Sections

രണ്ടാം ത്രൈമാസത്തിലേയും അർധ വർഷത്തിലേയും റെക്കോർഡ് പ്രകടനത്തിൻറെ പിൻബലത്തിൽ മുത്തൂറ്റ് ഫിനാൻസിൻറെ വിപണി മൂല്യം 1.5 ട്രില്യൺ രൂപ കടന്നു

Friday, Dec 12, 2025
Reported By Admin
Muthoot Finance Market Value Crosses ₹1.5 Trillion

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണ പണയ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാൻസിൻറെ വിപണി മൂല്യം 1.5 ട്രില്യൺ രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു. എൻബിഎഫ്സി മേഖലയിലെ ഓഹരി ഉടമകൾക്ക് ഏറ്റവും വേഗത്തിൽ മൂല്യം ലഭ്യമാക്കുന്ന കഴിഞ്ഞ ഏതാനും വർഷങ്ങളിലെ പ്രകടനങ്ങളിലൊന്നാണിത്.

2025 ജൂൺ 9നാണ് കമ്പനി ഒരു ട്രില്യൺ രൂപയെന്ന മൂല്യത്തിലേക്ക് ആദ്യമായി എത്തിയത്. തുടർന്നുള്ള വെറും അഞ്ചു മാസങ്ങൾ കൊണ്ട് അടുത്ത 50,000 കോടി രൂപയെന്ന മൂല്യവും കൂട്ടിച്ചേർക്കുകയായിരുന്നു. റെക്കോർഡുകൾ സ്ഥാപിച്ചു കൊണ്ടുള്ള സുസ്ഥിര പ്രകടനം, ചരിത്രപരമായ ശക്തമായ ലാഭക്ഷമത, അടിസ്ഥാന സ്വർണ പണയ രംഗത്തെ സുസ്ഥിര വളർച്ച എന്നിവയുടെ പിൻബലത്തോടെ മുത്തൂറ്റ് ഫിനാൻസ് വിപണി മൂല്യത്തിൻറെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും വലിയ 59-ാമത്തെ കമ്പനിയായി മാറി. ലിസ്റ്റു ചെയ്ത സാമ്പത്തിക സേവന കമ്പനികളുടെ ഇടയിൽ ഏറ്റവും വലിയ 12-ാമതു കമ്പനിയുമാണ്.

നടപ്പു സാമ്പത്തിക വർഷത്തിൻറെ രണ്ടാം ത്രൈമാസത്തിലും ആദ്യ അർധ വർഷത്തിലും കമ്പനി വൻ കുതിച്ചു ചാട്ടമാണു നടത്തിയത്. കൈകാര്യം ചെയ്യുന്ന ആകെ സംയോജിത ആസ്തികൾ 2025 സെപ്റ്റംബർ 30-ന് 1.47 ലക്ഷം കോടി രൂപ എന്ന എക്കാലത്തേയും ഏറ്റവും ഉയർന്ന നിലയിലുമെത്തി. വാർഷികാടിസ്ഥാനത്തിൽ 42 ശതമാനം ഉയർച്ചയാണിത്. അർധ വർഷത്തിലെ സംയോജിത ലാഭം 74 ശതമാനം വാർഷിക വർധനവാണു കൈവരിച്ചത്. മുത്തൂറ്റ് ഫിനാൻസിൻറെ മാത്രം ആകെ വായ്പ 47 ശതമാനം വർധിച്ച് 1.32 ലക്ഷം കോടി രൂപയിലും അറ്റാദായം 88 ശതമാനം വർധനവോടെ 4,391 കോടി രൂപയിലും എത്തി.

പണയമായി സ്വീകരിച്ചിട്ടുള്ള ആകെ സ്വർണം ഒരു വർഷം മുൻപുള്ള 199 ടണ്ണിൽ നിന്ന് 209 ടണ്ണായി ഉയർന്നു. ഗ്രൂപ്പിൻറെ ആകെ ശാഖകൾ 7524 കേന്ദ്രങ്ങളിലേക്കു വിപുലീകരിക്കുകയും ചെയ്തു. സ്ഥിരതയുള്ള ആസ്തി ഗുണനിലവാരവും, ശക്തമായ പണലഭ്യതയും വഴി 20.89 ശതമാനം മൂലധനപര്യാപ്തത അനുപാതത്തോടെ കമ്പനിയുടെ മൂലധന നില ശക്തമായി തുടരുന്നു.

തങ്ങളുടെ ബിസിനസ് മാതൃകയുടെ ശക്തിയും പ്രതിരോധ ശേഷിയും മികച്ച രീതിയിൽ സാക്ഷ്യപ്പെടുത്തുന്നതാണ് 1.5 ട്രില്യൺ രൂപയുടെ വിപണി മൂല്യം മറികടന്ന നേട്ടമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓഹരി ഉടമകളുടെ മൂല്യം കുത്തനെ ഉയർന്നത് തങ്ങളുടെ വായ്പാ ആസ്തികളുടെ സുസ്ഥിര വളർച്ചയോടുള്ള വിപണിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഒരു വർഷത്തിനിടെ മുത്തൂറ്റ് ഫിനാൻസിന് മൂന്ന് പ്രധാന അന്താരാഷ്ട്ര റേറ്റിംഗ് അപ്ഗ്രേഡുകൾ ലഭിച്ചു. ഫിച്ച് റേറ്റിംഗ്സ് കമ്പനിയുടെ റേറ്റിംഗ് ബിബിയിൽ നിന്ന് ബിബി+ സ്റ്റേബിൾ ഔട്ട്ലുക്കിലേക്ക് ഉയർത്തി. മൂഡീസ് ദീർഘകാല കോർപ്പറേറ്റ് ഫാമിലി റേറ്റിംഗ് ബിഎ2ൽ നിന്ന് ബിഎ1 സ്റ്റേബിൾ ഔട്ട്ലുക്കിലേക്ക് ഉയർത്തി. എസ് & പി ഗ്ലോബൽ റേറ്റിംഗ്സ് ദീർഘകാല ഇഷ്യൂവർ ക്രെഡിറ്റ് റേറ്റിംഗ് ബിബി/ബിയിൽ നിന്ന് ബിബി+/ബി സ്റ്റേബിൾ ഔട്ട്ലുക്കിലേക്ക് ഉയർത്തി. 600 മില്യൺ ഡോളറിൻറെ ആഗോള ബോണ്ട് ഇഷ്യു വിജയകരമായതിനൊപ്പം ഈ അപ്ഗ്രേഡുകൾ, കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ആഗോള തലത്തിലുള്ള അതിൻറെ നില ഭദ്രമാക്കുകയും ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.