Sections

ഇന്ത്യയില്‍ സോളാര്‍ മൊഡ്യൂളുകളുടെ നിര്‍മാണം  400% വര്‍ധിക്കുമെന്ന് ക്രിസില്‍ വിലയിരുത്തുന്നു

Friday, Jan 28, 2022
Reported By Admin
solar

സോളാര്‍ മോഡ്യൂള്‍ ഉല്‍പാദിപ്പിക്കാനുള്ള വേഫറുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്
 

2024 -25 ഓടെ ഇന്ത്യയില്‍ സോളാര്‍ മൊഡ്യൂളുകളുടെ നിര്‍മാണം 2020-21 നെ അപേക്ഷിച്ച്  400% വര്‍ധിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ് വിലയിരുത്തുന്നു. ശക്തമായ ഡിമാന്‍ഡ്, അനുകൂലമായ സര്‍ക്കാര്‍ നയങ്ങള്‍, വിലയിലെ മത്സരക്ഷമത എന്നിവ കൈവരിക്കുന്നതോടെ 30- 5 ഗിഗാ വാട്ട് സൗരോര്‍ജം ഉല്‍പാദിപ്പിക്കാനുള്ള സോളാര്‍ മൊഡ്യുളുകള്‍ നമ്മുടെ രാജ്യത്ത് നിര്‍മിക്കാനാണ് പദ്ധതി. നിലവില്‍ ഇന്ത്യയുടെ സോളാര്‍ മോഡ്യൂള്‍ ആവശ്യകതയുടെ ഭൂരിഭാഗവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയിലൂടെയാണ് ഇന്ത്യ കണ്ടെത്തുന്നത്. ഇറക്കുമതി ചെയ്യുന്ന സോളാര്‍ മോഡ്യൂളുകള്‍ക്ക് 40% കസ്റ്റംസ് ഡ്യൂട്ടി ചുമത്തിയതും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് പദ്ധതി നടപ്പാക്കുന്നതും ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ സഹായകരമായിരിക്കും.

ടാറ്റാ സോളാര്‍, വിക്രം സോളാര്‍, അദാനി സോളാര്‍, മോസര്‍ ബെയര്‍ സോളാര്‍, മൈക്രോ ടെക്ക് തുടങ്ങി പന്ത്രണ്ടില്‍പ്പരം പ്രമുഖ കമ്പനികള്‍ സോളാര്‍ പാനല്‍, മോഡ്യൂള്‍ നിര്‍മ്മാണ കമ്പനികള്‍ രംഗത്തുണ്ട്. ടാറ്റാ സോളാര്‍ 1.4 ഗിഗാവാട്ടിന്റെ ഉല്‍പാദിപ്പിക്കാനുള്ള സോളാര്‍ മോഡ്യൂളുകള്‍ നിര്‍മിച്ച് മറ്റ് രാജ്യങ്ങളില്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.

പൊളി സിലിക്കോണിനെ വേഫറുകളായി പരിവര്‍ത്തനം ചെയ്തതിന് ശേഷം അവ ഉപയോഗിച്ച് സോളാര്‍ സെല്ലുകള്‍ നിര്‍മിക്കുന്നു. നിരവധി സോളാര്‍ സെല്ലുകളെ സംയോജിപ്പിച്ചാണ് സോളാര്‍ മോഡ്യൂളുകള്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ 8 ഗിഗാവാട്ട് സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കാനുള്ള സോളാര്‍ മോഡ്യുള്‍ നിര്‍മ്മാണ ശേഷി രാജ്യത്ത് ഉണ്ട്. എന്നാല്‍ സോളാര്‍ വേഫര്‍, പോളി സിലിക്കണ്‍ ഉല്‍പാദിപ്പിക്കാനുള്ള സംവിധാനം ഇല്ല.

സോളാര്‍ മോഡ്യൂള്‍ ഉല്‍പാദിപ്പിക്കാനുള്ള വേഫറുകള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ടി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. സോളാര്‍ പാനല്‍ നിര്‍മാതാക്കള്‍ നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന് മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. 2024 -25 ഓടെ സോളാര്‍ മോഡ്യൂള്‍, സെല്‍  നിര്‍മ്മാണം 30-35 ഗിഗാ വാട്ട് സൗരോര്‍ജ്ജം ഉല്‍പാദിപ്പിക്കാനുള്ള ശേഷി കൈവരിക്കുമെന്നു പ്രതീക്ഷിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.