Sections

ജനപ്രിയമായി കേരള പോലീസിന്റെ ചിരി ഹെല്‍പ്പ് ലൈന്‍; ഇതുവരെയെത്തിയത് 31,084 കോളുകള്‍

Friday, Aug 05, 2022
Reported By admin
police

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി തുടങ്ങിയത്

 

കോവിഡ് വ്യാപനക്കാലത്ത് കേരള പോലീസ് ആരംഭിച്ച ചിരി ഹെല്‍പ്പ് ലൈന്‍ ജനപ്രിയമായി. കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കാനും അവരെ 'ചിരി'പ്പിക്കാനുമാണ് കേരള പോലീസ് ചിരി ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷമാകുമ്പോള്‍ 31,084 പേര്‍ സേവനം പ്രയോജനപ്പെടുത്തിയതായാണു കണക്കുകള്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി തുടങ്ങിയത്.

2021 ജൂലൈ 12 മുതല്‍ 2022 ജൂലൈ 28 വരെ വിളിച്ച 31084 പേരില്‍ 20081 പേര്‍ വിവരാന്വേഷണത്തിനും 11003 പേര്‍ ഡിസ്ട്രസ് കോളുമാണു ചെയ്തത്. ഏറ്റവും കൂടുതല്‍ കോളുകള്‍ മലപ്പുറത്ത് നിന്നാണ്. 2817 പേരാണ് ഇവിടെനിന്നു ചിരിയുടെ ഹെല്‍പ്ലൈനില്‍ വിളിച്ചത്. ഇതില്‍ 1815 എണ്ണം ഇന്‍ക്വയറി കോളുകളും 1005 എണ്ണം ഡിസ്‌ട്രെസ്സ്ഡ് കോളുകളുമാണ്. കേരളത്തിനു പുറത്തു നിന്ന് 294 പേരും ചിരി ഹെല്‍പ്ലൈനിനെ ഈ കാലയളവില്‍ സമീപിച്ചു.

കോവിഡ് സമയത്തെ ഓണ്‍ലൈന്‍ പഠനത്തിന്റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കോള്‍ സെന്ററുമായി പങ്കുവെച്ചത്. മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവ പോലെയുള്ള ഗുരുതരമായ മാനസികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ചിരി കോള്‍ സെന്ററില്‍ നിന്ന് അടിയന്തിരമായി പരിചയ സമ്പന്നരായ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കി.

'ചിരി'യുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും ബന്ധപ്പെടാം. മാനസികപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സലിംഗും ലഭ്യമാക്കും. സേവനതത്പരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധര്‍, മനഃശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഇവര്‍ക്ക് പദ്ധതിയുടെ ഭാഗമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിവരുന്നു.

മുതിര്‍ന്ന സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വൊളന്റിയര്‍മാര്‍.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.