Sections

സമ്പത്തില്‍ വന്‍ ഇടിവ്, കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്ന് മാര്‍ക് സക്കര്‍ബര്‍ഗ്

Friday, Sep 30, 2022
Reported By admin
mark zukerberg

മെറ്റയില്‍ കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ സക്കര്‍ബര്‍ഗ് റിക്രൂട്ട്‌മെന്റ് നടപടികള്‍ മരവിപ്പിച്ചിരുന്നു


പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തില്ലെന്നും കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും വ്യക്തമാക്കി മെറ്റ സിഇഒയും സ്ഥാപകനുമായ മാര്‍ക് സക്കര്‍ബര്‍ഗ്. ജീവനക്കാരുമായി നടത്തിയ യോഗത്തില്‍ അദ്ദേഹം ഇത്തരത്തില്‍ പ്രസംഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ക്രമമായി ജീവനക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വളര്‍ച്ച കുറയ്ക്കുകയാണ് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ  ലക്ഷ്യം. പല ടീമുകളും ചെറുതാകും. അതിലൂടെ മറ്റ് മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാകുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞതായാണ് വിവരം. മെറ്റയില്‍ കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ സക്കര്‍ബര്‍ഗ് റിക്രൂട്ട്‌മെന്റ് നടപടികള്‍ മരവിപ്പിച്ചിരുന്നു.

അമേരിക്കന്‍ സാമ്പത്തിക രംഗത്ത് മാന്ദ്യത്തിന്റേതായ കാലാവസ്ഥ ഉണര്‍ന്നുവന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കുന്നതെന്നാണ് വിവരം. വരും മാസങ്ങളില്‍ ചെലവ് 10 ശതമാനം വരെ കുറയ്ക്കാനാണ് ശ്രമം.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ അവസാന കണക്കുകള്‍ പ്രകാരം മാര്‍ക് സക്കര്‍ബര്‍ഗിന്റെ കമ്പനിയില്‍ 83553 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ ഐടി കമ്പനികള്‍ ഇത്തരത്തില്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്. 

അതേസമയം, മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ വന്‍ ഇടിവ് ഉണ്ടായതായാണ് റിപ്പോട്ട്. സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ നിന്നും 71 ബില്യണ്‍ ഡോളര്‍ ആണ് ഈ വര്‍ഷം കുറഞ്ഞിരിക്കുന്നത്. അതായത് ഏകദേശം 5.65 ലക്ഷം കോടി രൂപ!  ലോക സമ്പന്നരുടെ പട്ടികയില്‍ മെറ്റാ സിഇഒ ഇപ്പോള്‍ 20-ാം സ്ഥാനത്താണ്. 2014 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന സ്ഥാനമാണിത്. ഫേസ്ബുക്ക് എന്നതില്‍ നിന്നും കമ്പനിയുടെ പേര് മെറ്റാ എന്നാക്കി മാറ്റിയതോടുകൂടി കമ്പനിയുടെ മൂല്യം താഴേക്ക് പോയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.