ്റ്‌കോയിനിന്റെ വളര്‍ച്ച കണ്ടാണ് പലരും ക്രിപ്‌റ്റോ നിക്ഷേപത്തിലേക്ക് എടുത്തുചാടുന്നത്.പക്ഷെ സാധാരണക്കാര്‍ക്ക് ഇത് നേരിട്ട് നിക്ഷേപിക്കാനോ മൂല്യം കണ്ടെത്താനോ ഒന്നും സാധിക്കില്ല.എക്‌സ്‌ചേഞ്ചുകളാണ് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് എന്നിരിക്കെ മുകളില്‍ പറഞ്ഞതുപോലുള്ള പണം തട്ടിപ്പുകള്‍ക്ക് സാധ്യത രാജ്യത്ത് വര്‍ദ്ധിക്കുന്നുണ്ട്.

അതേസമയം ക്രിപ്‌റ്റോയുടെ നിക്ഷേപ സാധ്യതകള്‍ തള്ളിക്കളയാനുമാകില്ല.

ക്രിപ്‌റ്റോ മൈനിങ്ങും ഇടപാടും ഒക്കെ ക്രിപ്‌റ്റോഗ്രഫി അടിസ്ഥാനമാക്കിയാണ് അതുകൊണ്ട് തന്നെ അതിനുള്ളില്‍ കൃത്രിമത്വം ഒന്നും നടക്കില്ല.അതിനൊപ്പം ലെബനന്‍,സിംബാബ്വെ പോലുള്ള രാജ്യങ്ങളുടെ കറന്‍സി തകര്‍ന്നടിഞ്ഞതും ഡിജിറ്റല്‍ കറന്‍സികള്‍ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്.

ഇന്ത്യയിലെ കാര്യം തന്നെ നോക്കു,2016ല്‍ നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തിനുള്ളില്‍ ഡിജിറ്റല്‍ പണമിടപാടുകളില്‍ വലിയ തോതിലുള്ള മാറ്റം ഉണ്ടായി.ഇതും ക്രിപ്‌റ്റോ കറന്‍സിയുടെ വളര്‍ച്ചയ്ക്ക് വളം നല്‍കി.

ഗോള്‍മാന്‍ സാക്‌സ്,വിസ പോലുള്ള വന്‍കിട നിക്ഷേപ സ്ഥാപനങ്ങള്‍ പോലും ക്രിപ്‌റ്റോയെ അമിതമയാി ആശ്രയിക്കുന്നതും ഭാവിയിലെ ക്രിപ്‌റ്റോയുടെ വന്‍സാധ്യതകളുടെ ലക്ഷണമായിവിലയിരുത്തപ്പെടുന്നു.അതേസമയം വാറന്‍ ബഫറ്റിനെ പോലുള്ള പ്രമുഖര്‍ ഇപ്പോഴും ക്രിപ്‌റ്റോയോട് അകലം പാലിക്കുന്നതും ശ്രദ്ധിക്കണം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.