- Trending Now:
കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആകാശത്ത് ഓണ സദ്യ ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ ആറ് വരെ യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മോബൈൽ ആപ്പിലൂടെയും യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂർ മുൻപ് വരെ ഓണ സദ്യ മുൻകൂർ ബുക്ക് ചെയ്യാം.
ഓണത്തിന്റെ അനുഭൂതി തെല്ലും കുറയാതെ വാഴ ഇലയിൽ മട്ട അരി, നെയ് പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടു കറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പായസം തുടങ്ങിയവയാണ് എയർ ഇന്ത്യ എക്സ്പ്രസ് ആകാശത്ത് ഒരുക്കുന്ന ഓണ സദ്യയെ ആകർഷകമാക്കുന്നത്. കസവ് കരയുടെ ഡിസൈനിൽ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണ സദ്യ യാത്രക്കാരുടെ കയ്യിലെത്തുന്നത്. 500 രൂപയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റായ airindiaexpress.com ലൂടെ ഓണ സദ്യ പ്രീ ബുക്ക് ചെയ്യാം. കേരളത്തിന്റെ കലാ പാരമ്പര്യത്തോടുള്ള ആദര സൂചകമായി കസവ് ശൈലിയിയാണ് എയർ ഇന്ത്യ എക്സ്പ്രസ് അവരുടെ പുതിയ ബോയിംഗ് വിടി- ബിഎക്സ്എം വിമാനത്തിന്റെ ലിവറി ഡിസൈൻ ചെയ്തിരിക്കുന്നത്.
കേരളത്തെ ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ വിമാന കമ്പനിയാണ് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിനും ഗൾഫിനുമിടയിൽ ആഴ്ച തോറും 525 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. തിരുവനന്തപുരത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ ആഴ്ചയിൽ 90 വിമാന സർവ്വീസുകളാണുള്ളത്. കൊച്ചിക്കും ഗൾഫിനുമിടയിൽ 100ഉം കോഴിക്കോടിനും ഗൾഫിനുമിടയിൽ 196ഉം കണ്ണൂരിനും ഗൾഫിനുമിടയിൽ 140ഉം സർവീസുകളുണ്ട്. വടക്കൻ കേരളത്തിന്റെ സമീപ എയർപോർട്ടായ മംഗലാപുരത്ത് നിന്നും ഗൾഫ് മേഖലയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് 64 വിമാന സർവീസുകളുണ്ട്.
ഓണ സദ്യ കൂടാതെ യാത്രക്കാർക്ക് ഇഷ്ടാനുസരണം പ്രീ ബുക്ക് ചെയ്യാവുന്ന ഭക്ഷണ നിരയും എയർ ഇന്ത്യ എക്സ്പ്രസിന്റെ ഗോർമേർ മെനുവിലുണ്ട്. അവാധി ചിക്കൻ ബിരിയാണി, വെജിറ്റബിൾ മഞ്ചൂരിയൻ വിത്ത് ഫ്രൈഡ് റൈസ്, മിനി ഇഡലി, മെഡു വട, ഉപ്പുമാവ് തുടങ്ങി സസ്യ- മുട്ട- മാംസാഹര പ്രിയർക്കും ആരോഗ്യകരമായ ഡയറ്റും ഷുഗർ ഫ്രീ ഭക്ഷവും ആവശ്യമുള്ളവർക്കുമായി വലിയൊരു ഭക്ഷണ നിര തന്നെയാണ് ഓരോ വിമാനത്തിലും ഒരുക്കിയിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.